ലൈലത്തലുൽ ഖദ്റിന്റെ ശ്രേഷ്ഠതകൾ
ലൈലത്തുൽ ഖദ്റിന് ശ്രേഷ്ഠതയുണ്ടെന്നതിന് എല്ലാ പണ്ഡിതന്മാർക്കും ഏകസ്വരമാണ്. വിശുദ്ധ റമദാനിലെ ഒരു രാത്രിയാണിതെന്നും അതുതന്നെ അവസാന പത്ത് നാളുകളിലായിരിക്കുമെന്നും അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ, അവസാന പത്ത് നാളുകളിൽ ഏത് രാവിലായിരിക്കുമെന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. അതിലേറ്റവും പ്രബലമായത് ഒറ്റയിട്ട രാവിലാണെന്നും അതുതന്നെ ഇരുപത്തേഴാം രാവിലായിരിക്കാമെന്നതുമായ അഭിപ്രായമാണ്. ലൈലത്തുൽ ഖദ്റിന് ഒരുപാട് ശ്രേഷ്ഠതകളുണ്ട്. എല്ലാ മുസ്ലിംകൾക്കുമുള്ള രാവാണത്. നമസ്കാരം, ഖുർആൻ പാരായണം, ദിക്റുകൾ, പാപമോചനം, അസ്തമയംതൊട്ട് പ്രഭാതം വരെ നീളുന്ന പ്രാർഥന, തറാവീഹ് നമസ്കാരം എന്നിവകൊണ്ടാണ് ആ രാത്രിയെ ജീവസ്സുറ്റതാക്കേണ്ടത്.
പ്രമുഖ പണ്ഡിതൻ ശൈഖ് സയ്യിദ് സാബിഖ് പറയുന്നു: ഏത് രാത്രിയാണ് ലൈലത്തുൽ ഖദ്റെന്നതിൽ പണ്ഡിതന്മാർക്കിടയിൽ പല അഭിപ്രായങ്ങളുണ്ട്. ഇരുപത്തൊന്നാണെന്നും അതല്ല ഇരുപത്തിമൂന്നാണെന്നും പറഞ്ഞവരുണ്ട്. ഇരുപത്തഞ്ചാം രാവിലോ ഇരുപത്തി ഒമ്പതാം രാവിലോ പ്രതീക്ഷിക്കാമെന്നും ചിലർക്ക് അഭിപ്രായമുണ്ട്. എങ്ങനെയായാലും ഒറ്റയിട്ട രാവുകളാണ് എല്ലാവരും പറഞ്ഞിട്ടുള്ളത്. മാത്രവുമല്ല, ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഇരുപത്തിയേഴാം രാവാകാമെന്ന പക്ഷക്കാരാണ്. ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു; നബി(സ്വ) പറഞ്ഞു: ആരെങ്കിലും ലൈലത്തുൽ ഖദ്റിനെ മുതലെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇരുപത്തിയേഴാം രാത്രിയവൻ മുതലെടുക്കട്ടെ(അഹ്മദ്).
ലൈലത്തുൽ ഖദ്റിന്റെ ശ്രേഷ്ഠതയെക്കുറിച്ച് നബി(സ്വ) പറഞ്ഞതായി ഉബയ്യ് ബ്നു കഅബ്(റ) നിവേദനം ചെയ്യുന്നു: അല്ലാഹുവാണേ സത്യം റമളാനിലാണ് ആ രാത്രി. ഏത് രാത്രിയാണെന്ന് എനിക്കറിയാം. അല്ലാഹുവിന്റെ റസൂൽ(സ്വ) ഞങ്ങളോട് നമസ്കരിക്കാൻ പറഞ്ഞ രാത്രിയാണത്. അഥവാ, ഇരുപത്തിയേഴാം രാവ്. അന്നേ ദിവസം പ്രഭാതത്തിൽ കിരണങ്ങളില്ലാതെ സൂര്യൻ ഉദിക്കലാണ് അതിന്റെ അടയാളം. പല നാടുകളിലും റമദാൻ വ്യത്യസ്ത ദിവസങ്ങളിലാണ് തുടങ്ങിന്നത് എന്നതിനാൽ തന്നെ അവസാന പത്തിലെ എല്ലാ രാത്രിയിലും ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കലാണ് ഉത്തമം.
യൂസുഫുൽ ഖറളാവി പറയുന്നു: ഈ ദിവസത്തിന്റെ ശ്രേഷ്ഠതകാരണം ഖുർആനും സുന്നത്തുമാണ് പുനരുജ്ജീവിപ്പിക്കപ്പെടുന്നത്. ഇന്നാ അൻസൽനാഹു ഫീ ലൈലത്തുൽ ഖദ്ർ എന്ന് തുടങ്ങുന്ന സൂറത്തുൽ ഖദ്ർ പൂർണമായി ഇറങ്ങിയത് ഈ രാത്രിയാണ്. ഈ ദിവസത്തിന്റെ ശ്രേഷ്ഠതയെ ഖുർആൻ മഹത്വവൽക്കരിച്ചിട്ടുണ്ട്. അതിന് വലിയ പദവിയും മഹത്വവും നൽകി. അഥവാ, ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ രാത്രി. അന്നേ രാത്രിയുള്ള ഇബാദത്തുകൾ ആയിരം രാവുകളിലെ ആരാധനകൾക്ക് സമമാണ്.
ആയിരും മാസമെന്നുവെച്ചാൽ എൺപത്തിമൂന്ന് വർഷത്തിനും നാല് മാസത്തിനും സമാനമാണ്. മനുഷ്യന്റെ സാധാരണ ഗതിയിലുള്ള ജീവിതായുസ്സിനേക്കാൾ ഇതിന് ശ്രേഷ്ഠതയുണ്ടന്നർഥം. അന്നേ രാത്രി അല്ലാഹുവിന്റെ കാരുണ്യത്താൽ മലക്കുകൾ ഭൂമിയിലേക്ക് ഇറങ്ങിവരും. പ്രഭാതം വരെ സമാധാനമരുളും.
ലൈലത്തുൽ ഖദ്റിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന അനവധി ഹദീസുകളുണ്ട്. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം; വിശ്വാസപൂർവം കൂലി പ്രതീക്ഷിച്ച് ഒരാൾ ലൈലത്തുൽ ഖദ്റിന്റെ രാവിൽ നമസ്കരിച്ചാൽ അവന്റെ മുൻകാല പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്(ബുഖാരി). ലൈലത്തുൽ ഖദ്റിന്റെ രാത്രി പൂർണമായും ജീവിപ്പിച്ചു നിർത്താനായിരുന്നു പ്രവാചകൻ(സ്വ) ശ്രമിച്ചിരുന്നത്. മാത്രവുമല്ല, മറ്റുള്ളവരെ അശ്രദ്ധരായി പവിത്രമായ ആ രാത്രി നഷ്ടപ്പെടുത്തതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുമായുന്നു. റമളാൻ ആഗതമായാൽ തിരുനബി(സ്വ) സ്വഹാബികളോട് പറയും: ‘വിശുദ്ധമായ റമളാൻ നിങ്ങളിലേക്ക് ആഗതമായിരിക്കുന്നു. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായൊരു രാത്രി അതിലുണ്ട്. അത് നഷ്ടപ്പെടുത്തിയവൻ എല്ലാം നന്മയും നഷ്ടപ്പെടുത്തിയിരിക്കുന്നു. അതിനെ നിഷേധിച്ചവർക്ക് മാത്രമാണ് ആ രാത്രിയിലെ നന്മയും നിഷേധിക്കപ്പെടുക'(ഇബ്നു മാജ). ഇത്രയും വലിയ അവസരം നഷ്ടപ്പെടുത്തിയവർക്ക് പ്രതിഫലം നിഷേധിക്കാതിരിക്കുമോ? നൂറു ശതമാനവും ലാഭമുണ്ടാക്കിയെടുക്കാവുന്ന കച്ചവടമാണ് അതിനെ നിഷേധിച്ച വ്യക്തിക്ക് നഷ്ടമാകുന്നത്. അവനതിൽ ഖേദിക്കുകയും ചെയ്യും.
ഏതാണ് ആ രാത്രി?
ലൈലത്തുൽ ഖദ്ർ റമദാനിലാണെന്നതിൽ സംശയമില്ല. കാരണം അതിലാണ് വിശുദ്ധ ഖുർആൻ അവതീർണമായത്. ‘മാനുഷ്യകത്തിന് വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാർഗ ഗർശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുർആൻ അവതീർണമായ മാസമാണ് റമദാൻ'(ബഖറ: 185).
മേലുദ്ധരിച്ച ഹദീസുകളിൽ നിന്നെല്ലാം വ്യക്തമാകുന്നത് ലൈലത്തുൽ ഖദ്ർ ആവസാന പത്ത് നാളിലാണെന്നതാണ്. ആയിശ ബീവി പറയുന്നു: റമളാനിലെ അവസാന പത്തിൽ പ്രവാചകൻ(സ്വ) അല്ലാഹുവിനോട് പ്രത്യേകം അടുക്കുമായിരുന്നു. റമളാനിലെ അവസാന പത്തിലെ ലൈലത്തുൽ ഖദ്റിനെ നിങ്ങൾ മുതലെടുക്കുകയെന്ന് പറയുകയും ചെയ്യുമായിരുന്നു. അബൂ സഈദ്(റ) പറയുന്നു: റമളാനിലെ ഇരുപതാം ദിവസത്തിന്റെ പുലർച്ചെ അല്ലാഹുവിന്റെ റസൂൽ ഞങ്ങളോട് സംവദിച്ചു: ലൈലത്തുൽ ഖദ്റെനിക്ക് കാണിക്കപ്പെട്ടു. പിന്നീട് ഞാനത് മറന്നു- അല്ലെങ്കിൽ മറപ്പിക്കപ്പെട്ടു- അവസാന പത്തിൽ നിങ്ങളതിനെ തേടുക, അതുതന്നെ ഒറ്റയിട്ട രാവുകളിൽ. മേൽപറഞ്ഞ ഹദീസിൽ അല്ലാഹുവിനോട് അടുക്കുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അവിടുന്ന് പള്ളിയിൽ ഇഅ്തികാഫ് ഇരിക്കുമായിരുന്നെന്നാണ്.
നാടുകൾക്ക് അനുസരിച്ച് റമദാന്റെ ആഗമനത്തിൽ വ്യത്യാസമുണ്ടായാൽ ചില നാടുകളിൽ ഒറ്റയിട്ട രാവുകളിലായിരിക്കും. മറ്റു ചില നാടുകളിൽ ഇരട്ട രാവുകളിലുമായിരിക്കും. അതിനാൽ തന്നെ അവസാന പത്തിലുടെനീളം ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കലാണ് സൂക്ഷ്മത. റമദാനിലെ അവസാന ഏഴ് രാവുകളിൽ കൂടുതൽ പ്രതീക്ഷിക്കാം. ഇബ്നു ഉമർ(റ) ഉദ്ധരിക്കുന്നു: തിരുനബിയുടെ അനുചരരിൽ ചിലർ ലൈലത്തുൽ ഖദ്ർ അവസാന ഏഴ് ദിവസങ്ങളിലാണെന്ന് സ്വപ്നത്തിൽ കണ്ടു. ഇതറിഞ്ഞ് നബി(സ്വ) പറഞ്ഞു: നിങ്ങളുടെ സ്വപ്നം എന്റെ സ്വപ്നത്തോട് യോചിച്ചിരിക്കുന്നു. ആരെങ്കിലും അത് മതലെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവസാന ഏഴ് ദിനങ്ങളിൽ പ്രതീക്ഷിക്കുക. ഇബ്നു ഉമർ(റ) പറയുന്നു: അവസാന പത്ത് നാളിൽ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുക. അതിന് സാധ്യമായില്ലെങ്കിൽ അവസാന ഏഴ് ദിനങ്ങളിലെങ്കിലും ശ്രമിക്കുക(അഹ്മദ്).
റമളാൻ ഇരുപത്തി ഒമ്പത് ദിവസമാണെങ്കിൽ അവസാന ഏഴ് നാൾ ഇരുപത്തി മൂന്നാം രാത്രിയും മുപ്പത് ദിവസമാണെങ്കിൽ ഇരുപത്തിനാലാം രാത്രിയും ആരംഭിക്കും. ഉബയ്യ് ബ്നു കഅബ്, ഇബ്നു അബ്ബാസ് എന്നിവരുടെ അഭിപ്രായ പ്രകാരം ലൈലത്തുൽ ഖദ്ർ ഇരുപത്തേഴാം രാവിനാണ്. താൻ കണ്ട അടയാളങ്ങൾ അതിനായി ഉബയ്യ് ബ്നു കഅബ്(റ) വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബഹുഭൂരിപക്ഷം മുസ്ലിംകളും അങ്ങനെയാണ് സ്വീകരിച്ചുപോരുന്നത്.
