മഖാസിദുസ്സൗം: ശരീഅത്തിന്റെ നിർണയങ്ങൾ
ശരീഅത്ത് മുന്നോട്ടുവെക്കുന്ന ഓരോ ആരാധാനാ കർമങ്ങൾക്കും ശാരിഅ് നിർണയിക്കുന്ന ലക്ഷ്യങ്ങളുടെ താൽപര്യം അല്ലാഹുവിനോടുള്ള വിധേയത്വവും വിനയവും വർധിപ്പിക്കലാണെന്നതിൽ തെല്ലും സംശയമില്ല. എല്ലാം അല്ലാഹുവിനെ അംഗീകരിക്കാനും വഴിപ്പെടാനും അവന്റെ കൽപനകളെ പ്രവർത്തിപഥത്തിൽ കൊണ്ടുവരാനുമുള്ളതാണ്. ‘ജിന്നുകളെയും മാനവരെയും എന്നെ ആരാധിക്കാനായി മാത്രമേ ഞാൻ സൃഷ്ടിച്ചിട്ടുള്ളൂ'(ദാരിയാത്ത്: 56) എന്നതിലെ ആരാധന കൊണ്ടുള്ള ഉദ്ദേശ്യവും അത് തന്നെയാണ്. ഇമാം ശാത്വിബി പറയുന്നു: സ്വാതന്ത്ര്യം പ്രയോഗിക്കാൻ സാധ്യമല്ലാത്ത വിധം മനുഷ്യൻ അല്ലാഹുവിന്റെ അടിമയാണെന്നിരിക്കെ, മനുഷ്യനെ അവന്റെ സ്വേച്ഛകളിൽ നിന്നും പറത്തുകടത്തി അല്ലാഹുവിന്റെ ഉദാത്തനായ അടിമയാക്കുകയെന്നതാണ് ശരീഅത്ത് മുന്നോട്ടുവെക്കുന്ന ആത്യന്തിക ലക്ഷ്യം.(1)
ആരാധനയിൽ നിർണയിക്കപ്പെട്ട വിധികൾ വഴി രണ്ട് രീതിയിലാണ് അല്ലാഹു മനുഷ്യനെ സ്വേച്ഛകളിൽ നിന്നും അകറ്റി നിർത്തുന്നത്. ഒന്നാമത്തേത് ദൈവിക സംതൃപ്തി നേടിയെടുക്കുകയും അതുവഴി ശാരീരികവും ആത്മികവുമായ സമാധാനം നേടിയെടുക്കലാണ്. വൈയക്തിക ജീവിതവും സാമൂഹിക ജീവിതവും ചിട്ടയോടെയും ഘടനയോടെയും മുന്നോട്ട് പോകുന്നുവെന്നതാണ് രണ്ടാമത്തേത്.
ആരാധന: വിധികളും ലക്ഷ്യങ്ങളും
ആരാധനകളുടെ അടിസ്ഥാന ലക്ഷ്യമെന്ന് പറയുന്നത് അവകൾ വിധേയത്വത്തോടെയും ആത്മാർഥതയോടെയും നിർവഹിക്കുകയെന്നതാണ്്. എന്നാൽ അടിസ്ഥാന ലക്ഷ്യം പരിഗണിക്കാതെ അതിനോട് തുടർന്നുവരുന്ന ലക്ഷ്യം മാത്രം പരിഗണിച്ചാൽ നമ്മുടെ ആവശ്യങ്ങൾ നിറവേറുകയോ സ്വേച്ഛകൾക്ക് പിന്നാലെ പോവുകയോ അല്ലാതെ പരമലക്ഷ്യം നേടാനാകില്ല.
ആരാധനകളുടെ അടിസ്ഥാന ലക്ഷ്യമെന്ന് പറയുന്നത് അവകൾ വിധേയത്വത്തോടെയും ആത്മാർഥതയോടെയും നിർവഹിക്കുകയെന്നതാണെന്നതിനാൽ തന്നെ കർമശാസ്ത്രത്തിന്റെ പരിപൂർണത എന്ന് പറയുന്നത് അടിസ്ഥാന ലക്ഷ്യവും പിന്തുടർന്നുവരുന്ന ലക്ഷ്യവും ഒന്നിച്ചുച്ചേർക്കുകയെന്നതാണ്. ആരാധനയെയത് കൂടുതൽ സ്വീകാര്യവും ആത്മാർഥതയുള്ളതുമാക്കും. ശേഷം പറയാൻ ഉദ്ദേശിക്കുന്നതും അതുതന്നെയാണ്. റമളാൻ മാസം നോമ്പെടുക്കുന്നവരാണ് നാം. അങ്ങനെയുള്ള നാം അതിന്റെ അടിസ്ഥാനവും പിന്തുടർന്നുവരുന്ന ലക്ഷ്യങ്ങളും അറിഞ്ഞിരിക്കണം. അത് ആരാധനയെ ലളിതമാക്കിത്തരും. ആരാധനയിൽ കൂടുതൽ ആത്മാർഥതയും ഉന്മേഷവും നൽകും.
