Thursday, March 4, 2021
Ramadan
islamonlive.in
  • Home
  • Columns
  • Articles
  • Fatwa
  • Feature
  • Quthba Synopsis
  • Your Post
No Result
View All Result
Ramadan
  • Home
  • Columns
  • Articles
  • Fatwa
  • Feature
  • Quthba Synopsis
  • Your Post
No Result
View All Result
Ramadan
No Result
View All Result
Home Ramadan Article

സ്മരണകളുണര്‍ത്തുന്ന നോമ്പുകാലം

അബൂ ഹന by അബൂ ഹന
July 23, 2013
in Ramadan Article, Uncategorized
lamp.jpg

പുണ്യം വിരുന്നു വരും നാളുകള്‍. വിശ്വാസി ഭക്ഷ്യപേയങ്ങളും ഇഷ്ടാനിഷ്ടങ്ങളും മാറ്റിവെച്ച് ദൈവേഛയെ മാത്രം കാംക്ഷിച്ച് പ്രഭാതം മുതല്‍ പ്രദോഷംവരെ ഭോഗാസക്തികളും, അശ്ലീലാഭാസങ്ങളും മറക്കേണ്ട പകലിരവുകള്‍. സ്വത്വം ദൈവികമായ നിര്‍ദേശങ്ങളുടെ പാവനതകളിലേക്കാനയിക്കാന്‍ നാഥനൊരുക്കിയ അസുലഭാവസരം. അനുവദിക്കപ്പെട്ടതും വിലക്കപ്പെടുന്ന അപൂര്‍വമായൊരു അനുഷ്ഠാനം. അനുഭൂതികളും ആസക്തികളും അന്തസംഘര്‍ഷം സൃഷ്ടിക്കുമ്പോള്‍ അതിനുമുകളില്‍ ദിവ്യകല്‍പനയുടെ ഒരിടപെടല്‍. അങ്ങിനെയാണ് ദിവ്യഗ്രന്ഥത്തിന്റെ വാര്‍ഷികാഘോഷം.

ഉണ്ണാനില്ലാത്തവന്റെ നിലവിളികളും വിഹ്വലതകളും ആര്‍ത്തനാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അഷ്ടിക്കുവകയില്ലാത്തവന്റെ, അണ്ണാക്കു വരണ്ടവന്റെ, വയറുകത്തുന്നവന്റെ ദീനവിലാപങ്ങളെന്തുകൊണ്ടന്നറിയാന്‍ മുസ്‌ലിംകള്‍ക്ക് ദൈവികമായൊരനുഷ്ഠാനം. സുഭിക്ഷതയുടെ പന്ത്രണ്ട് മാസങ്ങള്‍ക്കിടയില്‍ ഹിജ്‌റ വര്‍ഷത്തിലെ ഒമ്പതാമത്തെ മാസം വിശ്വാസികള്‍ നോമ്പെടുക്കണമെന്ന് ദൈവ ശാസനയാണ്. വിശുദ്ധഖുര്‍ആന്‍ പറയുന്നു: ”മനുഷ്യവര്‍ഗത്തിന് സന്മാര്‍ഗമായും മാര്‍ഗദര്‍ശനത്തിന്റെയും സത്യാസത്യ വിവേചനത്തിന്റെയും വ്യക്തമായ ദൃഷ്ടാന്തമായും ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസമത്രെ റമദാന്‍. അതിനാല്‍ നിങ്ങളാ മാസത്തിന് സാക്ഷികളായാല്‍ നോമ്പനുഷ്ഠിക്കുക” (ഖു: 2:185). വ്രതം ഒരേസമയം വിശ്വാസിയെ വിമലീകരിക്കാനും സഹജന്റെ നിലവിളികള്‍ക്ക് നേരെ ശ്രദ്ധ ക്ഷണിക്കാനുമുള്ള അനുഷ്ഠാനമാണ്. സര്‍വൈശര്യങ്ങളിലാറാടി സ്വയം മറക്കുന്നവര്‍ക്കുള്ള ശിക്ഷണമൊരുക്കുകയാണ് വ്രതാനുഷ്ഠാനത്തിന്റെ പ്രഥമ താല്‍പര്യം.

