അല്ലാഹു തവക്കുൽ ചെയ്യുന്നവരെ ഇഷ്ട്ടപ്പെടുന്നു

അല്ലാഹുവിലുള്ള വിശ്വസ്തത നഷ്ടപ്പെടുന്നതോട് കൂടി അവനിലേക്കുള്ള യാത്രയിൽ നാം നിരാശയിൽ ആഴ്ന്നുപോകും. ഞാൻ അല്ലാഹുവിനോട് തൗബ ചെയ്തും ആത്മാർത്ഥമായി പ്രാർത്ഥിച്ചും അടുക്കാൻ ശ്രമിച്ചിട്ടും എന്തുകൊണ്ടാണ് എന്റെ കാര്യങ്ങൾ ഒന്നും ശരിയാകാത്തത് എന്ന് സ്വയം ആലോചിച്ചു നിരാശപ്പെടും നാം. മാത്രമല്ല, പ്രാർത്ഥനയുടെ അന്തസ്സത്തയെ പറ്റി വരെ നാം സംശയമുന്നയിച്ച് തുടങ്ങും. അങ്ങനെ നമ്മളും അല്ലാഹുവും തമ്മിലുള്ള ബന്ധത്തിൽ തടസ്സം ഉണ്ടാവുക വരെ ചെയ്തേക്കാം.
ഇബ്നു അബ്ബാസ്(റ) പറയുന്നത്, ആർക്കാണോ അല്ലാഹുവിൻ്റെ തീരുമാനങ്ങളിൽ കൃത്യമായ വിശ്വാസമുള്ളത് അവരാണ് ഖദ്റിനെ കുറിച്ച് വ്യക്തമായ ഉൾക്കാഴ്ച്ച ലഭിച്ചവർ. അവർ തൗഹീദിനെ കൃത്യമായി മനസ്സിലാക്കിയവരാണ്. അവർ അല്ലാഹുവിൽ പൂർണ്ണമായി ഭരമേൽപിക്കുകയും ചെയ്യുന്നു. എന്നാൽ അല്ലാഹുവിൻ്റെ തീരുമാനങ്ങളിൽ പൂർണ്ണമായി വിശ്വാസമില്ലാത്തവരോ? പടച്ചതമ്പുരാനിലും അവൻ്റെ ഏകത്വത്തിലുമുള്ള അവരുടെ വിശ്വാസം ദുർബലമായിരിക്കും. അതു കൊണ്ട് തന്നെ അല്ലാഹുവിൻ്റെ അലംഘനീയമായ വിധിയിലുള്ള നമ്മുടെ വിശ്വാസം കഴിയുന്നത്ര ദൃഢമാക്കേണ്ടത് അത്യന്താപേക്ഷികമാണ്. അല്ലാഹുവിനെ സ്നേഹിക്കുമ്പോൾ അവനിൽ തന്നെ പൂർണ്ണമായി തവക്കുൽ ചെയ്യാനും നമുക്ക് സാധിക്കണം.
അല്ലാഹു പറയുന്നു: إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ തീർച്ചയായും അല്ലാഹു തന്നിൽ ഭരമേൽപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (ആലു ഇമ്രാൻ: 159)
തന്നെ ആശ്രയിക്കുന്നവരെ അല്ലാഹു എന്തിന് ഇഷ്ടപ്പെടണം? അല്ലാഹുവിൽ ഭരമേൽപിക്കുക എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? അല്ലാഹുവിൽ ഭരമേൽപിക്കുന്നതോടുകൂടി ഒരു വിശ്വാസിയുടെ അവസ്ഥ എന്തായിരിക്കും?
ഒന്നാമതായി അല്ലാഹുവിനോട് ആവശ്യങ്ങൾ ചോദിക്കുന്നത് അവൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ അല്ലാഹുവിൽ ഭരമേൽപിക്കുന്നതും അവൻ ഇഷ്ടപ്പെടുന്നു. അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതോട് കൂടി നാം അവനിൽ സമ്പൂർണ്ണമായി വിശ്വസിക്കുകയും അല്ലാഹു മുഖേന പരിപാലിക്കപ്പെടാനും ആശ്വസിക്കപ്പെടാനുമുള്ള നമ്മുടെ ആഗ്രഹം പ്രകടിപ്പിക്കുകയുമാണ്. അല്ലാഹുവിൽ വിശ്വാസമുള്ളത് കൊണ്ടും അവൻ്റെ ആധിപത്യത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളത് കൊണ്ടുമാണല്ലോ നാം അവനോട് പ്രാർത്ഥിക്കുന്നത്. സമാനമായി അവനെ മനസ്സിലാക്കി അവനിൽ ഭരമേൽപ്പിക്കുന്നതും അവൻ ഇഷ്ടപ്പെടുന്നു.
രണ്ടാമതായി, എൻ്റെ കാര്യങ്ങളെല്ലാം തകിടം മറിയുകയാണ് എന്നും ഞാൻ വിചാരിച്ചതിന് നേർ വിപരീതമായാണ് എല്ലാം നടക്കുന്നത് എന്നും ആലോചിച്ച് നാം അസ്വസ്ഥപ്പെടാറുണ്ട്. നമ്മുടെ അത്തരം എല്ലാ അസ്വസ്ഥതകളും അല്ലാഹുവിൽ ഭരമേൽപിക്കുന്നതോടുകൂടി പൂർണ്ണ വിരാമത്തിൽ എത്തുകയാണ്. അല്ലാഹുവിൽ തവക്കുൽ ചെയ്യുന്നതിന് പകരം നിരന്തരം പ്രശ്നങ്ങളും പ്രതിസന്ധികളും ആലോചിച്ച് ഉത്കണ്ഠരായാൽ നമ്മുടെ ശ്രദ്ധ അല്ലാഹുവിലേക്ക് കേന്ദ്രീകരിക്കാൻ സാധിക്കില്ല.
അതിനർത്ഥം പ്രശ്ന പരിഹാരത്തിനും പ്രതിസന്ധികൾ തരണം ചെയ്യാനും മുതിരാതെ ”ഞാൻ അല്ലാഹുവിനെ സ്നേഹിക്കുന്നു” എന്നും “ഞാൻ അല്ലാഹുവിൽ ഭരമേൽപിക്കുന്നു” എന്നുമൊക്കെ പറഞ്ഞ് മടിയന്മാരായി ഇരിക്കണം എന്നല്ല. പ്രശ്നങ്ങളേയും പ്രതിസന്ധികളേയും തരണം ചെയ്യാൻ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനോടൊപ്പം തന്നെയാണ് അല്ലാഹുവിൽ തവക്കുൽ ചെയ്യുക എന്ന ഉന്നതമായ നിലപാട് കൂടി നാം സ്വീകരിക്കേണ്ടത്.
മൂന്നാമതായി, അല്ലാഹുവിൽ സമ്പൂർണ്ണമായി വിശ്വാസം അർപ്പിച്ചതിൻ്റെ പേരിൽ പരലോകത്ത് നമുക്ക് ലഭിക്കുന്ന പ്രതിഫലങ്ങൾ വളരെ വലുതാണ്. ജീവിതത്തിൽ വിഷമഘട്ടങ്ങൾ നേരിടേണ്ടി വരുമ്പോൾ അല്ലഹുവിൻ്റെ ശാശ്വതമായ ശിക്ഷയാണ് ഇത് എന്ന് നിരാശയോട് കൂടി മനസ്സിലാക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സൽഫലങ്ങൾക്ക് ശാശ്വതമായി പ്രതിഫലം കിട്ടുന്ന ഒരു ദിവസത്തെ പറ്റിയുള്ള ആലോചന പ്രയാസകരമായിരിക്കും. അത്തരം അവസ്ഥകളിലാണ് തവക്കുൽ നമ്മുടെ ജീവിതത്തിൽ മനശാന്തിയും മനസമാധാനവും പരലോകത്തെ കുറിച്ചുള്ള ബോധവും സമ്മാനിക്കുന്നത്.
ഇതേ സംഗതി ഇബ്നുൽ ഖയ്യിം(റ) വളരെ സുന്ദരമായി സംഗ്രഹിച്ച് അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം മൂന്ന് രൂപത്തിലുള്ള തവക്കുലിനെ പരിചയപ്പെടുത്തുന്നു. അതിൽ ഒന്നാമത്തേത് നമ്മെ സേവിക്കാനായി നാം നിയമിക്കുന്ന ഏജൻ്റിൽ നാം അർപ്പിക്കുന്ന വിശ്വാസം പോലെയാണ്. ഏജൻ്റ് കൃത്യമായി നാം പറഞ്ഞതിന് അനുസരിച്ച് ജോലികൾ ചെയ്യുന്നില്ല എങ്കിൽ നാം ആ ഏജൻ്റിൽ ഭരമേൽപിക്കുന്നത് അവസാനിപ്പിച്ച് പുതിയ ഒരാളെ തൽസ്ഥാനത്ത് നിയമിക്കും. അല്ലാഹുവിൻ്റെ കാര്യത്തിൽ ഇത് അസംഭവ്യമാണ്.
രണ്ടാമത്തേത് ഒരു കുട്ടി അതിൻ്റെ ഉമ്മയിൽ അർപ്പിക്കുന്ന വിശ്വാസമാണ്. തന്നെ ഏറ്റവും അധികം സനേഹിക്കുന്നത് ഉമ്മയാണ് എന്ന് കുട്ടിക്ക് നന്നായി അറിയാം. അതു കൊണ്ട് തന്നെ ശിക്ഷിച്ചാൽ പോലും ആ കുട്ടി തിരിച്ച് ഉമ്മയിലേക്ക് തന്നെ ഓടിയണയുകയാണ് ചെയ്യുക. കാരണം, ആ കുട്ടി തൻ്റെ ഉമ്മയുടെ സ്നേഹത്തിൽ അത്ര മാത്രം വിശ്വാസമുള്ളവനാണ്.
തവക്കുലിൻ്റെ മൂന്നാമത്തെ രൂപം ഇബ്നുൽ ഖയ്യിം(റ) വിശദീകരിക്കുന്നത് മരണശേഷം ജനാസയുടെ ഭാഗമായി തൻ്റെ മൃതശരീരം കുളിപ്പിക്കുന്ന വ്യക്തിയിൽ ആ മയ്യത്തിനുള്ള വിശ്വാസമാണ്. തന്നെ പരിപൂർണ്ണമായും നല്ല രൂപത്തിലും വളരെ സൂക്ഷ്മതയോടും മാത്രമേ കുളിപ്പിക്കുകയുള്ളൂ എന്നും തനിക്ക് വെറുപ്പുള്ള ഒരു ചെറിയ സംഗതി പോലും തന്നോട് അവർ കാണിക്കുകയില്ല എന്ന് മയ്യത്തിന് തന്നെ കുളിപ്പിക്കുന്നയാളിൽ ഉള്ള വിശ്വാസം പോലെ നാം അല്ലാഹുവിൽ ഭരമേൽപ്പിക്കണം. പരിപൂർണ്ണമായി നമുക്ക് ഗുണകരമല്ലാത്ത ഒന്നിലേക്കും അല്ലാഹു നമ്മെ വഴി തിരിച്ച് വിടുകയില്ല എന്ന വിശ്വാസത്തിൻ്റെ പുറത്തുള്ള സമ്പൂർണ്ണമായ തവക്കുൽ നമുക്കുണ്ടാവണം.
ഇനി നമുക്ക് അല്ലാഹു ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സമ്മാനിക്കുന്നുണ്ടെങ്കിൽ തന്നെ നമ്മൾ അല്ലാഹുവിനെ കൂടുതൽ സ്നേഹിക്കാനും അവനോട് കൂടുതൽ അടുപ്പമുള്ളവരാകാനുംവേണ്ടി മാത്രമാണത്.
ആത്യന്തികമായി, അല്ലാഹുവിലേക്ക് പൂർണ്ണമായി ഭരമേൽപിക്കുന്നതോട് കൂടി നമ്മുടെ സമ്പൂർണ്ണ ശ്രദ്ധയും അല്ലാഹുവിൻ്റെ സ്നേഹത്തിലേക്ക് മാത്രമായി ചുരുങ്ങുകയാണ് ചെയ്യുന്നത്. അല്ലാഹുവിൽ പൂർണ്ണമായി ഭരമേൽപിക്കാൻ സാധിക്കാത്തിടത്തോളം കാലം അവനെ പൂർണ്ണമായി സ്നേഹിക്കാനും നമുക്ക് സാധ്യമല്ല.
അല്ലാഹു മുത്തഖീങ്ങളെ ഇഷ്ടപ്പെടുന്നു. അല്ലാഹു നമ്മെ അത്തരം ആളുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ.
( തുടരും )
വിവർത്തനം – ടി.എം ഇസാം