സൗമ്യതയും അവധാനതയും അല്ലാഹു ഇഷ്ട്ടപ്പെടുന്നു
നന്മയിലേക്ക് വേഗത്തിൽ കുതിച്ചു മുന്നേറാൻ പ്രേരിപ്പിക്കുന്ന ധാരാളം ഹദീസുകൾ നാം പഠിച്ചിട്ടുണ്ടാവാം. എന്നാൽ ഞാൻ റസൂലിൻ്റെ അനുചരന്മാരെ പറ്റി പഠിക്കുന്ന കാലത്ത് ശ്രദ്ധിച്ച വളരെ അസാധാരണമായ ഒരു കഥ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.
വളരെ നീണ്ട ഒരു സംഭവം പറയുന്ന ആ ഹദീസിൻ്റെ പശ്ചാത്തലം ഇങ്ങനെയാണ്. ഒരിക്കൽ വ്യത്യസ്ത ഗോത്രങ്ങൾ റസൂലിനെ സന്ദർശിക്കാനായി വരികയും റസൂലിൻ്റെ അടുത്ത് എത്തിയ സന്ദർഭത്തിൽ അവരെല്ലാവരും റസൂലിനെ അഭിവാദനം ചെയ്യാനും അവിടുത്തെ കരം ചുംബിക്കാനും വേണ്ടി തങ്ങളുടെ ഒട്ടകത്തിൽ നിന്നും കുതിരയിൽ നിന്നും ചാടിയിറങ്ങി ഓടി. പക്ഷെ അവരുടെ കൂട്ടത്തിലെ അശജ് അബ്ദുൽ ഖൈസ്(റ) എന്ന അൻസാരിയായ സ്വഹാബി എല്ലാവരും ഇറങ്ങിയോടുമ്പോഴും ബോധപൂർവ്വം അവരുടെ മൃഗങ്ങൾക്ക് അരികിൽ തന്നെ നിലയുറപ്പിച്ചു. അദ്ദേഹം മൃഗങ്ങളെയൊക്കെ കൃത്യമായി കെട്ടിയിടുകയും തങ്ങളുടെ സാധന സാമഗ്രികൾ സുരക്ഷിതമാക്കുകയും ചെയ്തു. ശേഷം അദ്ദേഹം വളരെ അവധാനതയോടെ റസൂലിൻ്റെ അടുത്ത് പോയി സലാം പറഞ്ഞു. അദ്ദേഹം എത്താൻ താമസിച്ചതാണെന്ന് കരുതി പലരും അദ്ദേഹത്തെ കളിയാക്കുന്നുണ്ടായിരുന്നു. പക്ഷെ റസൂൽ(സ) അദ്ദേഹത്തോട് ഇങ്ങനെയാണ് പറഞ്ഞത്: “നിങ്ങളിൽ അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങളുണ്ട്. അവധാനതയും സൗമ്യതയും”
സൗമ്യതയും അവധാനതയും അൽപ്പം വിശദീകരണം ആവശ്യമുള്ള പദങ്ങളാണ്. നേരത്തെ കഴിഞ്ഞ ഒരു അധ്യായത്തിൽ റസൂൽ(സ) അദ്ദേഹത്തിൻ്റെ സൗമ്യത പ്രകടിപ്പിച്ച ഒരു സംഭവം നാം പ്രതിപാദിച്ചിരുന്നു. ‘നിങ്ങൾക്ക് നാശമുണ്ടാവട്ടെ’ എന്ന അഭിവാദനത്തോട് വളരെ സൗമ്യമായാണ് റസൂൽ(സ) പ്രതികരിച്ചത്. റസൂൽ(സ) അത്തരം സന്ദർഭങ്ങളിൽ അദ്ദേഹത്തെ സ്വയം നിയന്ത്രിക്കുകയായിരുന്നു. നമ്മൾ സൗമ്യത ശീലിക്കുമ്പോഴാണ് നമുക്ക് സ്വയം നിയന്ത്രണം കൈവരുന്നത്. ഇബ്റാഹിം നബി(അ) യെ ഹലീം (അവധാനതയുള്ളയാൾ) എന്നാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. മാത്രമല്ല അൽ ഹലീം എന്നത് അല്ലാഹുവിൻ്റെ വിശിഷ്ട നാമങ്ങളിൽ ഒന്നാണ്. അല്ലാഹു നമ്മോട് സൗമ്യമായി മാത്രമേ പെരുമാറാറുള്ളു. അല്ലാഹുവിനെ സാക്ഷിയാക്കി കൊണ്ട് തിന്മകളിലും അക്രമങ്ങളിലും ഏർപ്പെടുമ്പോൾ അല്ലാഹു ഉടനടി നമ്മെ ശിക്ഷിക്കുന്നതിന് പകരം സൗമ്യതയോട് കൂടി നന്മ ചെയ്യാനും തിന്മകളിൽ നിന്ന് വിട്ടു നിൽക്കാനുമുള്ള അവസരങ്ങളും വീണ്ടും വീണ്ടും ഒരുക്കി തരുകയാണ്. ഇതിൽ നിന്നും മനസ്സിലാവുന്നത്, ഒരാളിലെ വിവേകം പ്രകടമാവുന്നത് അദ്ദേഹം സൗമ്യനാവുമ്പോഴാണ്. വിവേകമുള്ളപ്പോഴാണ് നാം കാര്യങ്ങൾ കണക്കുകൂട്ടി ചെയ്യുന്നതും നമ്മെ സ്വയം അടക്കി നിർത്തി അല്ലാഹുവിൻ്റെ പ്രീതി കരസ്ഥമാക്കാൻ ശ്രമിക്കുന്നതും.
അവധാനതയെന്നാൽ ധൃതിയുടെ വിപരീതമാണ്. അത് വിചാരശീലവും കാര്യങ്ങൾ കൃത്യമായി തന്നെ ചെയ്തു തീർക്കാനും നമ്മെ പരിശീലിപ്പിക്കുന്നു. അവധാനത അല്ലാഹുവിൽ നിന്നുള്ളതാണ് എങ്കിൽ ധൃതി ശൈത്താനിൽ നിന്നുള്ളതാണ്. ഒരാളിൽ അവധാനത ഉണ്ടാവുന്നതോട് കൂടി അദ്ദേഹം എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂർവം ചെയ്തു തീർക്കാനും, എല്ലാ സംഗതികളും അതിൻ്റെ സ്ഥാനത്ത് തന്നെയാണോ ഉള്ളത് എന്ന് ഉറപ്പ് വരുത്താനും തയ്യാറാവുന്നു. തങ്ങളേയും തങ്ങളുടെ പ്രകൃതിപരമായ വികാരങ്ങളേയും അടക്കി നിർത്താൻ അവർക്ക് സാധിക്കുന്നു. വളരെ വേഗത്തിൽ ചെയ്തു തീർക്കുക എന്നതിനേക്കാൾ ഏറ്റവും നന്നായി ചെയ്തു തീർക്കുക എന്നതിലായിരിക്കും അവരുടെ ശ്രദ്ധ. അവർ ചെയ്യുന്ന കാര്യങ്ങളിലെല്ലാം അങ്ങേയറ്റത്തെ കണക്കൂകൂട്ടലും കൃതതയുമായിരിക്കും.
സൗമ്യതയും അവധാനതയും ഒരേ സ്രോതസ്സിൽ നിന്നാണ് ഉൽഭവിക്കുന്നത്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് സഹനവും സൂക്ഷ്മതയും ഉണ്ടാവുക എന്നു കൂടിയാണ്. അല്ലാഹുവാണ് ഇത്തരം വിശിഷ്ട ഗുണങ്ങൾ ഏറ്റവും അധികമുള്ളവൻ. അതോടൊപ്പം തന്നെ നമ്മളിൽ ഇത്തരം ഗുണങ്ങൾ പ്രകടമാവുന്നത്, നമ്മൾ സൗമ്യമായി ഒട്ടും ധൃതി കാണിക്കാതെ സമയമെടുത്ത് കൊണ്ട് കാര്യങ്ങളെല്ലാം ചെയ്തു തീർക്കുന്നത് കാണാൻ അല്ലാഹു ഇഷ്ടപ്പെടുന്നു. സൗമ്യമായും അവധാനതയോടും കാര്യങ്ങൾ ചെയ്തു തീർക്കുമ്പോൾ വളരെ പതുക്കെയാണ് കാര്യങ്ങൾ ചെയ്യുന്നത് എന്നുപറഞ്ഞ് ആളുകൾ നിങ്ങളെ വിമർശിച്ചേക്കാം. അത് പരിഗണിക്കാതെ, വളരെ മനസ്സാനിധ്യത്തോട് കൂടി കർമങ്ങൾ ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്. മനസ്സാനിധ്യത്തോട് കൂടി അമലുകൾ ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു. അല്ലാഹു നമ്മുടെ വ്യക്തിത്വത്തിൽ അവധാനതയും സൗമ്യതയും വർധിപ്പിച്ചു തരുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം