അല്ലാഹു മുത്തഖീങ്ങളെ ഇഷ്ട്ടപ്പെടുന്നു
2020ലെ വിശുദ്ധ റമദാൻ മാസത്തിലെ ഓരോ ദിവസങ്ങളിലായി ‘Allah Loves’ എന്ന പേരിൽ ഡോ: ഒമർ സുലൈമാൻ സംഘടിപ്പിച്ച യൂട്യൂബ് സീരീസ് വളരെ പ്രസിദ്ധമാണ്. മുപ്പത് ലഘു പ്രഭാഷണങ്ങൾ ഉള്ളടങ്ങിയ സീരീസ് അല്ലാഹുവിന്റെ സ്നേഹത്തെ പറ്റിയും അല്ലാഹുവിന്റെ സ്നേഹം കരഗതമാക്കാൻ വിശ്വാസികളിൽ ഉണ്ടാവേണ്ട വിശിഷ്ട ഗുണങ്ങളേയും വിശദമായി പ്രതിപാദിക്കുന്നു. ഈ സീരീസ് പിന്നീട് പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കപെടുകയുണ്ടായി. ഇതിന്റെ മലയാള വിവർത്തനത്തിന് അനുവാദം നൽകിയ Yaqeen Institute നോട് വലിയ കടപ്പാടുണ്ട്. വിവർത്തനം തയ്യാറാക്കിയത് ടി.എം ഇസാം.
അല്ലാഹുവിൻ്റെ സ്നേഹത്തെ കുറിച്ച് പരാമർശിക്കുന്നിടത്ത് വിശുദ്ധ ഖുർആൻ നിരന്തരം പരാമർശിക്കുന്ന ഉൽകൃഷ്ട ഗുണമാണ് തഖ്വ, അഥവാ ഭയഭക്തി. സൂറത്തുൽ ബഖറ ആരംഭിക്കുന്നത് തഖ്വയെ കുറിച്ച് പരാമർശിക്കുന്ന മനോഹരമായ ഈ ആയത്ത് കൊണ്ടാണ്. “ഇത് അല്ലാഹുവിന്റെ വേദമാകുന്നു. ഇതിൽ സംശയമില്ലതന്നെ. തഖ്വയുള്ളവർക്ക് സന്മാർഗദർശകമാണ് ഇത്” (അൽ ബഖറ: 2,3) അല്ലാഹുവിന്റെ സ്നേഹം സമ്പാദിച്ചവരാണ് മുത്തഖീങ്ങൾ, അവരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. “അല്ലാഹു തഖ്വയുള്ളവരെ ഇഷ്ടപ്പെടുന്നു” (തൗബ 4) മാത്രമല്ല, മനുഷ്യകുലത്തിന് അല്ലാഹു നൽകിയ ആദ്യ കൽപന പോലും തഖ്വയുള്ളവരാകുവാൻ വേണ്ടിയുള്ളതായിരുന്നു. “അല്ലയോ മനുഷ്യരേ, നിങ്ങളുടെയും നിങ്ങൾക്കുമുമ്പ് കഴിഞ്ഞുപോയ സകലരുടെയും സൃഷ്ടാവായ റബ്ബിന്റെ അടിമത്തം അംഗീകരിക്കുവിൻ. അതുവഴി നിങ്ങൾ തഖ്വയുള്ളവരായേക്കാം.” (അൽ ബഖറ: 21) നോമ്പിനെ പറ്റി പരാമർശിക്കുന്നിടത്ത് അല്ലാഹു അത് പ്രത്യേകമായി തന്നെ പരാമർശിക്കുന്നത് കാണാം. “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ്വയുള്ളവരാകാൻ” (അൽ ബഖറ 183)