മഖാസിദുസ്സൗം
റമളാനിലെ നോമ്പ് നിർബന്ധമാണെന്ന് വ്യക്തമാക്കുന്ന നിരവധി പ്രമാണങ്ങളുണ്ട്. അതിനോടൊത്ത് അതിന്റെ ലക്ഷ്യങ്ങൾ വ്യക്തമായോ വ്യംഗ്യമായോ പറഞ്ഞിട്ടുണ്ട്. നമുക്കതിന് രണ്ടായി തരംതിരക്കാം: അടിസ്ഥാന ലക്ഷ്യങ്ങളും അതിനെ തുടർന്നുവരുന്ന ലക്ഷ്യങ്ങളും.
അടിസ്ഥാന ലക്ഷ്യങ്ങൾ: ആരാധന പോലെ മനുഷ്യനതിൽ പ്രത്യേക സ്വേഷ്ടമോ നേട്ടമോ ഇല്ല. അതുകൊണ്ടാണ് റമളാൻ നിർബന്ധ കർമമാക്കപ്പെട്ടതും. അതിന്റെ പ്രധാന തേട്ടങ്ങളിലൊന്ന് അല്ലാഹുവിനോടുള്ള ആത്മാർഥതയാണ്. ‘അറിയുക, ആത്മാർഥ വിധേയത്വമെന്നത് അല്ലാഹുവിന് മാത്രമാണ്'(സുമർ: 3). ഇമാം ശാത്വിബി പറയുന്നു: ആരാധനയിൽ അടിസ്ഥാന ലക്ഷ്യത്തിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ അത് പ്രവർത്തനത്തിൽ കൂടുതൽ ആത്മാർഥത നൽകുന്നതോടൊപ്പം അല്ലാഹുവിനോടുള്ള വിധേയത്വം കൂടുതൽ ശക്തമാക്കുകയും ചെയ്യും.(2)
എന്നാൽ അടിസ്ഥാന ലക്ഷ്യത്തെ തുടർന്നുവരുന്ന ലക്ഷ്യം, അഥവാ സൃഷ്ടിക്ക് സ്വേഷ്ടവും നേട്ടവുമുണ്ടാകുന്ന ലക്ഷ്യങ്ങൾ അത് യഥാർഥത്തിൽ അടിസ്ഥാന ലക്ഷ്യങ്ങളുടെ പൂർത്തീകരണമാണ്. ഒന്ന് മറ്റൊന്നിനെ തുടർന്നു വരുന്നതിനാൽ തന്നെ രണ്ടും തമ്മിൽ വേർതിരിക്കാനാകില്ല. അടിസ്ഥാന ലക്ഷ്യത്തിലൂടെ അല്ലാഹു അടിമയുടെ വിധേയത്വം തേടുന്നുവെങ്കിൽ തുടർന്നുവരുന്ന ലക്ഷ്യത്തിൽ അടിമയോടുള്ള അല്ലാഹുവിന്റെ സ്നേഹവും നന്മയുമാണ് നിറഞ്ഞുനിൽക്കുന്നത്.
