യാത്രക്കാരന്റെ നോമ്പ്

ചോദ്യം- ഇസ്ലാമിക ശരീഅത്ത് യാത്രക്കാരനായ നോമ്പുകാരന് ഇളവുകള്‍ നല്‍കുന്നുണ്ട്. പഴയകാലത്തെ യാത്രകള്‍ അത്രമേല്‍ ദുഷ്കരമായിരുന്നു എന്നതുകൊണ്ടാണിത്. പക്ഷേ, ഇന്ന് അത്യാധുനിക യാത്രാ സൗകര്യങ്ങള്‍ എമ്പാടുമുള്ളപ്പോള്‍ ഇത്തരം ഇളവുകള്‍ സ്വീകരിക്കുന്നത് ന്യായമാണോ?
ഉത്തരം- യാത്രക്കാര്‍ക്ക് നോമ്പൊഴിവാക്കാന്‍ ഇളവുണ്ടെന്ന് പറഞ്ഞത് അല്ലാഹുവാണ്. ഖുര്‍ആനില്‍ ഈയൊരു ഇളവ് പ്രഖ്യാപിച്ചപ്പോള്‍, ഭാവിയില്‍ യാത്രാ രംഗത്ത് ഉണ്ടാവാന്‍പോകുന്ന സൗകര്യങ്ങളെ പ്രതി അല്ലാഹുവിനു തീര്‍ച്ചയായും ബോധ്യമുണ്ടെന്നു ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അന്നഹ് ല്‍ 8).
മാത്രമല്ല, യാത്രയില്‍ ഒരാള്‍ക്ക് നോമ്പനുഷ്ഠിക്കല്‍ ക്ലേശകരമല്ലെങ്കിലും ഇളവ് ഉപയോഗപ്പെടുത്താമെന്ന് നബി (സ) പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹംസ ബ്നു അംറില്‍ അസ്ലമി നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, യാത്രയില്‍ നോമ്പനുഷ്ഠിക്കാന്‍ മാത്രം കരുത്ത് എനിക്കുള്ളതായി ബോധ്യമുണ്ട്. എനിക്ക് നോമ്പെടുക്കുന്നതിന് വല്ല കുഴപ്പവുമുണ്ടോ? അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: അത് അല്ലാഹുവിങ്കല്‍നിന്നുള്ള ഒരിളവാണ്. അതാരെങ്കിലും എടുത്താല്‍ അത്രയും നല്ലത്. ഇനി നോമ്പെടുക്കുന്നതാണ് ഒരാള്ക്കിഷ്ടമെങ്കില് അതിന് യാതൊരു കുഴപ്പവുമില്ല (മുസ്ലിം 2685).
രോഗിക്കും യാത്രക്കാരനും നോമ്പെടുക്കുന്നതില്‍ ഇളവുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു (അല്‍ബഖറ 185). രോഗി സുഖം പ്രാപിച്ച ശേഷവും യാത്രക്കാരന് യാത്ര അവസാനിച്ച ശേഷവും നഷ്ടപ്പെട്ട നോമ്പ് നിര്‍ബന്ധമായും വീട്ടേണ്ടതാണ്. എന്നാല്‍ ഒരിക്കലും ഭേദമാകുമെന്ന് പ്രതീക്ഷയില്ലാത്ത രോഗവും വാര്‍ധക്യസഹജമായ രോഗങ്ങളും ഇതില്‍ പെടുകയില്ല എന്ന് വ്യക്തമാണല്ലോ. യാത്രക്കാരന് നോമ്പ് ഉപേക്ഷിക്കാവുന്ന ദൂരമെത്രയാണ്? യാത്രക്കാരന് നോമ്പെടുക്കുന്നതാണോ എടുക്കാതിരിക്കുന്നതാണോ ഉത്തമം? ഇത്തരം വിഷയങ്ങളില്‍ പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
‘നിങ്ങളിലൊരാള്‍ രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ എണ്ണം പൂര്‍ത്തീകരിക്കേണ്ടതാകുന്നു.’ എന്നാല്‍, ദൂരത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. ദൂരനിര്ണയം ഏകദേശ കണക്ക് മാത്രമാണ്. നബി(സ)യോ അനുചരന്മാരോ മീറ്ററും കിലോമീറ്ററും കണക്കുകൂട്ടി ദൂരം നിര്‍ണയിച്ചു തന്നിട്ടില്ല. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ദൂരം ഒരു ഉപാധിയേയല്ല. ഭാഷാപരമായും പ്രാദേശിക മര്യാദയനുസരിച്ചും ‘യാത്ര’ എന്നു വിളിക്കാവുന്ന എല്ലാ യാത്രകളിലും നമസ്കാരം ചുരുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യാം. ഖുര്‍ആനും സുന്നത്തും അങ്ങനെയാണത് നിശ്ചയിച്ചത്. തിരുദൂതരോടൊപ്പം യാത്ര ചെയ്യാറുണ്ടായിരുന്ന അനുചരന്മാരില് നോമ്പെടുക്കുന്നവരും നോമ്പ് ഒഴിവാക്കുന്നവരും ഉണ്ടായിരുന്നു. അനസ് (റ) പറയുന്നു: ഞങ്ങള്‍ നബി(സ)യോടൊപ്പം യാത്ര ചെയ്യാറുണ്ടായിരുന്നു. നോമ്പെടുത്തവര്‍ നോമ്പൊഴിച്ചവരെയോ മറിച്ചോ ആക്ഷേപിക്കുകയുണ്ടായില്ല’ (ബുഖാരി 1997). എന്നാല്‍, കടുത്ത വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഒരു യാത്രക്കാരന് നോമ്പെടുക്കുന്നത് കറാഹത്താണ്. ചിലപ്പോഴത് ഹറാം വരെയാകാം. നോമ്പുനോറ്റു തളര്‍ച്ച ബാധിച്ച ഒരു യാത്രക്കാരന് തണല്‍ വിരിച്ചു കൊടുക്കുന്നതു കണ്ട തിരുമേനി തളര്‍ച്ചയുടെ കാരണമാരാഞ്ഞു. ‘അയാള്‍ നോമ്പുനോറ്റിരിക്കുന്നു’ എന്നു കൂട്ടുകാര്‍ മറുപടി നല്കി. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘യാത്രയില്‍ നോമ്പുനോല്ക്കുകയെന്നത് പുണ്യമല്ല.’ യാത്രാക്ലേശം കഠിനമാകുന്ന സന്ദര്‍ഭത്തിലാണിത്.
യാത്ര ക്ലേശകരമല്ലെങ്കില് നോമ്പെടുക്കാനും നോമ്പ് ഒഴിക്കാനും യാത്രക്കാരന് സ്വാതന്ത്യമുണ്ട്. പക്ഷേ, ഏതാണ് കൂടുതല്‍ ശ്രേഷ്ഠം?
നോമ്പെടുക്കുന്നതാണ് ശ്രേഷ്ഠമെന്നും നോമ്പൊഴിവാക്കുന്നതാണ് ശ്രേഷ്ഠമെന്നും പറയുന്നവരുണ്ട്. ‘രണ്ടില്‍ ലഘുവായത് ശ്രേഷ്ഠം’ എന്ന് ഉമറുബ്നു അബ്ദില്‍ അസീസ് പറയുകയുണ്ടായി. മറ്റുള്ളവര്‍ നോമ്പെടുക്കാത്ത കാലത്ത് നോമ്പ് നോറ്റുവീട്ടുന്നതിനേക്കാള് എല്ലാവരും നോമ്പുനോല്ക്കുന്ന കാലത്ത് അവരോടൊപ്പം അത് ചെയ്യുന്നതാണ് ചിലര്‍ക്ക് സൗകര്യം. അവര്‍ റമദാനില്‍ നോമ്പുനോറ്റുകൊള്ളട്ടെ. മറ്റു ചിലര്‍ക്ക് മറിച്ചായിരിക്കും അനുഭവം. അവര്‍ റമദാനിലെ യാത്രകളില്‍ നോമ്പൊഴിവാക്കി മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടിക്കൊള്ളട്ടെ. നോമ്പു നോല്ക്കുന്നവന് ഏതാണോ എളുപ്പം അതാണ് ശ്രേഷ്ഠം. അബൂ സഈദില്‍ ഖുദ്രി പറയുന്നു: റമദാനില്‍ ഞങ്ങള്‍ നബിയോടൊപ്പം യുദ്ധം ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നോമ്പെടുത്തവരും നോമ്പെടുക്കാത്തവരും ഉണ്ടാവും. എന്നാല്‍ നോമ്പെടുത്തവര്‍ക്ക് നോമ്പെടുക്കാത്തവരോടോ, നോമ്പെടുക്കാത്തവര്‍ക്ക് നോമ്പെടുത്തവരോടോ ഒന്നും തന്നെ തോന്നിയിരുന്നില്ല. ആര്‍ക്കാണോ കരുത്തുള്ളത് അവര്‍ നോമ്പെടുക്കുന്നു; അപ്പോള്‍ അതായിരിക്കും അവര്‍ക്ക് നല്ലത്. ഇനി ആര്‍ക്കെങ്കിലും കഴിയില്ല എന്നു തോന്നിയാല്‍ അവര്‍ നോമ്പ് ഒഴിവാക്കും; അവര്‍ക്കതായിരിക്കും നല്ലത്. ഇങ്ങനെയായിരുന്നു അവരതിനെ കണ്ടിരുന്നത് (മുസ്ലിം: 2674).