You might also like

മരുഭൂമിയിലെ നോമ്പ്

നോമ്പും പരലോക ചിന്തയും

ദൈവം നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് ആഗ്രഹിക്കുന്നില്ലേ

ആസുരത അരങ്ങുവാഴുമ്പോള്‍, അക്രമം ചര്യയാവുമ്പോള്‍, ബന്ധങ്ങള്‍ സാങ്കേതികമാവുമ്പോള്‍, ആരും പറഞ്ഞുപോകുന്നു… ഇതെന്ത് കലികാലം? മനുഷ്യന്‍ മൃഗീയനാകുന്നു… മനുഷ്യത്വം അന്യം നില്‍ക്കുന്നേടത്ത് മൃഗത്തെക്കാള്‍ അധമനാകുന്നു അവന്‍. കേവലജന്തുവെന്ന സംജ്ഞയിലേക്കവന്‍ ഇരുകിച്ചേരുന്നു. മുന്തിരിച്ചാറുപോലുള്ള ഇത്തിരി ജീവിതത്തോടവന്‍ അത്യാര്‍ഥനാവുന്നു. തിരിച്ചറിവുകള്‍ നഷ്ടപ്പെടുമ്പോള്‍ തിരിച്ചുവരവ് അസാധ്യമാകുന്നു. ദൈവികമായ മൂല്യങ്ങള്‍ക്ക് അപചയം ബാധിക്കുന്നു. ഇവിടെ ഓരോ റമദാനുകളും തിരിച്ചറിവും തിരിച്ചുവരവും ഓര്‍മ്മിപ്പിക്കുകയാണ്. ദൈവത്തിന്റെ ഉത്കൃഷ്ടനായ സൃഷ്ടിക്ക് ജീവിതതാളം വീണ്ടെടുക്കാന്‍. ഒരുമാസക്കാലത്തെ നിരന്തരമായ പരിശീലനം. ഓരോ വര്‍ഷവും പാപികളുടെ പ്രതീക്ഷയായ്, സുകൃതികളുടെ വസന്തമായ് റമദാന്‍ കടന്നുവരുന്നു.

