ഭക്തിയുടെ വസ്ത്രവും സൂക്ഷ്മതയുടെ പാഥേയവും
هُدىً لِلْمُتَّقِينَ മലയാളം ദരിദ്രമാണെന്ന് തോന്നൽ ശക്തമാവുന്നത് ചില ഖുർആനിക സംജ്ഞകളെ പരാവർത്തനം നടത്തുമ്പോഴാണ് . അത്തരമൊരു പദമാണ് തഖ് വ . സൂക്ഷ്ത, ഭക്തി എന്നൊക്കെ പറഞ്ഞൊപ്പിക്കലാണ് പതിവ്. വാസ്തവത്തിൽ പുനരുത്ഥാന നാളിലെ രക്ഷയുടെ കപ്പലാണ് തഖ്വ.റബ്ബിനേയും റസൂലിനേയും അനുസരിക്കാനുള്ള പ്രതിബദ്ധതയും ഇച്ഛാശക്തിയും വിശ്വാസിയിൽ സന്നിവേശിപ്പിക്കുന്നതതാണ് .
﴿إن أكرمكم عند الله أتقاكم﴾ അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു. 49:13
‘എവിടെയുള്ളവരായാലും ആരായാലും ഞാനുമായി ആദ്യം സന്ധിക്കുക മുത്തഖികളാവുമെന്ന് ‘നബി (സ) യുടെ പ്രസ്താവനയുണ്ട്.
ഇസ്ലാമിക ആദർശമനുസരിച്ച് പുനരുത്ഥാനത്തിലും അതിനു ശേഷവും റബ്ബ് മുത്തഖികളെ പ്രത്യേകം ബഹുമാനിക്കുന്നു. പുനരുത്ഥാന നാളിൽ ആളുകൾ പലതും ഭയപ്പെടുമ്പോൾ അവർ ചകിതരാവില്ല ; മറ്റുള്ളവർ ദുഃഖിക്കുമ്പോൾ അവർ ദുഃഖിക്കില്ല. അവർക്കുള്ള ഉപജീവനം ഭക്ഷണമായും വസ്ത്രമായും ഇടതടവില്ലാതെ ലഭ്യമായി കൊണ്ടിരിക്കും. സംഘം സംഘമായി അവർ റഹ്മാന്റെ സവിധത്തിൽ എത്തിക്കൊണ്ടിരിക്കും (മർയം: 85)
“അല്ലാഹുവിന്റെ വലിയ്യുകൾ ഭയപ്പെടേണ്ടതില്ല, ഇഹലോകത്തും പരലോകത്തും സന്തോഷവാർത്തകൾ അവർക്കുള്ളത്.” (യൂനുസ് :62)
ദൈവ ഭക്തിയിലൂടെയും വ്യക്തിതലത്തിലുള്ള സൂക്ഷ്മതയിലൂടെയും മുത്തഖി പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുകയും നിർഭയനാവുകയും ചെയ്യുമെന്നർഥം.
ഇഹലോകത്തെ സൂക്ഷ്മതയിലൂടെ മനുഷ്യൻ പരലോകത്തെ കഷ്ടതകളിൽ നിന്ന് രക്ഷപ്പെടും. അവനെ മെരുക്കുന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കും യാതൊരു സംശയവുമില്ലാതെ മറുപടി ലഭിക്കുന്നു. റബ്ബ് അവനെ എല്ലാ ഉത്കണ്ഠകളിൽ നിന്നും മോചിപ്പിക്കുകയും ദുരിതങ്ങളിൽ പോംവഴിയയായി പ്രതീക്ഷിക്കാത്ത രീതിയിൽ സംഗതികളെല്ലാമെളുപ്പമായി മാറും
﴿ومن يتق الله يجعل له مخرجا﴾
﴿ويرزقه من حيث لا يحتسب﴾
﴿ومن يتق الله يجعل له من أمره يسرا﴾.
എന്നിവ തഖ്വയുടെ ഫലങ്ങളായി സൂറ: ത്വലാഖിൽ 2-4 ആയതുകളിൽ തുടർച്ചയായി നമ്മെ പരിചയപ്പെടുത്തിയതാണ്.
തഖ്വ ഭാഷാപരമായി ‘വഖാ യഖീ ‘എന്നതിൽ നിന്നും നിഷ്പന്നമാണ്. സൂക്ഷ്മത എന്നർഥം വരുന്ന വിഖായ: അതിന്റെ നാമപദമാണ്. ഖുർആനിൽ 300ലേറെ ഇടത്താണ് ഈ വാക്ക് അതിന്റെ 13 നിഷ്പന്നരൂപങ്ങളിലായി വന്നിട്ടുള്ളത്. ഇത്രമേൽ പ്രാധാന്യം നൽകി മറ്റൊരു പദം ഖുർആൻ പ്രയോഗിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.ഉപദ്രവവും ദോഷവും വരുത്തുന്ന ഏതിൽ നിന്നും സംരക്ഷണം തേടുന്ന അവസ്ഥയാണ് തഖ്വ.
തഖ്വ മുത്തഖിയെ ഈ ലോകത്ത് സംരക്ഷിക്കുകയും ഭക്തനാക്കുകയും സൂക്ഷ്മത പാലിക്കാൻ പ്രാപ്തനാക്കുയും അന്ത്യനാളിൽ
സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. ഈ വിഷയത്തിൽ നിളാമുദ്ദീൻ നീസാബൂരി (D 850 AH /1446 CE )തന്റെ ഗറാഇബുൽ ഖുർആനി വ റഗാഇബുൽ ഫുർഖാനിൽ വളരെ വിശദമായി ചർച്ച നടത്തിയിട്ടുണ്ട്.
امتثال أوامر الله واجتناب نواهيه അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കുകയും അവന്റെ വിലക്കുകൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് സാങ്കേതികമായി അതിന്റെ നിർവചനം تخلية و تحلية എന്നാണ് സ്വൂഫികൾ അതിനെ ലളിതമായി നിർവചിക്കൽ . ഖല്ലാ യുഖല്ലീ ഖല്ലി എന്നൊക്കെ സാധാരണ ഗതിയിൽ പറയുന്ന അറബിയാണ് . ഊരുക, ഒഴിവാക്കുക എന്നൊക്കെയാണർഥം. നമ്മിലുള്ള ദു:സ്വഭാവങ്ങളെ ഊരി എറിയലും സദ്ഗുണങ്ങളെ ആവാഹിക്കലും ഒരുപോലെ നടക്കുമ്പോഴാണ് തഖ്വ പൂർത്തിയാവുന്നതെന്നർഥം.രണ്ട് വൈരുധ്യങ്ങളുടെ സമജ്ഞസമായ സമ്മേളനമാണ് നോമ്പ് . അതുകൊണ്ട് കൂടിയാവണം നോമ്പിന്റെ ആത്യന്തിക ലക്ഷ്യമായി തഖ്വയെ എടുത്തു പറഞ്ഞത്. ( 2 :183 )
അലി (റ) പറഞ്ഞതായി പറയപ്പെടുന്ന ഒരു വാചകം ഇങ്ങനെ വായിക്കാം :-
التقوى هي الخوف من الجليل، والعمل بالتنزيل، والقناعة بالقليل، والاستعداد ليوم الرحيل തഖ്വ എന്നത് മാന്യനായ അല്ലാഹുവിനെ കുറിച്ച ഭയം, നമ്മിലേക്കവതീർണമായ ഖുർആനനുസരിച്ചുള്ള പ്രവർത്തനം, ലഭ്യമായ കുറഞ്ഞതിലുള്ള സംതൃപ്തി, പുറപ്പെടുന്ന ദിവസത്തിനുള്ള തയ്യാറെടുപ്പ് എന്നിവയാണ്.
“സംശയകരമായ സംഗതികൾ ചെയ്യുന്നവൻ വിലക്കപ്പെട്ടതിൽ വീണു, അവനറിയാതെ നശിക്കുമെന്നും” “നിരോധിത മേഖലക്ക് ചുറ്റും മേയുന്നവൻ അതിൽ വീഴുന്നതിന്റെ വക്കിലാണ്” എന്നുമെല്ലാം പ്രവാചകൻ മുഹമ്മദ് നബി (സ) പഠിപ്പിച്ചത് ഈ നിർവചനങ്ങളെയെല്ലാം ന്യായീകരിക്കുന്നതും ഖുർആനിക പരാമർശങ്ങളെ കൃത്യമായി വ്യാഖ്യാനിക്കുന്നതുമാണ്. വിശ്വാസികൾക്ക് തഖ്വ മതപരമായ കടമയാണ്, ഖുർആനിലും, സുന്നതിലും മുൻകാല പിൽക്കാല പണ്ഡിതന്മാരുടെ വാക്കുകളിലും ചിന്തകളിലും ഓരോ മുസ്ലിമിന്റെയും ഏറ്റവും അത്യാവശ്യമായ കടമയായാണത് വിശേഷിപ്പിക്കപ്പെടുന്നത്.
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അല്ലാഹുവിൻറെതാകുന്നു. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക എന്ന് നിങ്ങൾക്ക് മുമ്പ് വേദം നൽകപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. നിങ്ങൾ അവിശ്വസിക്കുന്ന പക്ഷം ( അല്ലാഹുവിന് ഒരു നഷ്ടവുമില്ല. കാരണം ) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻറെതാകുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യർഹനുമാകുന്നു. (4:131) എന്നാണ് ഖുർആനികാധ്യാപനം. നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക (اتَّقِ الله حيثما كنت ) എന്ന് നബിയും പഠിപ്പിച്ചിട്ടുണ്ട്.
മുള്ളുള്ള പാതയിലൂടെ നടക്കുമ്പോൾ മുള്ളുകൾ കണ്ടാൽ വസ്ത്രത്തിലോ ശരീരത്തിലോ അവ ബാധിക്കാതിരിക്കാൻ നാം കാട്ടുന്ന വ്യഗ്രതതയും സൂക്ഷ്മതയുമാണ് തഖ്വയെന്ന് ഉമർ (റ) ഉം അബൂ ഹുറൈറ (റ) ഉം വിശദീകരിക്കുന്നത് ഹദീസ് വിശദീകരണ ഗ്രന്ഥങ്ങളിൽ കാണാം .
അബ്ബാസി ഖലീഫമാരിലെ കവിയായിരുന്ന ഇബ്നുൽ മുഅതസ്സ് (D 247 AH/861 CE) ഉപരിസൂചിത വിഷയങ്ങളെല്ലാം ഉൾചേർത്ത് ചൊല്ലിയ ഒരു കവിതയിതാ:
خل الذنوب صغيرها و كبيرها فهو التقى
واصنع كماشٍ فوق أرض الشوك يحذر ما يرى
لا تحقرن صغيرة إن الجبال من الحصى
ചെറുതും വലുതുമായ തെറ്റുകൾ ഉപേക്ഷിച്ചീടുകിൽ ഭക്തിനേടാം …
മുള്ളുകളുള്ള കരയിലെ സൂക്ഷ്മതയുള്ളവനായാൽ രക്ഷനേടാം …
ഒരു ചെറിയ തെറ്റും തെറ്റല്ല, കല്ലുകൾ ചേർന്നതാം മലകളെന്നറിഞ്ഞിരിക്കാം ….
ഇമാം ജഅ്ഫർ സാദിഖിന്റെ ( D148 AH /765 CE)
ഒരു വാചകം ഇങ്ങനെ: “തഖ്വ മൂന്ന് തരത്തിലാണ്: അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ടുള്ള തഖ്വ. സംശയമുള്ള ഹലാൽ പോലും ഉപേക്ഷിക്കുന്നതപ്പോഴാണ്. ഇത് ഒരു പ്രത്യേകക്കാരിലെ പ്രത്യേകക്കാരുടെ തഖ്വയാണ്. സംശയത്തിന്റെ പേരിൽ നിഷിദ്ധമായത് മുഴുവൻഉപേക്ഷിക്കൽ .പ്രത്യേക ക്കാരുടെ തഖ്വയാണത്. നരക ശിക്ഷയെ പേടിച്ച് വിലക്കപ്പെട്ടതിനെ ഉപേക്ഷിക്കുക. ഇത് പൊതു സമൂഹത്തിന്റെ ഭക്തിയാണ്. ”
അതനുസരിച്ച് തഖ്വ മൂന്ന് തലങ്ങളായി തിരിച്ചിരിക്കാം
1- റബ്ബിന്റെ ശിക്ഷ ഭയന്ന് ഹറാമുകൾ ഉപേക്ഷിക്കുന്ന സാധാരണക്കാരുടെ ഭക്തി.تقوى العوام
2-നിഷിദ്ധങ്ങൾ ഉപേക്ഷിക്കുന്നതിനൊപ്പം സംശയാസ്പദമായ കാര്യങ്ങൾ ഉപേക്ഷിക്കുന്ന
പ്രത്യേകക്കാരുടെ തഖ്വ تقوى الخواص
3 -അനുവദനീയമായവ പോലും സംശയാസ്പദമായാൽ
ഉപേക്ഷിക്കുക പ്രത്യേകക്കാരിലെ പ്രത്യേകക്കാരുടെ തഖ്വ تقوى خواص الخواص
തഖ്വയുടെ അർഥങ്ങൾ :-
A-തഖ്വക്ക് അനുസരണം, ആരാധന എന്നീ അർത്ഥങ്ങൾ ഖുർആൻ ഉപയോഗിച്ചിട്ടുണ്ട്.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ തഖ്വ ചെയ്യേണ്ടുന്ന മുറപ്രകാരം അവനെ തഖ്വ ചെയ്യുവിന്‍. മുസ്ലിംകള് ആയിക്കൊണ്ടല്ലാതെ മരണമടയരുത്. 3:102
ഇവിടെ ത്വാഅത് , ഇബാദത് /അനുസരണം, ആരാധന എന്നീ നിലകളിലുള്ള അർഥമാണ്.
B – ഭയം , പേടി എന്നീ അർഥങ്ങളിൽ
എന്നോട് മാത്രം നിങ്ങള്‍ തഖ്വ പുലര്‍ത്തുക 2:41
ഇവിടെ الخشية والهيبة എന്നീ അർഥങ്ങളാണ് വരുന്നത്
C- പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്ന അതിന്റെ ഭാഷാപരമല്ലാത്ത, തീർത്തും സാങ്കേതികമായ അർത്ഥം..
ആര്, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും അല്ലാഹുവിനെ ഭയപ്പെടുകയും, അവനോട് തഖ്വ പുലർത്തുകയും ചെയ്യുന്നുവോ അവര്‍ തന്നെയാണ് ഭാഗ്യവാന്മാര്. 24:56
D- അല്ലാഹുവിന്റെ കോപത്തെ പേടിക്കുക എന്ന അർഥത്തിലും വരാം
വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ മേല്‍ അവര്‍ മുമ്പ് ഭക്ഷിച്ചതില്‍ കുറ്റമില്ല; അവര്‍ തഖ്വ പുലർത്തുകയും
, വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, പിന്നെയും തഖ്വ പുലർത്തുകയും
വിശ്വസിക്കുകയും പിന്നെയും തഖ്വ പുലർത്തുകയും സുകൃതം ചെയ്യുകയും ചെയ്താല്‍. അല്ലാഹു സുകൃതം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു. 5:96
E- ചിലപ്പോൾ നരകത്തെ സൂക്ഷിക്കുക എന്ന അർഥത്തിലും തഖ്വ വരാം
നിഷേധികൾക്കായി തയ്യാറാക്കപ്പെട്ട നരകത്തെ ‘ ‘
ചെയ്യുക 3: 131
(7:26 )لباس التقوى ، (2:197)خيرالزاد التقوى ഖുർആൻ വളരെ ആലങ്കാരികമായി പറഞ്ഞ ഉപരിസൂചിത ഭക്തിയുടെ വസ്ത്രത്തേയും സൂക്ഷ്മതയുടെ പാഥേയത്തേയും പത്യേക നിറത്തിലേക്കും വേഷഭൂഷാദികളിലേക്കും പരിമിതമാക്കിയതാണ് രൂപവും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം സൃഷ്ടിച്ചത്. ഖുർആൻ പ്രത്യക്ഷീകരിക്കുന്ന അലങ്കാര ചമൽക്കാര ഭാഷകൾ തിരിയാതെ അക്ഷരങ്ങളിൽ നിന്നും അവയെ വായിക്കുന്ന പ്രവണത പണ്ടെന്നത്തേക്കാളും വർധിക്കുന്നു എന്നാണ് ചില കോലം കെട്ടലുകൾ കാണുമ്പോൾ മനസ്സിലാവുന്നത്.
പൂർവ്വസൂരികൾക്ക് ഖുത്വുബയിൽ മാത്രം ശർത്വാകുന്ന , കോലത്തിൽ മാത്രം സുന്നതാവുന്ന സംഗതിയായിരുന്നില്ല തഖ്വ ; പ്രത്യുത പരസ്പരം കണ്ടുമുട്ടുമ്പോഴെല്ലാം ആ വിഷയം അവർ ഓർമപ്പെടുത്തിയിരുന്നു. അലി (റ) സൈനിക നിയോഗങ്ങൾ നടത്തുമ്പോൾ പോലും ഈ വിഷയം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഉണർത്തിയിരുന്നു.
നബി തങ്ങളുടെ പ്രഭാഷണങ്ങളൊന്നെടുത്ത് നോക്കൂ. ഏതെങ്കിലും ഖുത്വുബയിൽ ഇത്തരമൊരു ഉണർത്തൽ ഇല്ലാതെ പോയിട്ടുണ്ടോ ??!
مَخافَة , وَرَع ، تَبَتُّل ، خشية എന്നീ പദങ്ങളിൽ പല തവണ പ്രമാണങ്ങളിൽ വന്നിട്ടുള്ള ഈ പദം ഇസ്ലാമിന്റെ തന്നെ അടിസ്ഥാന സാങ്കേതിക ശബ്ദമാണ്. ഇപ്പറഞ്ഞവയൊന്നും പര്യായ പദങ്ങങ്ങളല്ലങ്കിലും ഉപരി സൂചിത അർഥങ്ങളെ മനസ്സിലാക്കാനുള്ള സൂചികകളായി മനസ്സിലാക്കാം .
اللَّهُمَّ إِنِي أَسْأَلُكَ الهُدَى، وَالتُّقَى، وَالعفَافَ، والغنَى
(അല്ലാഹുവേ, ഞാൻ നിന്നോട് മാർഗദർശനവും തഖ്വയും, പവിത്രതയും, ധന്യതയും ചോദിക്കുന്നു)
എന്ന പ്രസിദ്ധ പ്രാർഥന നബി (സ) തങ്ങൾ നമ്മെ പഠിപ്പിക്കുന്നത് ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് . ( തുടരും )