യാത്രാക്ലേശം കഠിനമാകണമെന്നതോ ക്ലേശം തന്നെ ഉണ്ടാകണമെന്നതോ ഈ ഇളവ് സ്വീകരിക്കുന്നതിനുള്ള അനിവാര്യതയോ ഉപാധി പോലുമോ അല്ല. മറിച്ച്, യാത്ര സ്വയം തന്നെ നോമ്പ് ഒഴിക്കാന്‍ അനുവാദമുള്ള കാരണമാണ്. യാത്രാക്ലേശത്തെ ഒരു മാനദണ്ഡമായി നിശ്ചയിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച ഭിന്നിപ്പ് ഉണ്ടാകുമായിരുന്നു. കരുത്തരായ ആളുകള്‍ ഏതു ക്ലേശവും സഹിക്കും. അയാള്‍ പറയും: ‘ഇതൊക്കെ ഒരു ക്ലേശമാണോ?’ എന്നിട്ടയാള്‍ സ്വശരീരത്തെ ഞെരുക്കിയും പീഡിപ്പിച്ചും പല വിഷമങ്ങളും സഹിക്കും. എന്നാല്‍, അല്ലാഹു തന്റെ ദാസന്മാരെ പീഡിപ്പിക്കാനുദ്ദേശിക്കുന്നില്ല. അതേസമയം, ഇളവ് സ്വീകരിക്കണമെന്നുള്ളവന് ഏറ്റവും ചെറിയ ക്ലേശംപോലും വലുതായി കാണുകയും ചെയ്യും.
അതിനാല്‍, നോമ്പൊഴിവാക്കാനുള്ള അനുമതിയെ അല്ലാഹു യാത്രാക്ലേശവുമായി ബന്ധിപ്പിക്കാതെ യാത്രയുമായി മാത്രം ബന്ധിപ്പിച്ചു. ഒരാള്‍ യാത്ര ചെയ്യുന്നത് വിമാനത്തിലോ തീവണ്ടിയിലോ കാറിലോ ആയാല്‍ പോലും അയാള്‍ക്ക് നോമ്പ് ഒഴിവാക്കാം. പ്രശ്നം അയാള്‍ക്കതു കടമായി ശേഷിക്കും എന്നുള്ളതാണ്. മറ്റു ദിവസങ്ങളില്‍ അത് നോറ്റു വീട്ടേണ്ടിവരും. നോമ്പിന്റെ ബാധ്യതയില്‍നിന്ന് അയാള്‍ എന്നന്നേക്കുമായി മോചിതനാവുന്നില്ല. തല്‍ക്കാലത്തേക്കു മാത്രമുള്ള മോചനമാണത്. ഇക്കാരണത്താല്‍ യാത്ര വന്‍ ക്ലേശങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ നോമ്പെടുക്കാനും നോമ്പൊഴിവാക്കാനും അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. യാത്രയെന്നാല്‍ ഒരു തരം ശിക്ഷയാണെന്ന് അനുഭവസ്ഥര്ക്ക് അറിയാം. അത് വിമാനത്തിലാവട്ടെ, മൃഗങ്ങളുടെ പുറത്താവട്ടെ. വാസസ്ഥലത്തുനിന്നും സ്വകുടുംബത്തില്നിന്നുമുള്ള അകല്‍ച്ച മാത്രം മതി, ഒരു തരം അസ്വാഭാവികതയും അസാധാരണത്വവും അനുഭവപ്പെടാന്‍. ശാരീരിക ക്ലേശങ്ങളേക്കാളേറെ ഈ മാനസികാവസ്ഥയായിരിക്കണം, അല്ലാഹു നോമ്പൊഴിവാക്കുന്നതിന് അനുമതി നല്കാന് കാരണം. നമുക്കറിയാവുന്നതും അറിയാന്‍ കഴിയാത്തതുമായ മറ്റു കാരണങ്ങളും ഉണ്ടാവാം. അല്ലാഹു അനുവദിച്ച ഒരിളവ് പാഴാക്കാതിരിക്കുന്നതായിരിക്കും നമുക്ക് ഗുണകരം. ”അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്; അവന് നിങ്ങള്‍ക്ക് ഞെരുക്കം ആഗ്രഹിക്കുന്നില്ല” (2:185).