മനുഷ്യന്‍; ഭൗതികവാദികള്‍ക്കവന്‍ കേവല പദാര്‍ഥസമുച്ചയമാണ്. ഇരുമ്പും ചെമ്പും കാല്‍സ്യവും ഫോസ്ഫറസും നിശ്ചിത അനുപാതത്തില്‍ കൂടിച്ചേര്‍ന്നൊരു ജന്തു! വാനരന്റെ വാലില്‍ നിന്ന് ‘മോചനം’ നേടിയവന്‍. അവിടെ ആത്മാവ് അന്യമാണ്. എല്ലാം ‘മായയാണ്.’ പക്ഷെ, ഭക്തര്‍ക്ക് ആത്മാവ് അലൗകിക അനുഭവമാണ്; ദൈവദത്തമാണ്. സഹജന്റെ ആത്മാവില്‍ കോറിയവന്റെ പശ്ചാത്താപം സ്വീകാര്യമാവണമെങ്കില്‍ ആദ്യം മര്‍ദിതന്റെ മുറിവുണക്കണമെന്ന് പണ്ഡിതലോകം പറഞ്ഞത് ഇക്കാരണത്താലാണ്. ആത്മാവിനേറ്റ മുറിവുണക്കാന്‍ മറ്റൊരാത്മാവില്‍ നിന്നുള്ള പശ്ചാത്താപ ലേപനമല്ലാതെ മരുന്നില്ലെന്ന്. എങ്കിലേ ഉപരിലോകത്തുള്ളവന്‍ പാപിയെ ശുദ്ധീകരിക്കുകയുള്ളൂവെന്ന്. ഈ ആത്മാവിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ”അതിനെ സംസ്‌കരിച്ചവന്‍ വിജയിച്ചുവെന്ന്” അഥവാ മണ്ണിന്റെ മണമുള്ള മനുഷ്യനിലെ ആത്മാവിനെ ദൈവിക ചോദനയാല്‍ സ്ഫുടം ചെയ്‌തെടുക്കുമ്പോഴത് ദൈവികഗുണങ്ങള്‍ കരഗതമാക്കുന്നു. അവനിലെ സ്വാര്‍ഥി ഭക്ഷണവും വെള്ളവും സുഖഭോഗങ്ങളും ലഭ്യമായിരിക്കെ ദൈവിക ശാസനക്ക് വഴങ്ങി അവ വെടിയുമ്പോള്‍ വിശപ്പിന്റെ രുചിയറിയുന്നു. ദാഹത്തിന്റെ ചൂടറിയുന്നു. തന്റെ ചുറ്റും പട്ടിണിയുണ്ടും നഗ്നതയുടുത്തും കഴിയുന്നവരിലേക്ക് കാഴ്ചകള്‍ നീളുന്നു. തിരശ്ശീലയുയരുന്നു. അയല്‍വാസിയുടെ പട്ടിണി തന്നിലെ ഭക്തിയെ ചോര്‍ത്തിക്കളയുന്നതവനറിയുന്നു. ഹൃദയം നിര്‍മ്മലമാവുന്നു. ദാനധര്‍മ്മങ്ങള്‍ പതിന്മടങ്ങായ് വര്‍ധിക്കുന്നു. ഇത് റമദാനിന്റെ മാത്രം പ്രത്യേകതയാണ്. സുകൃതങ്ങളുടെ പെരുമഴക്കാലം. ഓരോതുള്ളിയിലും പലതുള്ളി കണക്കെ. എഴുപതിരട്ടിമുതല്‍ എഴുന്നൂറിരട്ടിവരെ. നിര്‍ബന്ധമായതിന് അനേകമിരട്ടി ഐഛികമായതിന് അതിലുമെത്രയോ… അതിലൊരു രാത്രി ഒരായുസ്സിന്റെ സുകൃതങ്ങളെ തപ്പിയെടുക്കാന്‍ മാത്രം പവിത്രമത്രെ. ആയിരം മാസങ്ങളുടെ സുകൃതങ്ങള്‍ വാരിപ്പുണരാന്‍ വെമ്പുന്നവര്‍ക്ക് മാലാഖമാര്‍ സാക്ഷി നില്‍ക്കുന്ന രാത്രി. വിധി നിര്‍ണ്ണയരാത്രി.

ഇസ്‌ലാമിലെ കര്‍മങ്ങളഖിലം സുകൃതചോദകങ്ങളാണ്. നമസ്‌കാരം മ്ലേഛവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനുഷ്യനെ തടയുന്നു. നോമ്പുകാരനെ ചീത്തവാക്കും പ്രവൃത്തിയും നോമ്പു വിലക്കുന്നു. മറിച്ചായാല്‍ പൈദാഹം മാത്രം മിച്ചമെന്ന് തിരുവചനം. ദൈവിക സാഷ്ടാംഗം സഫലമാവണമെങ്കില്‍ അരുതായ്മകളെ അകറ്റേണം. ദുഷിച്ചവാക്കും പ്രവൃത്തിയും വ്രതം വിഫലമാകും. മനുഷ്യനിലെ ‘മനുഷ്യന്‍’ ആസക്തികള്‍ക്കും അരുതായ്മകള്‍ക്കും ആശിക്കുമ്പോള്‍ അവനിലെ മനസാക്ഷി ഓര്‍മ്മിപ്പിക്കുന്നു; അരുതെന്ന്. അപ്പോള്‍ മാനസം വേവലാതിപ്പെടുന്നു. അവന്‍ ബോധവാനാകുന്നു. അബദ്ധങ്ങള്‍ കൈയൊഴിച്ച് സുബദ്ധങ്ങളെ തേടുന്നു. ദേഹേച്ഛ അവഗണിക്കപ്പെടുന്നു. ഇങ്ങിനെ തിരിഞ്ഞുനടന്ന ആത്മാക്കള്‍ക്ക് സഹചരുടെ നെടുവീര്‍പ്പുകള്‍ അസഹ്യമാണ്. ചുറ്റുപാടുകളിലെ ചുടലനൃത്തങ്ങള്‍ അവരെ ചകിതരാക്കുന്നു. മാലാഖയുടെ വിശുദ്ധിയോടെ അവര്‍ ജീവിതത്തിന്റെ പകലിരവുകള്‍ കഴിഞ്ഞുകൂടുന്നു. മണ്ണില്‍ ജീവിക്കുമ്പോഴും വിണ്ണിന്റെ ഔന്നത്യത്തിലാണവര്‍. ഓര്‍മ്മകളിലെപ്പോഴും ആദിപരാശക്തിയുടെ സ്മരണകളിരമ്പുന്നു. ഈ ബോധത്തിന് നിമിത്തമായ വേദഗ്രന്ഥത്തിന്റെ ഉത്ഭവം റമദാനിലായിരുന്നു. അതിനാലാണ് റമദാന്‍ ആഘോഷിക്കപ്പെടേണ്ടത്.

മാലാഖമാരുടെ പോലും കീര്‍ത്തിക്കുടയവരായ മഹാമനീഷികളുടെ സൃഷ്ടിസാധ്യമായത് ഈ ‘ഫുര്‍ഖാനി’ന്റെ സാന്നിധ്യത്താലാണ്. അതിനെ ആഘോഷിക്കേണ്ട അവസരം തന്നെ ഇത്. ഹിറയുടെ ഊഷര നിശ്ശബ്ദതയില്‍ ‘ഇഖ്‌റഅ്’ ന്റെ മന്ത്രങ്ങളുതിര്‍ന്നു വീണ അപരാഹ്നം. അങ്ങനെയാണ് റമദാന്‍ ധന്യയായത്. പവിത്രതയുടെ പുടവയണിഞ്ഞത്. അതേ! അചേതന സചേതനമന്യേ സൃഷ്ടിസാകല്യം ദൈവനീതിക്കനുസൃതമായേ ചലിക്കാവൂ. പ്രപഞ്ചത്തില്‍ നിങ്ങള്‍ക്കായൊരുക്കപ്പെട്ടതൊക്കെയും ദൈവനീതിക്കനുസൃതമായേ ഉപഭോഗിക്കാവൂ. അതിരുകവിയരുത്. സുകൃതങ്ങളുടെ സൗരഭ്യവുമായ് ‘പക്ഷിസമാന’ ഹൃദയങ്ങളുമായ് ദേവലോകത്തേക്ക് പറക്കാന്‍ ശതകോടി ചരാചരങ്ങളില്‍ ഒന്നു പോലും വിലങ്ങാവരുത്. പ്രവാചക കഥ കേള്‍ക്കൂ: ”വന്‍പാപങ്ങളിലൊന്നായെണ്ണിയ വ്യഭിചാരം നിത്യതൊഴിലാക്കിയവള്‍ സ്വര്‍ഗസ്ഥയായത് ഉമിനീരുണങ്ങിയ പട്ടിക്ക് ദാഹജലം നല്‍കിയതിനാലാണെന്ന്. സുകൃതങ്ങളല്ലാത്തതൊന്നുമറിയാത്തവള്‍ നരകസ്ഥയായത് പൂച്ചക്ക് ദാഹജലം നിഷേധിച്ചതിനാലാണെന്ന്.” ഒരു മിണ്ടാപ്രാണിയുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടരുത്. അവിടെ നീതിയാണ് ഇസ്‌ലാം. ശതകോടി ജീവിജാലങ്ങളും മണ്ണും വിണ്ണും ദൈവനീതിക്കനുസൃതമായേ ഉപയോഗിക്കാവൂ. അതെ! ദൈവപ്രീതിക്ക് കുറുക്കുവഴികളില്ല. സൃഷ്ടിപ്രപഞ്ചത്തിലൂടെയാണ് ദേവലോകത്തേക്കുള്ള ഒറ്റയടിപ്പാത. അതാണ് നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവന്‍ അഗതിയെ ഊട്ടണമെന്ന് ശരീഅത്ത് താല്‍പര്യപ്പെട്ടത്. മര്‍ദ്ദിതരുടെ മോചനത്തിന് വേണ്ടി ജിഹാദിനിറങ്ങാന്‍ ഖുര്‍ആന്‍ ഉദ്‌ബോധിപ്പിച്ചത്. അക്രമിയുടെ കുടുമ പിടിച്ച് നീതി നേടിയെടുക്കാന്‍ സത്യമതം പഠിപ്പിച്ചത്. സ്വയം മറന്നും സഹജീവികളുടെ വേദനകള്‍ക്ക് സാന്ത്വനമേകുന്നവരാണ് തന്റെ പ്രിയപ്പെട്ടവരെന്ന് ദൈവമറിയിച്ചത്. അനുഷ്ഠാനങ്ങളിലെ അപൂര്‍ണതക്ക് പരിഹാരമായ് അഗതിക്ക് ആഹാരവും അടിമക്ക് മോചനവും നിയമമാക്കിയത്. സൃഷ്ടിപ്രപഞ്ചത്തിലെ എല്ലാറ്റിനോടും ഗുണകാംക്ഷയോടെ പെരുമാറണമെന്ന് പഠിപ്പിച്ചത്, കളകളാരവം പൊഴിക്കും കാട്ടാറുകളും, കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന മഹാസമുദ്രങ്ങളും, നിലാവും, കുളിര്‍ക്കാറ്റും, മാമരങ്ങളും, സുഗന്ധം പൊഴിക്കും ഉദ്യാനങ്ങളും, കളകൂജനം പാടും പറവകളുമടങ്ങുന്ന സമസ്ത പ്രപഞ്ചത്തോടുമുള്ള ഗുണകാംക്ഷ, പ്രകൃതിയോട്, പിറക്കാനിരിക്കുന്ന തലമുറകളോട്, വിരിയാന്‍ വെമ്പുന്ന പൂമൊട്ടിനോട്; ദൈവത്തിന്റെ ഉദാത്ത ഗുണമായ ‘കാരുണ്യ’ഹസ്തത്തോടെ ഇടപെടുന്ന മനുഷ്യനിര്‍മ്മിതിക്കായിറക്കപ്പെട്ട ദിവ്യഗ്രന്ഥമാണ് ഖുര്‍ആന്‍. ഈ വചനങ്ങള്‍ അതിന്റെ സാക്ഷ്യങ്ങളാണ്: ‘വിശ്വാസികളെ, പൂര്‍വഗാമികള്‍ക്ക് വ്രതം നിയമമാക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നിയമമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മാലുക്കളാവാന്‍’ (2/183). അവധാനതയോടെ പ്രപഞ്ചത്തില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം കൈയേല്‍ക്കേണ്ടവനാണ് വിശ്വാസിയെന്ന് ഈ സൂക്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. അവരുടെ അന്ത്യപരിണിതി ഖുര്‍ആനിക വചനങ്ങളിലിപ്രകാരമാണ്: ”ശാന്തി പുല്‍കിയ ആത്മാവേ… സന്തുഷ്ടിയോടെ രക്ഷിതാവിലേക്ക് അണഞ്ഞുകൊള്‍ക. നാഥന്റെ തൃപ്തിനേടിയ അടിയാറുകള്‍ക്കൊപ്പം സ്വര്‍ഗീയ നിത്യതയിലേക്ക്.”

മൂല്യങ്ങള്‍ ചിതയിലെരിയുന്നു. തിന്മ പ്രളയം വിതക്കുന്നു. മാനവികത മരവിച്ചിരിക്കുന്നു. മനസാക്ഷിയെ തട്ടിയുണര്‍ത്തേണ്ടിയിരിക്കുന്നു. പാപങ്ങളില്‍ മുങ്ങിപ്പോയവര്‍ക്ക് മനസാക്ഷിയിലേക്കൊരു മടക്കം. കൂരിരുട്ടില്‍ നിന്ന് തൂവെളിച്ചത്തിലേക്ക്. ദൈവം ഏറെ പൊറുക്കുന്നവനാണ്. അവന്റെ കാരുണ്യക്കടലില്‍ നിന്ന് ഒരു തുള്ളി സ്‌നേഹജലമത്രെ ദൃശ്യാദൃശ്യലോകത്തിനായിറക്കപ്പെട്ടത്. ബാക്കിയൊക്കെയും നീക്കിയിരിപ്പാണ്. നമുക്ക് പ്രതീക്ഷയോടെ പങ്കായമെറിയാം. അതിരുകളില്ലാത്ത കാരുണ്യക്കടലിലേക്ക്. കോരിയെടുക്കാം ഒരു കുമ്പിള്‍ സ്‌നേഹജലം. വേദഗ്രന്ഥം ഉണര്‍ത്തുന്നു: ”അവന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ നിരാശരാവരുതെന്ന്…..” ഇനിയുമത് സാധ്യമാണ്. പാപങ്ങളില്‍ ആയുസ്സവസാനിക്കാറായവര്‍ക്കൊരു പുനര്‍ജനി. നമുക്ക് കഴിയേണം… അവരെ ഹൃദയത്തോട് ചേര്‍ക്കാന്‍… പാപഗര്‍ത്തങ്ങളില്‍ നിന്ന് അവനൊരു കൈത്താങ്ങ്… വിശുദ്ധിയിലേക്ക്… ഔന്നത്യത്തിലേക്ക്… സ്രഷ്ടാവിന്റെ ഇഷ്ടദാസനായൊരു പുനര്‍ജനി… നമുക്കും ലഭിക്കും അവന്റെ സുകൃതങ്ങളുടെ തുല്യ പങ്കെന്ന് തിരുമൊഴി…. ഈ ഓര്‍മ്മപ്പെടുത്തലാണ് ഓരോ റമദാനുകളും.

