അല്ലാഹു, സ്തുതിക്കുന്നവരെ ഇഷ്ട്ടപ്പെടുന്നു
ഇഹ്സാനോട് കൂടി കർമങ്ങൾ ചെയ്യുന്നതോടെ നമ്മുടെ കർമങ്ങൾ ഉൽകൃഷ്ടമാവുകയും അല്ലാഹുവിന്റെ അടുക്കൽ നമ്മുടെ സ്ഥാനം ഉന്നതമാവുകയും ചെയ്യുന്നു. സ്വപ്രയത്നത്താൽ എത്രയും ഉന്നതനാവാൻ സാധിക്കുന്നത് കൊണ്ടാണ് അല്ലാഹു ഒരു അടിമക്ക് മാലാഖയേക്കാൾ ശ്രേഷ്ഠൻ ആവാൻ അവസരം നൽകിയിട്ടുണ്ട് എന്ന് ഹസനുൽ ബസ്വരി ഇമാം പറഞ്ഞതിൻ്റെ കാരണം. മാലാഖമാർക്ക് അല്ലാഹുവിനെ അനുസരിക്കുക എന്നതല്ലാതെ മറ്റൊന്നും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടില്ല. എന്നാൽ മനുഷ്യന് നിർബന്ധ കർമങ്ങൾ ചെയ്ത് അല്ലാഹുവിനെ അനുസരിക്കുന്നതിനു പുറമേ ഐച്ഛികമായി അവനെ സ്തുതിക്കാനും സ്നേഹിക്കാനും ആരാധിക്കാനും സാധിക്കുന്നു. അതു മുഖേന അവൻ അല്ലാഹുവിങ്കൽ വിശിഷ്ടനാവുകയും സ്വർഗത്തിൽ അവന്റെ സ്ഥാനമുയരുകയും ചെയ്യുന്നു.
അല്ലാഹുവിനെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സ്വഹാബിയോട് റസൂൽ(സ) പറഞ്ഞത് ഇങ്ങനെയാണ്: إن ربك يحب الحمد
“നിന്റെ നാഥൻ പ്രകീർത്തിക്കപ്പെടാൻ ഇഷ്ടപ്പെടുന്നു.”
മറ്റൊരു റിപ്പോർട്ടിൽ അബൂദറ്(റ) അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകൾ ഏതാണ്? എന്ന് ചോദിക്കുമ്പോൾ റസൂൽ പറയുന്ന മറുപടി سبحان الله وبحمده എന്നാണ്. നമ്മൾ സുബ്ഹാനല്ലാഹ് എന്ന് പറയുമ്പോൾ അല്ലാഹുവിന്റെ പരിപൂർണതയെ ആണ് പ്രകീർത്തിക്കുന്നത്. അതിലേക്ക് وبحمده എന്ന് കൂടി ചേർക്കുമ്പോൾ അല്ലാഹുവിന്റെ പരിപൂർണത വാഴ്ത്തുന്നതോടൊപ്പം അതിലേക്ക് നന്ദിയുടെയും സ്തുതിയുടെയും ഘടകമായ സനാഉം ദിക്റും ചേർക്കുക കൂടി ചെയ്യുകയാണ്. سبحان الله وبحمده എന്ന് പറയുന്നതിലൂടെ അല്ലാഹുവിനോട് നന്ദി പ്രകാശിപ്പിക്കുകയും അവന്റെ പരിപൂർണത വാഴ്ത്തുകയും ചെയ്യുന്നതോടൊപ്പം നമ്മുടെ അപൂർണതയെ സമ്മതിക്കുക കൂടി ചെയ്യുന്നുണ്ട്.
അബൂദറ്(റ) റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസിൽ സമാനമായ ആശയം വന്നതായി കാണാം. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകൾ ഏതാണ് എന്ന് റസൂലിനോട് ചോദിക്കുമ്പോൾ الذى إصطفاه الله لملائكته..سبحان الله وبحمده “അല്ലാഹുവിന്റെ മലക്കുകൾക്ക് വേണ്ടി അവൻ തിരഞ്ഞെടുത്ത പദം, പരിശുദ്ധനായ അല്ലാഹുവിനാണ് സകല സ്തുതിയും” എന്നാണ് റസൂൽ പറയുന്നത്.
അല്ലാഹുവിനെ സ്തുതിക്കാനായി മലക്കുകൾക്ക് അവൻ തെരഞ്ഞെടുത്തു നൽകിയ പദം ആയതുകൊണ്ട് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വാക്കുകളാണ് അവ.
റസൂൽ(സ) അരുളി: كلمتان خفيفتان على اللسان، ثقيلتان في الميزان،
حبيبتان إلى الرحمن നാവിന് പറയാൻ ഏറെ എളുപ്പമുള്ളതും, എന്നാൽ മീസാനിൽ ഏറെ കനം തൂങ്ങുന്നതും, അല്ലാഹുവിന് ഏറെ ഇഷ്ടമുള്ളതുമായ രണ്ട് വാക്കുകളാണ്:
എന്റെ നാഥൻ എത്ര പരിപൂർണനാണ്. അവനാണ് സ്തുതി.
നാവിന് ലഘുവായി ഉച്ഛരിക്കാൻ കഴിയുന്നതും അല്ലാഹുവിന്റെ തുലാസിൽ ധാരാളമായി കനം തൂങ്ങുന്നതും കാരുണ്യവാനായ നാഥന് ഏറ്റവും പ്രിയമുള്ളതുമായ രണ്ടു വാക്കുകളാണ് അവ.
കാരുണ്യവാനായ നാഥന് ഏറ്റവും ഇഷ്ടമുള്ള വാക്കുകൾ കൊണ്ട് നാം നമ്മുടെ നാവിനെ നിരതമാക്കണം.
( തുടരും )
വിവർത്തനം – ടി.എം ഇസാം