അടിസ്ഥാന ലക്ഷ്യങ്ങൾ:
1. അനുസരണയോടും വിധേയത്വത്തോടുമുള്ള ആത്മാർഥത: അല്ലാഹു പറയുന്നു: ‘ഹേ സത്യവിശ്വാസികളേ, പൂർവിക സമൂഹങ്ങൾക്കെന്ന പോലെ നിങ്ങൾക്കും നിശ്ചിത ദിനങ്ങളിൽ വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ ഭക്തിയുള്ളവരാകാൻ'(ബഖറ: 183), ‘അതുകൊണ്ട് നിങ്ങളാരെങ്കിലും ആ മാസം നാട്ടിലുണ്ടെങ്കിൽ വ്രതമനുഷ്ഠിക്കണം'(ബഖറ: 185). സത്യവിശ്വാസികളുടെ മേൽ വ്രതം നിർബന്ധമാണെന്ന് അറിയിക്കുന്ന സൂക്തങ്ങളാണിത്. നിർബന്ധത്തെ സൂചിപ്പിക്കുന്ന ശറഇന്റെ കൽപനകൾക്ക് ഉടനെ മറുപടി നൽകൽ നിർബന്ധമാണ്, അതിന്റെ ലക്ഷ്യവും പിന്നിലുള്ള യുക്തിയും കാരണവും അറിഞ്ഞില്ലെങ്കിലും. അഥവാ, കൽപനകൾ അനുസരിക്കലാണ് മർമപ്രധാനം. അതാണ് വിധേയത്വത്തിന്റെ അടിസ്ഥാനം.
2. സുക്ഷ്മത ഉറപ്പുവരുത്തുക: തഖ്വയാണ് ഓരോ ആരാധനാ കർമത്തെയും സ്വീകാര്യയോഗ്യമാക്കുന്നത്. ‘ഹേ സത്യവിശ്വാസികളേ, പൂർവിക സമൂഹങ്ങൾക്കെന്ന പോലെ നിങ്ങൾക്കും നിശ്ചിത ദിനങ്ങളിൽ വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ ഭക്തിയുള്ളവരാകാൻ'(ബഖറ: 183) എന്ന സൂക്തത്തിന്റെ പൊരുളുമതാണ്. അഥവാ, മറ്റേത് ആരാധനകളെയും പോലെ നോമ്പ് തേടുന്നതും സൂക്ഷ്മതയാണ്. നോമ്പുകാരനെ സംബന്ധിച്ചിടത്തോളം അവന്റെ പ്രത്യക്ഷഭാവത്തിലും പരോക്ഷഭാവത്തിലും അതുണ്ടായിരിക്കണം. അപ്പോൾ മാത്രമേ റമളാൻ മാസത്തിലെ നോമ്പുകൊണ്ട് മനുഷ്യന് ആത്മികവും ശാരീരികവുമായ മാറ്റങ്ങളുണ്ടാകൂ. അതിലൂടെ മാത്രമേ മനുഷ്യന് ഉന്നതികളിലേക്ക് ചവിട്ടിക്കയറാനാകൂ. ഇബ്നുൽഖയ്യി പറയുന്നു: സൂക്ഷ്മത അല്ലാഹുവിനും അവന്റെ അടിമക്കുമിടയിലെ രഹസ്യമാണ്.(3)
അടിസ്ഥാന ലക്ഷ്യങ്ങളെ പിന്തുടർന്നുവരുന്നവ:
1. നോമ്പുകാരന്റെ ലക്ഷ്യത്തെ സ്ഥാപിക്കൽ: വ്രതം അനുഷ്ഠിക്കാൻ നിയ്യത്ത് അനവാര്യമാണ്. അതിലൂടെയാണ് അടിമ അവന്റെ നിയ്യത്തിൽ ആത്മാർഥതയുള്ളവനും അല്ലാഹുവിനെ മാത്രം ലക്ഷ്യം വെച്ചുള്ള കർമമാക്കി മാറ്റുന്നതും. അതവന് ആരാധനയോട് താൽപര്യം വർധിപ്പിക്കുകയും വിധേയത്വത്തിൽ ആത്മാർഥത അധികരിപ്പിക്കുകയും ചെയ്യും. നോമ്പ് പോലെയുള്ള ആരാധന കർമങ്ങളെല്ലാം ചെയ്യാനുള്ള നിയത്തെന്നത് അനുവാര്യമായ കാര്യമാണ്. കാരണം, ആത്മാവില്ലാത്ത ആരാധന സ്വീകരിക്കപ്പെടുകയില്ല. അശ്രദ്ധയോടെയും മറന്നും നഷ്ടപ്പെട്ടുപോകുന്ന പല കാര്യങ്ങളും ശാരിഅ് സ്വീകരിക്കാത്തത് തന്നെയാണ് അതിന്റെ തെളിവ്.
