യുക്രെയ്ന് മുസ്ലിംകളും റമദാനും
ചെര്‍നിവറ്റ്സിയിലെ ഇസ്ലാമിക് സെന്ററില്‍ തന്റെ കൂടെ താമസിക്കുന്ന കുടിയൊഴിപ്പിക്കപ്പെട്ട ഒരു കൂട്ടം കുടുംബങ്ങള്‍ക്കൊപ്പം ഇഫ്താര്‍ സംഘടിപ്പിക്കാനുള്ള തിരക്കിലാണ് നിയാര നിമതോവ. ക്രീമിയന്‍ തത്താറും (വംശീയ വിഭാഗം) മുസ്ലിം ലീഗ് ഓഫ് യുക്രെയ്ന് മേധാവിയുമായ നിയാര നിമതോവ – ‘ഞങ്ങള്‍ക്ക് എല്ലാം ശരിയാക്കേണ്ടതുണ്ടെന്ന്’ വ്യക്തമാക്കുന്നു. യുക്രെയ്നിലെ മുസ്ലിംകള് പ്രതിസന്ധികള്‍ക്കിടയിലാണ് ഈ വര്‍ഷം വിശുദ്ധ റമദാനെ വരവേല്‍ക്കുന്നത്. യുക്രെയ്നെതിരെ റഷ്യ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലും, രാജ്യത്തെ പലരും പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായം കണ്ടെത്താന്‍ കാരുണ്യപ്രവര്‍ത്തന കാലത്തെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്. പ്രതീക്ഷ കൈവിടാതെ റമദാനെ വരവേല്‍ക്കാന്‍ തയാറാണ് ഞങ്ങളെന്ന് യുക്രെയ്നിലെ മുസ്ലിംകള് തുറന്നുപറയുന്നു.
‘ഒരുപാട് മുസ്ലിംകള് രാജ്യം വിട്ടു. ഇപ്പോഴും യുക്രെയ്നിലുള്ളവര്‍ക്ക് പിന്തുണ ആവശ്യമാണ്. ദൈവത്തില്‍ നിന്ന് പാപമോചനം നേടുന്നതിനും, ഞങ്ങളുടെ കുടുംബത്തിനും ആത്മാവിനും രാജ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നതിനും പരമാവധി ഞങ്ങള്‍ തയാറാകേണ്ടതുണ്ടെന്ന്’ നിയാര നിമതോവ പറയുന്നു. സ്റ്റാലിന്റെ കാലത്ത് കുടിയൊഴിപ്പിക്കപ്പെട്ടവരാണ് നിമതോവിന്റെ കുടുംബം. 1944ല്‍, സ്റ്റാലിന്റെ ഉത്തരവ് പ്രകാരം 191000 ക്രീമിയന്‍ തത്താറുകള്‍ നാടകടത്തപ്പെട്ടു. അധികവും ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലേക്കായിരുന്നു. 1988ല്‍, രണ്ട് വയസ്സുള്ളപ്പോഴാണ് നിയാര നമതോവ സ്വന്തം നാടായ യുക്രയ്നിലേക്ക് മടങ്ങുന്നത്. എന്നാല്‍, 2014ല്‍ റഷ്യ ക്രീമിയ കൈവശപ്പെടുത്തി. റഷ്യ ക്രീമിയയുടെ തെക്കന്‍ ഉപദ്വീപ് കൂട്ടിച്ചേര്‍ത്തപ്പോള്‍ നിമതോവും കുടുംബവും സപോരിജിയയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബദ്ധിതരായി. ക്രീമിയയില്‍ താമസിച്ചിരുന്നപ്പോള്‍ അവിടം വിടേണ്ടി വരുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ‘എന്റെ ഉപ്പൂപ്പാക്കും എന്റെ രക്ഷിതാക്കള്‍ക്കും നാട്ടിലേക്ക് തിരിച്ചുപോകണമെന്നുണ്ടായിരുന്നു’ -നിയാര നിമതോവ ഓര്‍മകള്‍ പങ്കുവെച്ചു. ‘ഇപ്പോള്‍ അവര്‍ വീണ്ടും അവരുടെ വീട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍, ഞങ്ങള്‍ സൈറണുകള്‍ കേള്‍ക്കുമ്പോള്‍ ഒളിച്ചാണ് കഴിയുന്നത്. നാളെ എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ യുദ്ധം ആരംഭിച്ചതിന് ശേഷം ഞങ്ങള്‍ക്ക് പത്ത് വയസ്സ് പ്രായമായതുപോലെ തോന്നുന്നു’ -നിമതോവ പറഞ്ഞു നിര്‍ത്തി.
റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിന് അഞ്ച് ആഴ്ചകള്‍ക്ക് ശേഷം പത്ത് മില്യണിലധികം ആളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. അതില്‍ നാല് മില്യണ്‍ വിദേശത്തേക്ക് പലായനം ചെയ്തതായി യു.എന്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ രാജ്യമായ യുക്രെയ്നില്‍ ജനസംഖ്യയുടെ ഒരു ശതമാനമാണ് മുസ്ലിംകളുള്ളത്. യുദ്ധത്തിന് മുമ്പ് 20000 തുര്‍ക്കി പൗരന്മാരും വിവിധ തുര്‍ക്കി വംശജരും ക്രീമിയന്‍ തത്താറുകളുമാണ് രാജ്യത്തുണ്ടായിരുന്നത്. ബോംബുകള്‍ വീഴുകയും കര്‍ഫ്യൂ നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലെ റമദാന് പ്രയാസം നിറഞ്ഞതാണ്. നോമ്പ് തുറക്കുന്നതിന് കുടുംബങ്ങള്‍ക്ക് വൈകുന്നേരം ഒരുമിച്ച് ചേരുന്നതിന് നിയന്ത്രണമുണ്ട്. യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട പലരും തങ്ങളുടെ കുടുംബം, വീട്, സുഹൃത്തുക്കളില്‍ നിന്ന് വളരെ അകലെയാണ്. എന്നിട്ടും, അവര്‍ ഇത് ആഘോഷമാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു.
ഈ റമദാനില്‍ പലരും അവരുടെ വീടുകളിലല്ല. ചിലര്‍ തങ്ങളുടെ കാറുകളില്‍ പോലും താമസിക്കുന്നുണ്ടെന്ന് തുര്‍ക്കി കര്ട്ടണ് കച്ചവടക്കാരനായ ഇസ സെലബി പറയുന്നു. 2010 മുതല്‍ യുക്രെയ്നിലാണ് ഇസ സെലബി താമസിക്കുന്നത്. ‘റമദാനിലോ യുദ്ധത്തിലോ ഞങ്ങള്‍ എല്ലായ്പ്പോഴും ഞങ്ങളുടെ വീട് ജനങ്ങള്‍ക്ക് തുറന്നിടുന്നു. ഞങ്ങള്‍ ഞങ്ങളുടെ റൊട്ടി പങ്കുവെക്കും. വില കൂടിയത് കാരണം സ്റ്റോക്ക് ചെയ്ത ഭക്ഷണം കുറവാണ്. യുദ്ധം ഞങ്ങളെ മോശമായി ബാധിച്ചു. അതിജീവനത്തിനായി ഞങ്ങള്‍ പാടുപെടുകയാണ്. എന്റെ വ്യാപാരമെല്ലാം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുന്നു. എന്നാല്‍, ഒന്നോ, രണ്ടോ, മൂന്നോ വര്‍ഷത്തിനുള്ളില്‍ നമുക്ക് ഒരു അന്ത്യം കാണാനാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നല്ല ദിനങ്ങള്‍ തിരിച്ചുവരും. അതിനാല്‍തന്നെ, ഞാന്‍ ഈ നാട് വിട്ടുപോകില്ല. കുഞ്ഞുങ്ങളുടെ കണ്ണ് കലങ്ങിയിരിക്കുന്നു. ഈ വര്‍ഷത്തെ സകാത്ത് അവര്‍ക്ക് നല്‍കാനാണ് ആഗ്രഹിക്കുന്നത്. കുഞ്ഞുങ്ങള്‍ വാവിട്ട് കരയുന്ന ഈ ദേശത്തെ സഹായിക്കാന്‍ മറ്റുള്ളവരോട് സഹായം തേടും’ -പ്രത്യാശ സ്ഫുരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.