വേദഗ്രന്ഥത്തിന്റെ ആദര്‍ശവും ആചരണവും അകലുന്നു. അജ്ഞന്മാര്‍ രംഗം കൈയടക്കുന്നു. അസുരന്മാര്‍ ലോകം വാഴുന്നു. ആസുരര്‍ നമിക്കപ്പെടുന്നു. സംവാദങ്ങള്‍ പുച്ഛിക്കപ്പെടുന്നു. വെളിച്ചത്തെ തടഞ്ഞുവെക്കുന്നു. ഭൂമിക്കലങ്കാരമാകേണ്ടവര്‍ കുറ്റിയറ്റു പോവുന്നു. പ്രളയത്തില്‍ കടലെടുക്കാത്ത ധാര്‍മികതയുടെ കരുത്തുള്ള തുരുത്തുകളാണ് സംസ്‌കൃതരായ വിശ്വാസികള്‍. അശാന്തമായ കാലത്ത് കലിതുള്ളുന്ന അരുതായ്മകള്‍ക്കെതിരെ ചെറുതിരികള്‍ കൊളുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഊര്‍ജ്ജദായിനിയാണ് റമദാന്‍. ഈ റമദാന്‍ ഇത്തിരിയെങ്കിലും ദൈവഭക്തരെ സംഭാവന ചെയ്‌തെങ്കില്‍ എന്നാശിക്കാം. അതിനായ് പ്രാര്‍ഥിക്കാം.

അതെ റമദാനൊരോര്‍മ്മപ്പെടുത്തലാണ്. ഇരുളിലാണ്ടവര്‍ക്ക് വെളിച്ചം ലഭിച്ചതിനെക്കുറിച്ച്. മൃഗീയതക്കുമപ്പുറത്തെ പ്രാകൃതാവസ്ഥകളില്‍ നിന്നും അലൗകികതയുടെ അത്യുന്നതങ്ങളിലേക്ക് മാനവന്‍ ചിറകടിച്ചുയര്‍ന്നതിനെക്കുറിച്ച്. മണ്ണില്‍ വിനീത വിധേയരായവര്‍ ജീവിച്ചു. മാലാഖമാര്‍ക്കു മുകളിലവര്‍ ചിറകു വിരുത്തിപ്പറന്നു. അകലെ ആകാശച്ചെരുവുകളില്‍ ദേവസന്നിദ്ധിയില്‍ മാലാഖമാര്‍ അവരുടെ പ്രസിദ്ധി കീര്‍ത്തിച്ചു. ഖുര്‍ആന്‍ വഴികാട്ടിയ നിത്യസാന്ത്വനത്തിന്റെയും ആത്മീയൗന്നത്യത്തിന്റെയും അത്യുന്നതങ്ങളില്‍ അവര്‍ സായൂജ്യരായി. ഇരുണ്ട യുഗത്തിലെ തമസ്സില്‍ നിന്നും സമസ്ത ലോകത്തിനും ജ്യോതിസ്സായവര്‍ ഉദിച്ചുയര്‍ന്നു. ഖുര്‍ആന്‍ പരത്തിയ വെട്ടത്തിലവര്‍ സഞ്ചരിച്ചു. ഹിറയുടെ മര്‍മ്മരങ്ങളില്‍ നിന്നുയിര്‍കൊണ്ട ‘ഇഖ്‌റഅ്’ മന്ത്രധ്വനികള്‍ പതിനഞ്ച് ശതകങ്ങള്‍ക്ക് ശേഷവും പ്രപഞ്ചസീമകളില്‍ അലയടിച്ചുകൊണ്ടേ ഇരിക്കുന്നുവെന്ന്. വീണടിഞ്ഞ പൈശാചിക സംസ്‌കൃതികളുടെ പതിസ്ഥലങ്ങളിലൂടെ കണ്ണും കാതും തുറന്നു വെച്ച് നേരുതേടിപ്പോകുവിന്‍!; എന്ന വേദഗ്രന്ഥത്തിന്റെ ആഹ്വാനം അലയൊലിയായ് മുഴങ്ങുന്നു. മനസ്സിലാക്കാന്‍; ദൈവദത്തമായതേ അതിജയിക്കൂ എന്നറിയാന്‍. പൈശാചികത അണയാനായ് ആളിക്കത്തിയേക്കാം. ചഞ്ചലരാവാതെ. ഓര്‍ക്കുക; ഥൗറ് ഗുഹയിലെ പഥികന്റെ വാക്കുകള്‍: ”ഭയപ്പെടാതെ നാം അവനോടൊപ്പമാണ്.” ഈ ഓര്‍മ്മ പുതുക്കലാണ് ഓരോ റമദാനും.

Previous Post

പകലുകളേക്കാള്‍ പ്രശോഭിതമായ രാവുകള്‍

Next Post

ജീവിതരേഖ ശുദ്ധീകരിക്കാനുള്ള അവസരം

അബൂ ഹന

അബൂ ഹന

Related Posts

pray.jpg
Ramadan Article

മരുഭൂമിയിലെ നോമ്പ്

by ആരിഫ് അബ്ദുല്‍ഖാദര്‍
June 16, 2017
Ramadan Article

നോമ്പും പരലോക ചിന്തയും

by ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ്
June 10, 2017
Next Post

ജീവിതരേഖ ശുദ്ധീകരിക്കാനുള്ള അവസരം

Recommended

family.jpg

വീടും കുടുംബവും റമദാനും

July 16, 2014

വ്യത്യസ്തമായ ഒരു റമദാന്‍

July 2, 2013

Don't miss it

Ramadan Column

റമദാന്‍ യാത്ര ചോദിക്കുമ്പോള്‍

June 24, 2017
ഹൃദയത്തിലെ ദൈവസാന്നിധ്യം
Ramadan Column

ഹൃദയത്തിലെ ദൈവസാന്നിധ്യം

June 20, 2017
pray.jpg
Ramadan Article

മരുഭൂമിയിലെ നോമ്പ്

June 16, 2017
എത്ര ആത്മാര്‍ഥമാണ് നമ്മുടെ സ്‌നേഹം?
Ramadan Column

എത്ര ആത്മാര്‍ഥമാണ് നമ്മുടെ സ്‌നേഹം?

June 15, 2017
Ramadan Fatwa

മസ്ജിദുല്‍ ഹറാമില്‍ നോമ്പുതുറക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടോ?

June 14, 2017
Ramadan Article

നോമ്പും പരലോക ചിന്തയും

June 10, 2017

Categories

Ramadan Article Ramadan Column Ramadan Fatwa Ramadan Feature Ramadan Synopsis Uncategorized

Follow Us

Follow Us

Follow Us On Instagram

  • ABOUT US
  • CONTACT US
  • PRIVACY POLICY
  • TERMS OF USE
  • DONATE

© 2020 islamonlive.in

No Result
View All Result
  • Home
  • Landing Page
  • Buy JNews
  • Support Forum
  • Pre-sale Question
  • Contact Us

© 2020 islamonlive.in