അല്ലാഹു സൗമ്യതയുള്ളവരെ ഇഷ്ട്ടപ്പെടുന്നു
ഈ അധ്യായത്തിൽ നാം സൗമ്യതയെ കുറിച്ചാണ് പറയുന്നത്. കഴിഞ്ഞ അധ്യായങ്ങളിൽ നാം സൂചിപ്പിച്ച, വിശ്വാസിക്ക് അനിവാര്യമായും ഉണ്ടാവേണ്ടുന്ന ഗുണങ്ങളായ അഭിമാനബോധവും ശക്തിയും സൗമ്യ സ്വഭാവത്തിന് വിരുദ്ധമല്ല. അതു കൂടി ഈ അധ്യായത്തിൽ സൂചിപ്പിക്കാം.
റസൂൽ(സ) യുടെ മദീന ഘട്ടത്തിൽ ജൂതന്മാരിൽ ചിലർ റസൂലിനടുത്ത് വന്ന് السام عليكم (നിങ്ങൾക്ക് നാശമുണ്ടാകട്ടെ) എന്ന് അഭിവാദ്യം ചെയ്തു. റസൂൽ(സ) വളരെ സൗമ്യനായി ശാന്തതയോട് കൂടി وعليكم എന്ന് പറഞ്ഞു കൊണ്ട് അവർക്ക് പ്രത്യഭിവാദം അർപ്പിച്ചു. അഭിവാദന രീതി കേട്ട ആയിഷ ബീവി ദേഷ്യത്തോട് കൂടി والسام عليكم لعنة الله (നിങ്ങളുടെ മേൽ അല്ലാഹുവിന്റെ നാശവും ശാപവും ഉണ്ടാവട്ടെ) എന്ന് തിരിച്ചടിക്കുകയും അവരോട് കയർക്കുകയും ചെയ്തു. എന്നാൽ റസൂൽ(സ) അവരോട് സൗമ്യത മുറുകെപ്പിടിക്കാൻ നിർദേശിച്ചു. “അവർ എന്താണ് താങ്കളോട് പറഞ്ഞതെന്ന് കേട്ടില്ലേ” എന്ന് ചോദിച്ച ആയിഷ ബീവിയോട് “ഞാൻ (സൗമ്യമായി) എങ്ങനെയാണ് അവരോട് പ്രതികരിച്ചത് എന്ന് നീ കേട്ടില്ലേ?” എന്നായിരുന്നു റസൂലിൻ്റെ പ്രതികരണം. കൂടാതെ “അല്ലാഹു സൗമ്യനാണ്, അവൻ സൗമ്യത ഇഷ്ടപ്പെടുന്നു” എന്നു കൂടി അവിടന്ന് കൂട്ടി ചേർത്തു.
ചിലപ്പോഴെങ്കിലും നമ്മൾ നമ്മുടെ ചില പ്രവർത്തികളെ ന്യായീകരിക്കാൻ വേണ്ടി റസൂലിൻ്റെ സീറയിലെ ചില പ്രത്യേക സംഭവങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്. ഉദാഹരണത്തിന് നമ്മൾ ദേഷ്യം പിടിച്ച സന്ദർഭങ്ങളെ ന്യായീകരിക്കാൻ റസൂൽ(സ) കോപിച്ച സന്ദർഭങ്ങൾ, അല്ലെങ്കിൽ നേരെ തിരിച്ച് എന്തെങ്കിലും സംഗതി ഒത്തുതീർപ്പാക്കുന്നതിനെ ന്യായീകരിക്കാൻ റസൂൽ(സ) അനുരഞ്ജനത്തിനു തയാറായ ഹുദൈബിയ സന്ധി പോലുള്ള സംഭവങ്ങൾ ഉദ്ദരിക്കും. എന്നാൽ റസൂലിന്റെ ജീവിതം സത്യസന്ധമായി പഠിക്കാൻ ശ്രമിച്ചാൽ മനസ്സിലാവുന്നത് റസൂൽ(സ) അടിസ്ഥാനപരമായി എപ്പോഴും സൗമ്യനായിരുന്നു എന്നാണ്. ഇനി അപൂർവമായി എപ്പോഴെങ്കിലും റസൂൽ(സ) സൗമ്യത കൈവെടിഞ്ഞിട്ടുണ്ടെങ്കിൽ സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ചു കൊണ്ട് വലിയ സന്ദേശം കൈമാറാനും നന്മക്കു വേണ്ടിയും മാത്രമായിരുന്നു അത്.