അല്ലാഹുവിൻ്റെ സ്നേഹവും അല്ലാഹുവിനോടുള്ള തഖ്വയും എങ്ങനെയാണ് ബന്ധപ്പെട്ട് കിടക്കുന്നത്? എന്ന് ഒരാൾ ചോദിച്ചേക്കാം. അല്ലാഹുവിനെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നതാണ് മർമ്മ പ്രധാനമായ സംഗതി. അല്ലാഹു നമ്മളെ സൃഷ്ടിച്ചത് സ്നേഹിക്കാനാണ്, വെറുക്കാനല്ല. അവൻ നമ്മെ പടച്ചത് തോൽപ്പിക്കാനല്ല, വിജയിപ്പിക്കാനാണ്. നരകത്തിലിട്ട് ചുട്ട് കരിക്കാനല്ല, സ്വർഗ്ഗപ്രവേശനം സാധ്യമാക്കാനാണ്. അവൻ്റെ മഹത്തായ സമ്മാനം നേടിയെടുക്കാനുള്ള സകല സൗകര്യങ്ങളും അല്ലാഹു നമുക്ക് ഒരുക്കിതരുകയും ചെയ്തു. അല്ലാഹുവിൻ്റെ സ്നേഹം നേടിയെടുക്കാൻ അനിവാര്യമായ എല്ലാ സംഗതികളും അവൻ നമുക്ക് നൽകിയിട്ടുണ്ടെന്നും നമ്മൾ അവനിലേക്ക് തന്നെയുള്ള മടക്കയാത്രയിലാണെന്നും, അതുകൊണ്ട് തന്നെ അവൻ്റെ ഇഷ്ടത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന ഒന്നും നമ്മിൽ നിന്ന് ഉണ്ടാവാൻ പാടില്ല എന്നും നാം മനസ്സിലാക്കണം.
എന്താണ് യഥാർത്ഥത്തിൽ തഖ്വ? അല്ലാഹുവിനോടുള്ള ഭയത്തെയാണോ അവനെ കുറിച്ചുള്ള ബോധമാണോ തഖ്വ? എന്നത് സജീവമായ ചർച്ചകളിൽ ഒന്നാണ്. അല്ലാഹുവിനെ തൊട്ട് ഭയഭക്തി ഉണ്ടാവുക, ബോധമുണ്ടാവുക എന്നത് കൊണ്ടൊക്കെ എന്താണ് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത്?
إِنَّ اللَّهَ يُحِبُّ الْمُتَّقِينَ
എന്നതിന്റെ പരിഭാഷ “അല്ലാഹു ഭയഭക്തി ഉള്ളവരെ ഇഷ്ടപ്പെടുന്നു” എന്നാണ്.
ഞാൻ സ്നേഹിക്കേണ്ടുന്ന അല്ലാഹുവിനെ എങ്ങനെയാണ് എനിക്ക് ഭയപ്പെടാൻ കഴിയുക? അതുകൊണ്ട് വിശ്വാസിയുടെ തഖ്വയും അല്ലാഹുവിന്റെ സ്നേഹവും തമ്മിലുള്ള ബന്ധം കൂടുതൽ വിശദീകരണത്തിലൂടെ മനസിലാക്കേണ്ട സംഗതികളാണ്. തഖ്വ എന്ന പദം ഭയം എന്ന കേവലമായ അർത്ഥം പശ്ചാത്തലത്തിൽ മനസ്സിലാക്കാവുന്നതല്ല. ഇബ്നുൽ ഖയ്യിം (റ) പറയുന്നു: “നിങ്ങൾ എന്തിനെയെങ്കിലും ഭയപ്പെടുമ്പോൾ അതിൽ നിന്നും ഓടിയകലും, എന്നാൽ അല്ലാഹുവിനെ ഭയപ്പെടുമ്പോൾ അല്ലാഹുവിലേക്ക് നാം ഓടിയടുക്കും.”
അല്ലാഹുവിനെ ഓർത്തുള്ള ഭയം മറ്റെല്ലാ ഭയങ്ങളിൽ നിന്നും വ്യത്യസ്ഥമായത് കൊണ്ട് തന്നെ അത് അവനിൽ നിന്ന് ഓടിയകലാൻ പ്രേരിപ്പിക്കുന്നതിന് പകരം അവനിലേക്ക് ഓടിയണയാനാണ് കാരണമാവുക.
