അഹ്ലൻ റമദാൻ

അല്ലാഹുവിന്റെ റസൂൽ രോഗബാധിതനാണ്. തിരിച്ചു പോവാൻ സമയമായെന്ന് പ്രവാചകന് തോന്നിക്കാണണം. കരളിന്റെ കഷ്ണമായ ഫാത്തിമയെ (റ) ചാരത്തേക്കു വിളിച്ചു ചെവിയിൽ എന്തോ മന്ത്രിക്കുന്നു. അതുകേട്ടു ഫാത്തിമ ആദ്യം വിതുമ്പുകയും പിന്നെ പുഞ്ചിരിക്കുകയും ചെയ്തതിന്റെ രഹസ്യം പലർക്കും അറിയേണ്ടതുണ്ടായിരുന്നു.
“ഉപ്പ അവരുടെ നാഥനിലേക്കു മടങ്ങാൻ സമയമായെന്ന് പറഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു. അല്ലാഹുവിന്റെ പ്രവാചകന് ശേഷം കുടുംബത്തിൽ നിന്ന് ആദ്യം മരിക്കുക ഞാനായിരിക്കും എന്നുപ്പ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു.”
മരണമെന്ന കവാടത്തിൽ കൂടി തിരിച്ചു പോയി പ്രിയപ്പെട്ടതിനെയും, പ്രിയപ്പെട്ടവരെയും വീണ്ടെടുക്കുന്ന ഇസ്ലാമിന്റെ അതിജീവനശേഷി ബോധ്യപ്പെട്ട ഒരു പിതാവും, മകളുമാണിത്.
അതെ തടഞ്ഞു നിർത്തപ്പെട്ട മരണം മാത്രമാണ് ഇഹലോക ജീവിതമെന്ന് തിരിച്ചറിയുകയും മരണത്തോടെ തിരിച്ചു പിടിക്കേണ്ട ഒരു പാട് സൗഭാഗ്യങ്ങൾ ഉണ്ടെന്നറിഞ്ഞു ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്തവർ. ആ മോഹിപ്പിക്കുന്ന ജീവിതങ്ങളിലെ സൂക്ഷ്മത അനുധാവനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുവാനും ഈ വിശ്വാസത്തിന്റെ ദൃഢത അനിവാര്യമായിരിക്കും.
നബിയുടെ ബോധം ഇടയ്ക്കു മറഞ്ഞു. കൂടെ ഉണ്ടായിരുന്ന പ്രിയപ്പെട്ട ഇണ ആയിശ(റ) റസൂലിന്റെ ശിരസ്സ് മടിയിലെടുത്തു വച്ചു. സ്വർഗ്ഗത്തിലെ പരമമായ സംഗമത്തെ മോഹിക്കുന്ന ചില വാക്കുകൾ റസൂലിന്റെ നാവിൽ നിന്ന് ചിതറി വീണു. എല്ലാറ്റിന്റെയും ഒടുക്കമായെന്ന് ആയിശക്ക് തീർച്ചയായി.
ആ തിരുശിരസ്സ് പതുക്കെ താഴെ ഇറക്കി വച്ചു. തന്റെ ദുഖവും ജനങ്ങളുടെ ദുഖവും മരണത്തിന്റെ നിശബ്ദത ഭഞ്ജിച്ചുകൊണ്ട് ഭൂമിയിലും ആകാശത്തിലും പടരേണ്ടതുണ്ടെന്നവർക്കറിയാം.
ചിറകറ്റ പക്ഷിയുടെ നിലവിളിയോടെ പുറത്തേക്കു വന്ന ആയിശ ഇത് കൂടി പറഞ്ഞു.
‘അല്ലാഹുവിന്റെ പ്രവാചകന്റെ മരണത്തിലല്ല ഞാൻ വിലപിക്കുന്നത് സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്കുള്ള ബന്ധനം അറ്റു പോയല്ലോ എന്നോർത്താണ്’
അറ്റുപോയതിന്റെ വില അവർക്ക് നന്നായി അറിയാമായിരുന്നു.
അതെ. സ്വർഗ്ഗീയ ബന്ധനം അറ്റുപോയി അനാഥരായി ജീവിക്കേണ്ടി വരുന്ന നമുക്കൊക്കെ പലതും തിരിച്ചു പിടിക്കാനുള്ള കവാടം മാത്രമാണ് മരണമെന്നറിയുക. അതുകൊണ്ടു തന്നെ മരണത്തെ ഒട്ടും ഭയമില്ലാതെ ജീവിക്കേണ്ടുന്നവരും. അതിനായി ഒരുങ്ങേണ്ടത് ശ്രദ്ധയോടുള്ള ജീവിതം കൊണ്ട് മാത്രം.
ശ്രദ്ധ തിരിച്ചു പിടിക്കാനുള്ള മാസം വരവായി.
അഹ്ലൻ റമദാൻ