അല്ലാഹു മസ്ജിദുകൾ ഇഷ്ട്ടപ്പെടുന്നു
പ്രാർത്ഥനയെ പറ്റിയും ശുദ്ധിയെ പറ്റിയും നാം സംസാരിച്ചു. ഇന്ന് നമ്മൾ മസ്ജിദിനെ പറ്റിയാണ് പറയാൻ പോവുന്നത്. മസ്ജിദിനെ പറ്റിയും അതിന്റെ പ്രാധാന്യത്തെ പറ്റിയും ധാരാളം ഹദീസുകൾ നാം കേട്ടിട്ടുണ്ടാവും. എന്നാലും അതൊക്കെ ഒന്ന് കൂടി ഓർമപ്പെടുത്തുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.
റസൂൽ(സ) പറഞ്ഞു: “ഭൂമിയിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങൾ അതിലെ മസ്ജിദുകളാവുന്നു, അല്ലാഹുവിന് ഏറ്റവും കോപമുള്ള സ്ഥലങ്ങൾ അങ്ങാടികളുമാവുന്നു” നമ്മൾ മസ്ജിദിനെ പറ്റിയും അതിന്റെ പ്രാധാന്യത്തെ പറ്റിയും നിരന്തരം കേൾക്കുന്നവരാണ്. ഇസ്ലാമിൽ മസ്ജിദ് എത്ര പ്രധാനപ്പെട്ടതാണ് എന്ന് അറിയാത്തവരല്ല നാം. എന്നാൽ മസ്ജിദ് എങ്ങനെയാണ് അല്ലാഹുവിൻ്റെ സ്നേഹവുമായി ബന്ധപ്പെട്ട് കിടക്കുന്നത് എന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ..? മസ്ജിദ് അല്ലാഹുവിൻ്റെ ഭവനമാണ്. അല്ലാഹുവിൻ്റെ സ്നേഹം ആഗ്രഹിക്കുന്ന ഏതൊരാൾക്കും അല്ലാഹുവിന് ഇഷ്ടമുള്ള സംഗതികളും സ്ഥലങ്ങളും ഇഷ്ടമുള്ളതാവും എന്നത് സ്വാഭാവികമാണ്. അല്ലാഹുവിൻ്റെ ഭവനം വിശ്വാസിയുടേയും ഭവനമായി മാറും എന്നത് കൊണ്ടാണ് “മസ്ജിദുകൾ മുഴുവൻ വിശ്വാസികളുടേയും ഭവനമാണ്” എന്ന് പറഞ്ഞത്.
തങ്ങളുടെ ഭാര്യമാരെ മസ്ജിദിലേക്ക് പോവാൻ അനുവദിക്കാത്തവരെ റസൂൽ തടയുകയുണ്ടായി. അതിൻ്റെ ന്യായമായി റസൂൽ പറഞ്ഞത് ഇങ്ങനെയാണ്: ”സ്ത്രീകളിൽപ്പെട്ട അല്ലാഹുവിൻ്റെ അടിമകളെ അവൻ്റെ ഭവനങ്ങളിൽ നിന്ന് നിങ്ങൾ തടയരുത്.” കാരണം അല്ലാഹുവിൻ്റെ ഭവനം അവരുടേത് കൂടിയാണ്. ചെറിയ കുട്ടിയടക്കമുള്ള മുഴുവൻ വിശ്വാസികൾക്കും അനുഗ്രഹങ്ങളുടേയും ശാന്തിയുടേയും സമാധാനത്തിൻ്റേയും ഇടങ്ങളാണ് മസ്ജിദ്. വിശ്വാസിയുടെ ജീവിതത്തിൽ അതിന് പകരം വെക്കാൻ മറ്റൊന്നുമില്ലതാനും. മസ്ജിദ് അല്ലാതെ വിശ്വാസികൾക്ക് കൂട്ടം കൂടാനും ഹൽഖകൾ സംഘടിപ്പിക്കാനുമൊക്കെ മറ്റു സ്ഥലങ്ങളുണ്ട്. ജമാഅത്ത് നമസ്കാരങ്ങൾ വരെ നമുക്ക് മറ്റിടങ്ങളിൽ സംഘടിപ്പിക്കാവുന്നതാണ്. എന്നിട്ടും മസ്ജിദ് വളരെ പവിത്രമായും വ്യത്യസ്ഥമായും തന്നെ നിലനിൽക്കുന്നു.
അല്ലാഹുവിനെ ഓർക്കാനും അവൻ്റെ മുന്നിൽ സുജൂദ് ചെയ്യാനുമുള്ള ഇടങ്ങളായത് കൊണ്ടാണ് മസ്ജിദ് അല്ലാഹുവിന് ഇഷ്ടമുള്ള സ്ഥലമായത്. റസൂൽ(സ) യുടെ കാലത്ത് രാത്രി ക്ലബുകളോ ബാറുകളോ ഇല്ലാത്തത് കൊണ്ടാണ് അല്ലാഹുവിനെ ഓർക്കുന്ന ഇടങ്ങളായ മസ്ജിദിന് വിപരീതമായി അല്ലാഹുവിനെ മറന്നു പോവുന്ന സ്ഥലം അങ്ങാടിയാണ് എന്ന സങ്കൽപത്തിൽ പരിമിതപ്പെടുത്തിയത്. നമ്മളാരും അങ്ങാടികളിലായിരിക്കുമ്പോൾ അല്ലാഹുവിനെ ധാരാളമായി ഓർക്കാറില്ലല്ലോ. അത്തരം അവസ്ഥകളിൽ അല്ലാഹുവിനെ ഓർക്കുന്നത് വളരെ ശ്രമകരമായ കാര്യമായത് കൊണ്ടാണ് അങ്ങാടിയിലേക്ക് പ്രവേശിക്കുമ്പോൾ لا إله إلا الله وحده لا شريك له، له الملك وله الحمد، يحيى ويميت، وهو حى لا يموت، وهو على كل شئ قدير എന്ന പ്രത്യേകമായ പ്രാർത്ഥന റസൂൽ പഠിപ്പിക്കുന്നത്.