സൗമ്യത എന്ന ഉന്നത സ്വഭാവത്തെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നത് പ്രധാനമാണ്. അല്ലാഹു അങ്ങേയറ്റം സൗമ്യതയുള്ളവനും കാരുണ്യവാനുമാണ്. അതേസമയം, ശിക്ഷയേയും കോപത്തേയും കുറിക്കുന്ന ധാരാളം ഗുണവിശേഷങ്ങളും നാമങ്ങളും അല്ലാഹുവിനുണ്ട്. അതു കൊണ്ട് അല്ലാഹുവിൻ്റെ റഹ്മാൻ, റഹീം, വദൂദ്, ഗഫാർ തുടങ്ങിയ ഗുണങ്ങളൊന്നും ഇല്ലാതാവുന്നില്ല. മറിച്ച് അല്ലാഹു ഓരോ സന്ദർഭത്തിനു അനുസരിച്ച് അതത് ഗുണങ്ങൾ പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്. റസൂലിൻ്റെ ചരിത്രം സമഗ്രമായി പഠിക്കുന്നതിൽ നിന്ന് മനസ്സിലാവുന്ന സംഗതി, അദ്ദേഹത്തിൻ്റെ സാധാരണ ഭാവം സൗമ്യതയായിരുന്നു. ധാരാളം ശബ്ദകോലാഹങ്ങളും ഒച്ചപ്പാടുകളുമുള്ള ജീവിതമായിരുന്നില്ല അദ്ദേഹത്തിൻ്റേത്.
കാര്യങ്ങൾ സാധിച്ചെടുക്കാൻ അനാവശ്യമായി പൊട്ടിതെറിക്കുന്നതും ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുന്നതും ഒരാളുടെ ശക്തിയെ അല്ല സൂചിപ്പിക്കുന്നത്. മറിച്ച് ഒരാളുടെ ദൗർബല്യമാണ്. മക്കാ ജീവിതത്തിൽ താൻ ഏറ്റു വാങ്ങിയ അപമാനങ്ങളോടും അധിക്ഷേപങ്ങളോടും റസൂൽ(സ) പ്രകടിപ്പിച്ച ആത്മസംയമനം കാരണമാണ് ശത്രുക്കൾ എത്ര ശ്രമിച്ചിട്ടും ഇസ്ലാമിൻ്റെ അടിസ്ഥാനങ്ങളിൽ നിന്നും ധാർമിക പരിധികളിൽ നിന്നും അദ്ദേഹത്തെ തെറ്റിച്ചു കളയാൻ സാധിക്കാതിരുന്നത്. ശാന്തമായ സംസാരവും സൗമ്യമായ പെരുമാറ്റവുമായിരുന്നു റസൂലിൻ്റെ ശക്തി.
സാധാരണയായി ആളുകളോടുള്ള നമ്മുടെ പെരുമാറ്റം മോശമാവുക നമുക്ക് അധികാരമോ പദവിയോ ലഭിക്കുമ്പോഴാണ്. എന്നാൽ
സകല സൃഷ്ടികളുടേയും സമ്പൂർണ്ണ അധികാരിയായ അല്ലാഹു നമ്മോട് പെരുമാറുന്നത് ഏറെ സൗമ്യതയോടും കാരുണ്യത്തോടും കൂടിയാണ്.
അധികാരം തൻ്റെ കൈവെള്ളയിൽ ആയിരുന്ന കാലത്ത് പോലും റസൂൽ തൻ്റെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം ലഭിക്കാൻ ജനങ്ങൾക്ക് മേലിൽ ഒരിക്കലും കുതിര കയറുകയോ അധികാരത്തിൻ്റെ ഹുങ്ക് കാണിക്കാൻ അവരോട് കയർത്തു സംസാരിക്കുകയോ ചെയ്തിരുന്നില്ല.
അല്ലാഹു സൗമ്യനാണ്. അവൻ എല്ലാ കാര്യത്തിലും സൗമ്യത ഇഷ്ടപ്പെടുന്നു. പിശാച് കോപിക്കാനും മറ്റും പ്രേരിപ്പിക്കുമ്പോഴും സൗമ്യത കൈ വെടിയാതെ അല്ലാഹുവിൻ്റെ സ്നേഹം കരസ്ഥമാക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം