കാരുണ്യം പ്രവർത്തിക്കാനുളള വഴികൾ
മനുഷ്യമനസ്സ് നീരുറവവറ്റി, ആർദ്രതയിൽ നിന്നും മരുഭൂമിയായികൊണ്ടിരിക്കുന്ന ദാരുണ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം രക്ഷിതാക്കളോടും സഹധർമ്മിണിയോടും സന്താനങ്ങളോടും പോലും കാരുണ്യം കാണിക്കാത്ത ആസുര കാലമാണിത്. പലർക്കും കാരുണ്യം എങ്ങനെ, എപ്പോൾ, എവിടെ, ആർക്ക് ചെയ്ത് കൊടുക്കണം എന്ന് അറിയാത്ത അവസ്ഥ. എന്നാൽ കാരുണ്യത്തിൻറെ തണൽസ്പർഷം ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്?
ആർദ്രതയുള്ള മനസ്സിൻറെ ഉടമയായിത്തീരാനും നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിപ്രകടിപ്പിക്കുവാനുമാണ് ഉപവാസം അനുഷ്ടിക്കുന്നത്. റമദാനിലെ മുപ്പത് ദിവസത്തെ മൂന്നായി പകുത്ത് ആദ്യ പത്ത് കാരുണ്യത്തിനും രണ്ടാമത്തെ പത്ത് പാപമോചനത്തിനും മൂന്നാമത്തെ പത്ത് നരഗ വിമുക്തിക്കുമുള്ള പ്രാർത്ഥനക്കും വേണ്ടി പ്രവാചകൻ നിശ്ചയിച്ചിട്ടുള്ളത്, അല്ലാഹുവിൻെറ അതിരില്ലാത്ത കാരുണ്യം നമ്മിൽ വർഷിക്കാനാണ്. അതിനുള്ള പ്രാർത്ഥനകളാണ് ഈ മൂന്ന് ഘട്ടങ്ങളിൽ നാം നിർവ്വഹിക്കുന്നത്.
അപ്പോൾ കാരുണ്യം ചൊരിയാൻ നമുക്ക് മുന്നിൽ നിരവധി അവസരങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും നാം അറിഞ്ഞൊ അറിയാതെയൊ അത് ശ്രദ്ധിക്കാറില്ല. നിത്യജീവിതത്തിൽ കാരുണ്യം ചൊരിയുവാനുള്ള ഏതാനും മേഖലകൾ പരിചയപ്പെടുത്തുന്നത് ഈ വഴിയിലേക്ക് നമ്മുടെ ചിന്തകളെ തിരിച്ച് വിടാനും കാരുണ്യം ചൊരിയാനുമുള്ള അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സഹായകരമായിരിക്കും.
സമൂഹത്തിലെ മർദ്ദിതരും പീഡിതരും അവശരുമായ വിഭാഗമാണല്ലോ സ്ത്രീകളും കുട്ടികളും അടിമകളും. ഇവരുടെ പ്രശ്നങ്ങൾ സവിസ്തരം പ്രതിപാധിക്കുന്ന ഖുർആനിലെ സുപ്രധാനപ്പെട്ട ഒരു അധ്യായമാണ് സൂറത്ത് നിസാഉ് അഥവാ സ്ത്രീകൾ എന്ന അധ്യായം. വിധവകൾ ഉൾപ്പടെയുള്ള സമൂഹത്തിലെ അത്തരം ദുർബലരോട് കാരുണ്യത്തോടും ആർദ്രതയോടും പെരുമാറേണ്ടതിൻറെ അനിവാര്യതയും അവരുടെ അവകാശങ്ങളുമാണ് ആ അധ്യായത്തിലെ പ്രതിപാദ്യം. ഇതിലെ ഓരോ സൂക്തവും ദുർബലരോട് കാരുണ്യത്തോടെ വർത്തിക്കേണ്ടതിൻറെ പ്രാധാന്യമാണ് ഊന്നുന്നത്. ആ നിലക്ക് നമ്മുടെ കാരുണ്യത്തിൻറെ കണ്ണുകൾ പതിയേണ്ടവരാണ് ഈ മൂന്ന് വിഭാഗം ആളുകളും.
കാരുണ്യം പ്രകടിപ്പിക്കുന്നതിൻറെ ഭാഗമായി അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും വൃദ്ധസദനങ്ങളും പതിവായി സന്ദർശിക്കുക. സമൂഹത്തിലെ ആ ദുർബലർ നമ്മുടെ കാരുണ്യത്തിനായ് കാത്തിരിക്കുന്നു. ഒരു പുഞ്ചിരി തൂകുന്ന മുഖത്തിനായ്. ഒരു ആശ്വാസ വചനത്തിനായി. സംശയമില്ല, ജീവിത തിരക്കിനിടയിൽ അവരോടൊപ്പം അൽപം സമയം ചിലവഴിക്കാൻ സമയം കണ്ടത്തെുന്നത് മനസ്സിലെ കാരുണ്യത്തിൻറെ ഉറവ വറ്റാതിരിക്കാൻ സഹായകമാവും.
കുത്തിനിറച്ച് കൊണ്ടുള്ള ബസ് യാത്രയും തീവണ്ടി യാത്രയും നമ്മുടെ പതിവ് കാഴ്ചയാണ്. എന്നാൽ നമ്മെക്കാൾ കഷ്ടപ്പെടുന്നവരെ ഈ യാത്രയിൽ നാം കാണാറില്ലേ? നാം കൈവശപ്പെടുത്തിയ സീറ്റിൽ ദീർഘനേരം ഇരിക്കുന്നതിലാണ് നമുക്ക് ആനന്ദം. ദീർഘനേരം നിൽക്കുന്ന ഒരാളോട് സ്വമേധയാ ഇരിക്കാൻ ചോദിക്കുന്നവർ എത്ര പേരാണുള്ളത്? സീറ്റ് കൊടുക്കരുത് എന്ന ദുഷ്ട മനസ്സൊന്നും നമുക്കുണ്ടാവാനിടയില്ല. യാത്രക്കാരായ കിടപ്പ് രോഗികൾ,ഗർഭിണികൾ,കുട്ടികൾ തുടങ്ങിയവർക്ക് അൽപനേരത്തേക്കെങ്കിലും സീറ്റൊഴിഞ്ഞ് കൊടുക്കുന്നത് കാരുണ്യം ചൊരിയാനുള്ള വഴിയും ഒപ്പം നമ്മുടെ മനസ്സിൽ കാരുണ്യത്തിൻറെ ആർദ്രത തളരിടാനും സഹായകമാവുന്നു.
നമ്മുടെ ആദ്യത്തെ കടമയും കടപ്പാടും സ്വന്തം കുടുംബത്തോടും അയൽക്കാരോടും സ്നേഹിതന്മാരോടുമാണ്. കാരുണ്യത്തിൻറെ ആദ്യം ഹസ്തം സ്വന്തക്കാരിലേക്ക് നീളട്ടെ. സ്നേഹ മസൃണമായ രീതിയിൽ രക്ഷിതാക്കളോടും കുട്ടികളോടും സഹധർമ്മിണിയോടും വീട്ടിലെ വേലക്കാരോടും പെരുമാറുക. ഒരിക്കൽ ഒരു അനുചരൻ പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിൻറെ ദൂതരെ, വേലക്കാരന് ഒരു ദിവസം എത്ര പ്രാവിശ്യം മാപ്പ് കൊടുക്കണം? നബി മൗനം പാലിച്ചു. ചോദ്യം മൂന്ന് പ്രാവിശ്യം ആവർത്തിക്കപ്പെട്ടപ്പോൾ അവിടന്ന് പറഞ്ഞു: എഴുപത് പ്രാവിശ്യം അവന് മാപ്പ് നൽകുക.
സഹായം ആവശ്യമള്ള ധാരാളം പേർ നമുക്കിടയിലുണ്ട്. ആഹാരം,വസ്ത്രം,ചികിൽസ,ഭവന നിർമ്മാണം,വിവാഹം,വിദ്യാഭ്യാസം തുടങ്ങി എണ്ണമറ്റ ജീവിതാവിശ്യങ്ങൾക്കായി കൈനീട്ടുന്നവർ നമുക്ക് പുതുമയുളള കാര്യമല്ല. പത്ര ദ്വാര ഇത്തരം ആവശ്യങ്ങൾക്കായി സഹായം അഭ്യർത്ഥിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ധാരാളം. അവരെ സഹായിക്കുക. ചോദിക്കുന്നവരെ ആട്ടി അകറ്റരുതെന്ന് ഖുർആൻ കൽപിക്കുമ്പോൾ, കുതിര പുറത്ത് സവാരി ചെയ്ത് ഭിക്ഷ യാജിക്കുന്നവനെ പോലും ആട്ടി അകറ്റരുതെന്ന് പ്രവാചക വചനവും ഓർമ്മപ്പെടുത്തുന്നു. ഒന്നിനും കഴിയുന്നില്ലെങ്കിൽ, ഒരു പുഞ്ചിരി. ഒരു സ്പർഷം. ഹൃദ്യമായ സംസാരം. ഇതും കാരുണ്യ പ്രവർത്തനം തന്നെ.
നമ്മുടെ കാരുണ്യം അവശ്യം ആവശ്യമായ മറ്റൊരു മേഖലായണ് പരിസ്ഥതിയും മൃഗങ്ങളും. നവ മുതലാളിത്ത സംസ്കാരത്തിൻറെ യുദ്ധോൽസുക വികസന ത്വരയുടെ ഫലമായി നാം ജീവിക്കുന്ന പ്രകൃതിയും തിരക്കുകളും ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. കുന്നുകളും നീർതടങ്ങളും അരുവികളും മറ്റ് അനേകം ജീവജാലങ്ങളുമെല്ലാം മനുഷ്യൻറെ അതിക്രമത്തിൻറെ ഫലമായി നശിച്ച് കൊണ്ടിരിക്കുകയാണ്. കാരുണ്യമുള്ള സുമനസ്സുകൾക്ക് ഈ കാഴ്ചപണ്ഡങ്ങൾ കണ്ട് നിശ്ചലനായിരിക്കുക സാധ്യമല്ല.
മനുഷ്യാവകാശങ്ങളെ പോലെ പരിരക്ഷിക്കേണ്ടതാണ് മൃഗങ്ങളുടെ അവകാശങ്ങളും. കോഴി പോരാട്ട മൽസരവും കാളപൂട്ട് മൽസരവും ഇപ്പോഴും നമ്മുടെ സമൂഹത്തിൽ അരങ്ങേറുന്നത് അന്ധരാള യുഗത്തിൻറെ ലക്ഷണമല്ലാതെ മറ്റെന്താണ്? അതിനെതിരെ നമ്മുടെ യുവജന സംഘടനകൾ പോലും ശബ്ദിക്കുന്നില്ല എന്നതാണ് ഖേദകരം. ദാഹിച്ച നായിക്ക് വെള്ളം കൊടുത്ത ദുർവൃത്തയായ സ്ത്രീ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതും സദ് വൃത്തയായ സ്ത്രീ പൂച്ചയെ ബന്ധിച്ചതിൻറെ പേരിൽ നരകത്തിൽ പ്രവേശിക്കുന്ന കാര്യം പ്രവാചക വചനത്തിൽ വ്യക്തമാക്കീട്ടുണ്ട്.
കാരുണ്യം ചെയ്യാൻ അനേകം വഴികൾ തുറന്നിട്ടിരിക്കുന്ന മാസമാണ് റമദാൻ. ബാഹ്യമായ ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആന്തരികമായി കാരുണ്യമുള്ള മനസ്സിൻറെ ഉടമകളായി മാറുന്നതാണ്. അത് നമ്മുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നു. കാലം നമ്മോട് ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. ഉപവാസമനുഷ്ടിച്ചിരുന്ന സഹാബി വനിത തൻറെ വീട്ട് വേലക്കാരിയോട് കയർത്ത് സംസാരിക്കന്നത് കണ്ട പ്രവാചകൻ: നിൻറെ ഉപവാസം മുറിച്ച് കളഞ്ഞോളൂ. ഞാൻ വൃതമനുഷ്ടിക്കുന്നുണ്ടല്ലോ എന്ന് അവൾ തിരുദൂതരെ അറിയിച്ചപ്പോൾ വീട്ട് വേലക്കാരിയോട് അപമര്യാദയായി പെരുമാറിയതിലൂടെ നിൻറെ ഉപവാസം മുറിഞ്ഞു പോയിരിക്കുന്നു എന്നായിരുന്നു അവിടുത്തെ പ്രതികരണം.
റമദാൻ അവസാനിക്കുന്നതോടെ നമ്മുടെ സ്വഭാവത്തിൽ വലിയ മാറ്റം പ്രതീക്ഷിക്കാം. ഒരു കാര്യം പതിവായി ഇരുപത്തിയൊന്ന് ദിവസം ചെയ്താൽ അത് ദിനചര്യയാവുമെന്നാണ് ആധുനിക മന:ശ്ശാസ്ത്ര പഠനങ്ങൾ സിദ്ധാന്തിക്കുന്നത്. സദ്ഗുണങ്ങൾ സ്വാംശീകരിക്കാൻ തുടർച്ചയായ മുപ്പത് ദിനങ്ങൾക്കാണ് റമദാൻ മാസം അവസരം നൽകുന്നത്. മരുഭൂമിയായി മാറിയ നമ്മുടെ മനസ്സ് ആർദ്രമാവാൻ ഇതിനെക്കാൾ ഉത്തമമായ മറ്റൊരു മരുന്നില്ല. ഇസ്ലാമിൻറെ പ്രചാരണത്തിൽ സ്വഭാവ മാറ്റം സൃഷ്ടിക്കുന്ന പ്രതിഫലനം വിവരണാധീതമാണ്.
ചുരുക്കത്തിൽ എല്ലാവർക്കും ആവശ്യമുള്ളതും എന്നാൽ എല്ലാവരും നൽകേണ്ടതുമായ അടിസ്ഥാനപരമായ ഒരു മാനുഷിക ഗുണമാണ് കാരുണ്യം. കാരുണ്യം ചൊരിയാനുള്ള വഴികൾ ഒരിക്കലും പരിമിതപ്പെടുത്തുക സാധ്യമല്ല. അത് കാണാനുള്ള കാരുണ്യത്തിൻറെ കണ്ണ് ഉണ്ടാവണമെന്ന് മാത്രം.എത്രമാത്രം ആ കാരുണ്യം നമുക്ക് മറ്റുള്ളവരിലേക്ക് ചൊരിയാൻ കഴിയുന്നുവൊ അത്രമാത്രം അത് നമുക്ക് പലവഴിക്കായി തിരിച്ച് ലഭിച്ച്കൊണ്ടേയിരിക്കും; അലംഘനീയമായ ഒരു പ്രകൃതി നിയമം എന്ന പോലെ. അല്ലാഹു കാരുണാമയനാണ്. പ്രവാചകൻ കാരുണ്യവാനാണ്. ആ കാരുണ്യത്തിൻറെ സന്ദശേം പ്രചരിപ്പിക്കാൻ അവതീർണ്ണമായ വേദമാണ് ഖുർആൻ.