അങ്ങനെയെങ്കിൽ അല്ലാഹുവിനെ കുറിച്ചുള്ള ഭയത്തേയും സ്നേഹത്തേയും എങ്ങനെ ചേർത്തു മനസ്സിലാക്കും? അല്ലാഹുവിൻ്റെ സ്നേഹം നമ്മിൽ നിന്ന് നഷ്ടപ്പെട്ട് പോകുന്നതിനെ നാം അങ്ങേയറ്റം ഭയപ്പെടുന്നു. യഥാർത്ഥത്തിൽ റമദാൻ നമ്മെ പഠിപ്പിക്കുന്നതും അവൻ്റെ സ്നേഹം നമ്മിൽ നിന്ന് മറഞ്ഞു പോവാതിരിക്കാനും അത് നേടിയെടുക്കാനുമാണ്. നോമ്പ്കാരനായിരിക്കെ ഭക്ഷണം കഴിക്കാതിരിക്കാനും നോമ്പിനെ ദുർബലപ്പെടുത്തുന്ന പരമാവധി സംഗതികളിൽ നിന്ന് വിട്ട് നിൽക്കാനും നാം ഒരുപാട് ജാഗ്രതയുള്ളവരാണ്. അതേ ഗൗരവത്തിൽ അല്ലാഹുവിൻ്റെ ആത്മീയമായ സ്നേഹത്തെ നമ്മിൽ നിന്ന് റദ്ദ് ചെയ്ത് കളയുന്ന എല്ലാ സംഗതികളിൽ നിന്നും വിട്ട് നിൽക്കാൻ പരിശുദ്ധമായ ഈ ദിനങ്ങളിൽ നാം സന്നദ്ധരാവും.
ഉമർ(റ) തഖ്വയുടെ നിർവചനം സംക്ഷിപ്തമായി അവതരിപ്പിച്ചത് ഇങ്ങനെയാണ്: ” ധാരാളം മുള്ളുകൾ നിറഞ്ഞ വഴികളിലൂടെ അല്ലാഹുവിലേക്ക് നടന്നടുക്കുന്ന മനുഷ്യൻ, വഴികളിലെ മുള്ളുകൾ അടുത്ത് കാണുമ്പോൾ തൻ്റെ വസ്ത്രത്തിന് കേടുപാടുകളും ശരീരത്തിനു വേദനയും ഏൽക്കാതിരിക്കാൻ അദ്ദേഹം കാണിക്കുന്ന സൂക്ഷ്മതയുടെ പേരാണ് തഖ്വ.” ഉമർ(റ)വിൻ്റെ പേരമകൻ ഉമർ ബ്നു അബ്ദുൽ അസീസ് പറയുന്നു: “രാത്രി മുഴുവൻ നിന്നു നമസ്ക്കരിക്കുന്നതോ, പകൽ നീളെ നോമ്പുകാരനായിരിക്കുന്നതോ അല്ല തഖ്വ. മറിച്ച് അല്ലാഹുവിനെ അപ്രീതിപ്പെടുത്തുന്ന എല്ലാ സംഗതികളിൽ നിന്നും പിൻവാങ്ങുന്നതാണ് തഖ്വ. അങ്ങനെ വിട്ടുനിന്നതിന് ശേഷം നാം ചെയ്യുന്ന കർമ്മങ്ങളെല്ലാം നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നു എന്ന ബോധത്തോട് (ഇഹ്സാൻ) കൂടിയുള്ളതാവും.
അല്ലാഹുവിൻ്റെ സ്നേഹം കരസ്ഥമാക്കാൻ ജീവിതത്തിന്റെ ഓരോ സന്ദർഭങ്ങളിലും തഖ്വ പ്രകടിപ്പിക്കുന്നതും തഖ്വയുള്ളവരായി തീരാൻ നിരന്തരം ശ്രമിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. റബ്ബിനാൽ സ്നേഹിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന നമ്മുടെ അതിയായ മോഹം അല്ലാഹുവിന് മുന്നിൽ പ്രകടമാക്കാൻ നമുക്ക് സാധിക്കാറുണ്ടോ..? അല്ലാഹുവിൻ്റെ തൃപ്തിയെ എന്നിൽ നിന്ന് തട്ടിയകറ്റുന്ന ഒരു പ്രവൃത്തിയും എൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല എന്ന് നമ്മുടെ കർമ്മങ്ങൾ മുഖേന അല്ലാഹുവിന് മുന്നിൽ സാക്ഷ്യപ്പെടുത്താൻ നമുക്ക് സാധിക്കുന്നുണ്ടോ..? ഇമാം ഗസ്സാലി(റ)വിന്റെ വളരെ ഗൗരവമുള്ള ഒരു വർത്തമാനം ഉണ്ട്: “തിന്മയുടെ ഏറ്റവും ഭീകരമായ അനന്തരഫലം അത് കാരണം പരലോകത്ത് ലഭിക്കുന്ന ശിക്ഷയല്ല. മറിച്ച് പാപിയായ നീയും റബ്ബും തമ്മിലുണ്ടാവുന്ന അകലമാണ്.”
അല്ലാഹുവിൻ്റെ തൃപ്തി കരസ്ഥമാക്കി അവങ്കലേക്ക് തന്നെ മടങ്ങാനാണ് അവൻ നമ്മെ സൃഷ്ടിച്ചത്. അല്ലാഹുവിൻ്റെ തൃപ്തി നേടിയെടുക്കാൻ ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും അല്ലാഹു നമുക്ക് നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ അവനാൽ സ്നേഹിക്കപ്പെടാനുള്ള നമ്മുടെ ആഗ്രഹം അവൻ്റെ സ്നേഹത്തെ ഇല്ലാതാക്കി കളയുന്ന മുഴുവൻ സംഗതികളിൽ നിന്നും സ്വയം വിട്ടുനിന്നു കൊണ്ട് അവൻ്റെ മുന്നിൽ നാം പ്രദർശിപ്പിക്കണം.
നിരന്തരമായ പരിശ്രമത്തിലൂടെ നാം അല്ലാഹുവിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് എന്ന ബോധം ഉണ്ടാക്കിയെടുക്കൽ കൂടിയാണ് തഖ്വ. അത്തരം അവസ്ഥകൾ നേടിയെടുക്കാനുള്ള ഏറ്റവും പ്രായോഗികമായ മാർഗം അല്ലാഹുവിൻ്റെ ഇഷ്ടക്കേട് ഉണ്ടാക്കുന്ന ഒരു സംഗതിയും പറയാതിരിക്കലും ചിന്തിക്കാതിരിക്കലുമാണ്. അല്ലാഹുവിൻ്റെ അതൃപ്തി ഉണ്ടാക്കുന്ന എന്തെങ്കിലും നമ്മുടെ ശ്രദ്ധയിൽപ്പെട്ടാൽ അതിലേക്ക് നോക്കാതിരിക്കുക, അവൻ്റെ അതൃപ്തി വിളിച്ചു വരുത്തുന്ന വല്ലതും ചെയ്യാൻ തോന്നിയാൽ സ്വയം കടിഞ്ഞാണിടുക. കാരണം അത്തരം പ്രവൃത്തികളുടെ ഏറ്റവും ഭീകരമായ പരിണിതി നമുക്കും അല്ലാഹുവിനും ഇടയിൽ ഉണ്ടാകുന്ന അകൽച്ചയാണ്. തീർച്ചയായും അല്ലാഹുവിൻ്റെ മഹത്തായ സ്നേഹം കരസ്ഥമാക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗം അല്ലാഹുവിൻ്റെ സ്നേഹം നഷ്ടപ്പെടുന്നതിനെ നാം ഭയപ്പെടുന്നു എന്ന് കർമ്മങ്ങൾ കൊണ്ട് സാക്ഷ്യം വഹിക്കൽ തന്നെയാണ്.
അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ദൈവിക ബോധവും തഖ്വയും നമ്മുടെ മനസ്സിൽ ഉറപ്പിക്കുകയും അവന്റെ അനുഗ്രഹത്തിന് നമ്മെ പാത്രമാക്കുകയും ചെയ്യട്ടെ. ആമീൻ. ( തുടരും )