അതുകൊണ്ടുതന്നെ ഉദ്ദേശ്യമെന്നത് നോമ്പുകാരന്റെ രഹസ്യവും അവന്റെ വ്രതത്തിന്റെ ആത്മാവുമാണ്. രണ്ട് രീതിയിലവന് നോമ്പുമുറിയുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാം; ഒന്ന് സധാരണ ചെയ്യുന്നത് പോലെയുള്ള ഉപേക്ഷ, രണ്ടാമത്തേത് അല്ലാഹുവിന്റെ സാമീപ്യവും അവനിൽ നിന്നുള്ള പ്രതിഫലവും പ്രതീക്ഷിച്ചുള്ള ഉപേക്ഷ. അവിടെയും അവന്റെ ഉദ്ദേശ്യം തീരുമാനിക്കൽ അവന് നിർബന്ധമാണ്്. ഓരോ ആരാധനയും അത് ചെയ്യുന്ന ആളുടെ മനസ്സിൽ നിന്നുതന്നെയുള്ള സ്വേദ്ദേശ്യമില്ലെങ്കിൽ സ്വീകാര്യമാവുകയില്ല.
2. സാധ്യമാകുന്നത്രയും കർമങ്ങൾ ചെയ്യുകയെന്ന ലക്ഷ്യം: പരിശുദ്ധ റമളാൻ മാസത്തിൽ ആരാധനകളിൽ നിന്ന് സാധ്യമാകുന്നത്രയും ചെയ്യലാണ് ലക്ഷ്യം. അസാധ്യമായവ കൊണ്ട് കൽപനയുമില്ല. രാത്രി നമസ്കാരം, ഖുർആൻ പാരായണം, സ്വദഖ, ദൈവസ്മരണ തുടങ്ങി സാധ്യമാകുന്ന കർമങ്ങളെല്ലാം ചെയ്യുക. ആവശ്യക്കാരെ സഹായിക്കുക, കുടുംബബന്ധം പുലർത്തുക, സുന്നത്ത് പുനരുജ്ജീവിപ്പിക്കുക, ദിവ്യസന്ദേശം എല്ലാവരിലേക്കും എത്തിക്കുക തുടങ്ങി അല്ലാഹു ഇഷ്ടപ്പെടുന്ന അനവധി നിരവധി കാര്യങ്ങൾ.
3. മത സംരക്ഷണമെന്ന ലക്ഷ്യം: ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങളിലൊന്നാണ് റമളാൻ മാസത്തിലെ നോമ്പ്. അതിന്റെ സംരക്ഷണവും നിലനിൽപ്പും മതത്തിന്റെ കൂടെ സംരക്ഷണവും നിലനിൽ്പ്പുമാണ്. ദൈവകോപത്തിൽ നിന്നും തിന്മകളിൽ നിന്നും അകലെയായി വിശ്വാസി സദാ ദൈവസ്മരണയിലും വിധേയത്വത്തിലുമായിരിക്കലാണ് ഉദ്ദേശ്യം. നോമ്പ് പലപ്പോഴും ചിട്ടയും സമയത്തിലെ ക്രമീകരണവും നമ്മിൽ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഈ ലക്ഷ്യ സാഫല്യത്തിനുള്ള മാർഗങ്ങൾ നിരവധിയാണ്:
(1) തിന്മയുടെ വഴികളും പൈശാചിക കവാടങ്ങളും കൊട്ടിയടക്കുക
(2) ഖുർആൻ ഉചിതമായ രീതിയിൽ പാരായണം ചെയ്യുകയും പഠിക്കുകയും അതനുസരിച്ച് ചിന്തിച്ച് ജീവിക്കുകയും ചെയ്യുക.
(3) തിന്മകളിൽ നിന്ന് കൈകാലുകളെയും നാവിനെയും കാഴ്ചയെയും കേൾവിയെയും സംരക്ഷിക്കുക.
(4) ദീനിന്റെ സംരക്ഷണമാണെന്ന് ലക്ഷ്യം വെച്ച് കഴിയുന്നത്രയും ആരാധകൾ ചെയ്യുകയും നന്മയിലേക്ക് ദൃതികാണിക്കുകയും ചെയ്യുക.
(5) പാപമോചനം പുതുക്കി അല്ലാഹുവിലേക്കടുക്കുക. ഒരു റമളാൻ മുതൽ മറ്റൊരു റമളാൻ വരെയുള്ള പാപങ്ങളെല്ലാം അല്ലാഹു പൊറുത്തുതരുന്നതാ്ണ്.
