റമദാൻ നോമ്പിന്റെ നിയ്യത്ത് രാത്രിയാക്കൽ
റമദാനിലെ എല്ലാ നോമ്പിന്റെയും നിയ്യത്ത് രാത്രിയിൽ തന്നെ ചെയ്യണോ എന്നത് കർമശാസ്ത്രപണ്ഡിതർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങളുള്ള കാര്യമാണ്. ഹനഫികളിലെയും ശാഫികളിലെയും ഭൂരിപക്ഷത്തിന്റെയും ഹമ്പലികളുടെ പ്രസിദ്ധമായ അഭിപ്രായവും പ്രകാരം എല്ലാദിവസവും രാത്രി നിയ്യത്ത് വെക്കൽ നിർബന്ധമാണ്. അപ്രകാരം ചെയ്യാത്ത പക്ഷം ഖദാ വീട്ടേണ്ടിവരും. മാലിക്കികളുടെയും ഹമ്പലികളുടെ മറ്റൊരു അഭിപ്രായപ്രകാരവും മുഴുവൻ മാസത്തിനും വേണ്ടി ഒരേയൊരു നിയ്യത്ത് മതിയാവും. എങ്കിലും നല്ലത് ഈ എതിരഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് ഡോ. അഹ്മദ് ത്വാഹാ റയ്യാന്റെ ഫത്വ ചുവടെ ചേർക്കാം. അദ്ദേഹം പറയുന്നു: ‘ഇമാം ബുഖാരിയും മുസ്ലിമും മറ്റുപലരും ഉമറുബ്നൽ ഖത്ത്വാബി(റ)ൽ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസിൽ നബി തങ്ങൾ പറയുന്നു. കർമങ്ങളുടെ സ്വീകാര്യത നിയ്യത്തു കൊണ്ടാണ്. ഒരാൾക്ക് അവൻ കരുതിയതു മാത്രമേ ലഭിക്കൂ. ആരെങ്കിലും അല്ലാഹുവിലേക്കും റസൂലിലേക്കും ഹിജ്റ പോയാൽ അവന് അതുണ്ടാവും. ഇനി വല്ലവരും ദുനിയാവിന് വേണ്ടിയോ വിവാഹം ചെയ്യാൻ വേണ്ടിയോ ഹിജ്റ പോയാൽ അവനും അത് തന്നെയേ ഉണ്ടാവൂ. ഈ ഹദീസു വെച്ചാണ് ഭൂരിപക്ഷം ഹനഫികളും ശാഫികളും ഹമ്പലികളും റമദാനിലെ ഓരോ ദിവസവും നിയ്യത്തു വെക്കൽ നിർബന്ധമാണെന്നതിൽ ഏകോപിച്ചത്. കാരണം ഓരോ ദിവസത്തെയും നോമ്പ് തനിച്ച് തന്നെ പ്രത്യേകമായൊരു അമലാണ്.
ഹദീസിൽ പരാമർശിക്കപ്പെട്ട പ്രകാരം അമലുകളെല്ലാം സ്വീകാര്യമാവണമെങ്കിൽ നിയ്യത്ത് അനിവാര്യവുമാണ്. അതും രാത്രി തന്നെയാവണം. സൂര്യാസ്തമയം മുതൽ സൂര്യോദയം വരെയുള്ള സമയം. പ്രഭാതം വരെയുള്ള സമയങ്ങളിൽ നിയ്യത്തു വെക്കാൻ സാധിച്ചില്ലെങ്കിൽ തന്നെ ഭക്ഷണങ്ങളൊന്നും കഴിക്കാതെ നോമ്പുകാരനെപ്പോലെ തന്നെ കഴിയണം. ഈ ദിവസത്തെ നോമ്പ് ഖദാ വീട്ടുകയും വേണം. നോമ്പിന് രാത്രി നിയ്യത്ത് വെക്കാത്തവന് നോമ്പില്ലെന്ന നബി തങ്ങളുടെ ഭാര്യ ഹഫ്സ(റ) റിപ്പോർട്ട് ചെയ്ത ഹദീസ് ഇതിനു തെളിവാണ്. ആഇശാ ബീവി(റ)യുടെ മറ്റൊരു ഹദീസിൽ സമാനാർഥത്തിലുള്ള വിഷയം കാണാം.’
ഇമാം മാലികും ഇമാം അഹ്മദും മറ്റൊരഭിപ്രായത്തിൽ മുഴുവൻ മാസത്തിനും വേണ്ടി ആദ്യത്തെ ഒരു രാത്രിയിലെ നിയ്യത്ത് മാത്രം മതിയെന്ന് പറയുന്നുണ്ട്. ഉപര്യുക്ത ഹദീസിലെ ‘ഓരോരുത്തർക്കും അവർ കരുതിയത് മാത്രമാണുണ്ടാവുക’ എന്ന ഭാഗമാണ് ഇവർ തെളിവായി ഉദ്ധരിക്കുന്നത്. ഇയാൾ മുഴുവൻ മാസവും നോമ്പനുഷ്ഠിക്കാൻ കരുതിയെന്നിരിക്കുക. കാരണം, റമദാൻ മുഴുവൻ ഒറ്റൊരു ഇബാദത്തിന്റെ സ്ഥാനത്താണ്. അതിന്റെ രാത്രിയിൽ നോമ്പുമുറിക്കലും ആരാധനയാണല്ലോ. ഇതേയഭിപ്രായം ഹമ്പലി പണ്ഡിതന്മാരായ ഇമാം ഇസ്ഹാഖ് ബിൻ റാഹവൈഹിയും അബുൽ വഫാ ഇബ്നു അഖീലും പങ്കുവെച്ചിട്ടുണ്ട്. എല്ലാ ദിവസത്തിനും വേണ്ടി ഒരു നിയ്യത്ത് മതിയെങ്കിലും എല്ലാ ദിവസവും നിയ്യത്ത് പുതുക്കൽ പ്രത്യേക സുന്നത്താണെന്നും അവർ പറയുന്നു.
അവലംബം- islamonline.net