അല്ലാഹുവിൻ്റെ നാമം പ്രകീർത്തിക്കപ്പെടുന്ന സദസ്സുകളാണ് ഏറ്റവും ശ്രേഷ്ഠമെന്നും അല്ലാഹുവിനെ ഒട്ടും പ്രകീർത്തിക്കാത്ത സദസ്സുകൾ മോശം സദസ്സുകളാണ് എന്നും റസൂൽ പഠിപ്പിക്കുന്നു. അതു കൊണ്ട് തന്നെ മസ്ജിദിന് പുറത്തും, മറ്റ് സദസ്സുകളിലും അല്ലാഹുവിനെ പ്രത്യേകമായി ഓർക്കുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്.
മസ്ജിദ് ആയാലും മറ്റിടങ്ങൾ ആയാലും എല്ലാ സ്ഥലങ്ങളിലും ഒരു വിശ്വാസി എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ധാർമിക അധ്യാപനം റസൂൽ നമുക്ക് നൽകുന്നുണ്ട്. അതേ സമയം മസ്ജിദുകൾ മുൻനിർത്തി റസൂൽ ഏറ്റെടുത്ത ദൗത്യം നാം മനസ്സിലാക്കണം. മദീനയിലെ മസ്ജിദുകൾ കേവലം അല്ലാഹുവിനെ ഓർക്കാനുള്ള സ്ഥലങ്ങൾ എന്നതിനപ്പുറം ആ ഓർമ മുഖേന മസ്ജിദിലെത്തുന്ന സ്വഹാബാക്കൾക്കിടയിൽ ആത്മീയമായ പ്രത്യേകമായ പരസ്പര ബന്ധം സാധ്യമാവുമായിരുന്നു, അതേ ആത്മീയ ശക്തിയോട് കൂടിയാണ് അവർ അങ്ങാടികളിലേക്ക് ഇറങ്ങിച്ചെന്നതും.
മേൽ സൂചിപ്പിച്ച ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നത് മസ്ജിദുകൾ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ഇടങ്ങളായി മാറാനുള്ള കാരണം മസ്ജിദിയിൽ വരുന്ന ആളുകൾ അവിടെ എത്തുന്നത് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം കൊതിച്ചാണ്. അതു കൊണ്ട് തന്നെ മസ്ജിദിൽ വരുന്ന ആളുകൾക്കിടയിൽ ആർദ്രതയും കാരുണ്യവും പ്രകടമാവുന്നു. ആളുകൾക്കിടയിലെ നല്ല പെരുമാറ്റത്തിനും മസ്ജിദുകൾ സാക്ഷ്യം വഹിക്കുന്നു. അതേസമയം അങ്ങാടികൾ ശബ്ദ കോലാഹലങ്ങളുടേയും വാദപ്രതിവാദങ്ങളുടേയും ഇടങ്ങളാണ്. വിലപേശലും ചതിയും കള്ള പ്രതിജ്ഞകൾക്കുമാണ് അങ്ങാടി സാക്ഷ്യം വഹിക്കുക. ഇതൊന്നും കാണാൻ കഴിയാത്ത ഒരു ഇടമാണ് മസ്ജിദ് എന്നും ഇമാം നവവി(റ) കൂട്ടി ചേർക്കുന്നു. ദൈവാനുഗ്രഹവും ശാന്തിയും സമാധാനവും കാരുണ്യവും ഇണങ്ങിച്ചേരുന്ന സ്ഥലമാണ് മസ്ജിദുകൾ.
അതിനോടൊപ്പം തന്നെ വളരെ ഗൗരവത്തിൽ നാം മനസ്സിലാക്കേണ്ടുന്ന ഒരു സംഗതി, മസ്ജിദുകൾ വാങ്ങാനും വിൽക്കാനുമുള്ള സ്ഥലങ്ങളല്ല എന്നതാണ്. മസ്ജിദുകളിൽ ആളുകൾ കച്ചവടം നടത്തുന്നത് കണ്ടാൽ “അല്ലാഹു നിങ്ങളുടെ ഇടപാടിൽ അനുഗ്രഹിക്കാതിരിക്കട്ടെ” എന്നു പറയാനും റസൂൽ പഠിപ്പിക്കുന്നു.
മസ്ജിദുകൾ പ്രത്യേകമായി അല്ലാഹുവിനെ ഓർക്കാൻ സംവിധാനിക്കപ്പെട്ട സ്ഥലങ്ങളാണ്. പള്ളികൾക്ക് അതിൻ്റേതായ പ്രാധാന്യം നൽകാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
(തുടരും)
വിവർത്തനം – ടി.എം ഇസാം