4. ശരീര സംരക്ഷണം: ശരീര സംരക്ഷണത്തിൽ പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് വരുന്നത്; ശരീരം, ചിന്ത, ഹൃദയം. ഇവയുടെയെല്ലാം സംരക്ഷണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
(1) ശരീര സംരക്ഷണം: ശരീരാവയവങ്ങളെയെല്ലാം രോഗങ്ങളിൽ നിന്നും രക്ഷിച്ച് ആരോഗ്യവാനായി നിലകൊള്ളുക. നോമ്പിന്റെ പ്രധാന തേട്ടങ്ങളിലൊന്നാണിത്. ‘ശരീരത്തിന്റെ സകാത് നോമ്പാണ്'(3) എന്നത് അതിനുള്ള തെളിവാണ്. പഥ്യം എല്ലാ അസുഖങ്ങൾക്കുമുള്ള മരുന്നാണെന്ന് അറബികൾക്കിടയിൽ പ്രചാരമുള്ള തത്വമാണ്. ശരീരത്തിനുള്ള മരുന്നാണ് നോമ്പെന്ന പഥ്യമെങ്കിൽ ശറഇലതിന് പ്രാധാന്യം കൂടുമെന്നുറപ്പാണ്.
(2) ഹൃദയ സംരക്ഷണം: ഹൃദയത്തിന്റെ കാഠിന്യതയെ ഉരുക്കിക്കളയലിലും അതിനെ നൈർമല്യമാക്കുന്നതിലും വിശാലമാക്കുന്നതിലും അഭിവൃദ്ധിപ്പെടുത്തുന്നതിലും നോമ്പിന് വലിയ പങ്കുണ്ട്. നോമ്പ് ഹൃദയത്തെ നൈർമല്യമുള്ളതാക്കും.
(3) ചിന്താ സംരക്ഷണം: ബുദ്ധിയുടെ വളർച്ചയും ഉന്മേഷവുമാണ് ലക്ഷ്യം. ചിന്താ ശേഷിയുള്ളവൻ തിന്മകളെ തുടച്ചുനീക്കുമെന്നൊരു ചൊല്ലുണ്ട്.(4)
5. ബുദ്ധി സംരക്ഷണം: മനുഷ്യനെ ഉത്തരവാദിത്തമുള്ളവനാക്കി അല്ലാഹു മാറ്റിയതിന്റെ പ്രധാന കാരണം അവന് അല്ലാഹു ബുദ്ധി അനുഗ്രഹമായി നൽകിയതാണ്. ഈ അനുഗ്രഹത്തെ സംരക്ഷിക്കാനും സൂക്ഷിക്കാനും ആവശ്യമായ കാര്യങ്ങളും ശരീഅത്ത് നിർദ്ദേശിക്കുന്നുണ്ട്. രണ്ട് രീതിയിലാണത് സാധ്യമാകുന്നത്:
(1) പ്രവർത്തിക്കേണ്ടവ: നോമ്പിന്റെ വിധികളെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യലാണ് ആദ്യ പടി. പിന്നീട് ഖുർആൻ പാരായണത്തിലും കർമശാസ്ത്ര വിശങ്ങളിലും വ്യാപൃതരാവുക. ഖുർആനിക സൂക്തങ്ങളിൽ ചിന്തിക്കുക. ദൈവസ്മരണ നടക്കുന്ന ഇടങ്ങളിൽ പങ്കുകൊള്ളുക.
(2) ഉപേക്ഷക്കേണ്ടവ: കള്ള്, കഞ്ചാവ് പോലെ മത്ത് പിടിപ്പിക്കുന്ന വസ്തുക്കളടക്കം നിഷിദ്ധമായ കാര്യങ്ങളിൽ നിന്നും അകലം പാലിക്കുക. അവ ബുദ്ധിയെ നീക്കിക്കളയുകയും ചിന്തകളെ നശിപ്പിക്കുകയും ചെയ്യും. നിശാക്ലബ്ബുകൾ പോലെ ദൈവസ്മരണയെ മറപ്പിച്ചു കളയുന്ന ഇടങ്ങളും ഉപേക്ഷിക്കുക.
6. സന്താന, അഭിമാന സംരക്ഷണം:
(1) കുടുംബത്തിലെ ഓരോ അംഗത്തെയും നോമ്പിനെക്കുറിച്ചും അതിന്റെ വിധികളെക്കുറിച്ചും കൃത്യമായ ബോധമുള്ളവരാക്കിമാറ്റുക. ഫർള് നമസ്കാരം, രാത്രി നമസ്കാരം, ഖുർആൻ പാരായണം, ദൈവസ്മരണ തുടങ്ങിയവ അനുവർത്തിക്കാൻ മക്കളെ പരിശീലിപ്പിക്കുക. സമയങ്ങൾ ഉപകാരപ്രദമായ രീതിയിൽ ചിലവഴിക്കാനും കടുംബബന്ധം ഊട്ടിയുറപ്പിക്കാനും പ്രോത്സാഹിപ്പിക്കുക.
(2) വ്യഭിചാരം പോലെയുള്ള വികാരങ്ങളെ നിയന്ത്രിക്കുക. ഹലാലായ സംയോഗം വരെ നിയന്ത്രിക്കുന്ന നോമ്പുകാരന് വ്യഭിചാരം എന്തുകൊണ്ടും സാധ്യമാകും. അത്തരം വികാരത്തള്ളിച്ചയുള്ളവർക്ക് നോമ്പൊരു പരിചയാണ്.(5)
(3) ആക്ഷേപങ്ങളിൽ നിന്നും കുത്തുവാക്കുകളിൽ നിന്നും പരദൂഷണങ്ങളിൽ നിന്നും നാവിനെ പിടിച്ചുവെക്കുക. ആരെങ്കിലും ആക്ഷേപിച്ചാൽ താൻ നോമ്പുകാരനാണെന്ന് പറയുക.(6) അഭിമാനത്തിനും മനുഷ്യത്വത്തിനും വിഘാതമാകുന്ന ഒരു പ്രവർത്തനത്തിലേക്കും മുന്നിടാതിരിക്കുക. നോമ്പ് എല്ലാ ദുഷിച്ച കാര്യങ്ങൾക്കുമുള്ള പരിചയാണ്.
7. സമ്പാദ്യ സംരക്ഷണം: അനുഗ്രഹ ദാതാവിന് നന്ദി രേഖപ്പെടുത്തുന്നതിലൂടെയാണ് ഈ ലക്ഷ്യം പൂർണമാകുന്നത്. ‘കൃതജ്ഞത പ്രകാശിപ്പിക്കുന്നുവെങ്കിൽ നിശ്ചയം നിങ്ങൾക്കു ഞാൻ അനുഗ്രഹവർധന നൽകുന്നതാണ്'(ഇബ്രാഹീം: 7). ആവശ്യക്കാർക്ക് അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുക. സ്വദഖയാൽ ഒരാളുടെ സമ്പത്തും കുറഞ്ഞുപോകുന്നില്ല. നോമ്പുകാരനെ സംബന്ധിച്ചിടത്തോളം അവനത് അഭിവൃദ്ധി നൽകുന്നു. അമിതവ്യയത്തിൽ മിതത്വം കാണിക്കാൻ പരിശീലിപ്പിക്കുന്നു. അതുകൊണ്ടാണ് ഫിത്വിർ സകാത് റമളാനോട് ചേർത്തത്. നോമ്പുകാരനത് എല്ലാ തിന്മകളിൽ നിന്നുമുള്ള ഒരു ശുദ്ധീകരണമാണ്.(7) സമ്പത്തിനത് സംരക്ഷണവും ബർക്കത്തുമാണ്.
അവലംബം:
1- അൽമുവാഫഖാത്തു ഫീ ഉസ്വൂലിശ്ശരീഅ, രണ്ടാം വാല്യം, പേ. 390.
2- അൽമുവാഫഖാത്തു ഫീ ഉസ്വൂലിശ്ശരീഅ, രണ്ടാം വാല്യം, പേ. 41.
3- ഇബ്നു ഖയ്യിമുൽ ജൗസിയ, സാദുൽമആദ്, വാല്യം രണ്ട്, പേ. 27.
4- ഇബ്നുമാജ, ബാബു ഫീ സൗമി സകാത്തിൽജസദി, 1/531
5- മുഹമ്മദുർറൂകി, അസറുസ്സൗമി ഫീ ഹിഫ്ളിന്നഫ്സ്, മജല്ലത്തു ദഅ്വത്തുൽ ഹഖ്, പതിപ്പ് 340, 1999.
6- ബുഖാരി, കിതാബുസ്സൗം, 1/456.
7- ഇബ്നുമാജ, കിതാബുസ്സകാത്, ബാബു സ്വദഖത്തിൽ ഫിത്വ്ർ, 1/585.
വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