ലൈലത്തുൽ ഖദ്ർ ഏത് ദിവസമാണെന്ന് വ്യക്തമാക്കാതെ വെച്ചതിന് പിന്നിൽ അല്ലാഹുവിന്റെ ഹിക്മത്തുണ്ട്. ദിവസം കൃത്യമായി അറിയിക്കപ്പെട്ടാൽ റമളാനിലെ ബാക്കി എല്ലാ ദിവസങ്ങളിലും അലസത കാണിക്കുകയും ഈയൊരു രാവ് മാത്രം ജീവിപ്പിച്ചു നിർത്തുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. പ്രസ്തുത മാസം മുഴുവൻ സൽകർമങ്ങളാൽ സമ്പന്നമാക്കാൻ വേണ്ടിയാണത്. അവസാന പത്തിൽ അതിന് ഇരട്ടി പ്രതിഫലം ഉണ്ടാകുമെന്ന് മാത്രം. ജുമുഅ ദിവസം പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന സമയവും മറച്ചുവെക്കാൻ കാരണമിതാണ്. അസ്മാഉൽ ഹുസ്ന മുഴുവൻ പാരായണം ചെയ്യാൻ വേണ്ടിയാണ് ഉത്തരം ലഭിക്കുന്ന പേര് മാത്രം പ്രത്യേകം എടുത്തുപറയാതിരുന്നത്. ഉബാദത്ത് ബ്നു സ്വാമിത്(റ) നിവേദനം ചെയ്യുന്നു: ലൈലത്തുൽ ഖദ്റെന്നാണെന്ന് അറിയിക്കാൻ ഒരിക്കൽ നബി(സ്വ) ഞങ്ങളുടെ അരികിലേക്ക് വരികയായിരുന്നു. അപ്പോഴാണ് മുസ് ലിംകളിൽ പെട്ട രണ്ടു പേർ തർക്കിക്കുന്നത് കണ്ടത്. അതുകണ്ട് റസൂൽ(സ്വ) പറഞ്ഞു: ‘ലൈലത്തുൽ ഖദ്റെന്നാണെന്ന് അറിയിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്. അപ്പോൾ നിങ്ങളിവിടെ തർക്കിക്കുന്നു. അക്കാരണത്താൽ തന്നെ ആ അറിവ് ഉയർത്തപ്പെട്ടു. അത് നിങ്ങൾക്ക് നന്മയായേക്കാം'(ബുഖാരി).
ലൈലത്തുൽ ഖദ്റിന്റെ അടയാളങ്ങൾ
ലൈലത്തുൽ ഖദ്റിന് ഒരുപാട് അടയാളങ്ങളുണ്ട്. അതിൽ പലതും രാത്രി കഴിഞ്ഞ് പോയതിന് ശേഷം മാത്രമേ വ്യക്തമാകൂ. അന്നേദിവസം പ്രഭാതത്തിൽ കിരണങ്ങളില്ലാത്ത സൂര്യൻ പ്രത്യക്ഷമാകുക, മഴയും കാറ്റുമുള്ള രാത്രി, സുഖുസുന്ദരവും പ്രസന്നവുമായ രാത്രി, കൂടുതൽ ചൂടോ ശക്തമായ തണുപ്പോ ഇല്ലാതിരിക്കുക എന്നിവ അതിന്റെ അടയാളങ്ങളിൽ പെട്ടതാണ്.
ഇതെല്ലാം ഉള്ളത് കൊണ്ട് മാത്രം ആ രാവ് ഉറപ്പിക്കാനുമാകില്ല, എന്നാൽ നിഷേധിക്കാനുമാകില്ല. കാരണം, ലൈലത്തുൽ ഖദ്ർ ദേശങ്ങളിലെ റമദാൻ പിറവിക്കനുസരിച്ച് വ്യത്യസ്തമാകും. മഴ സ്ഥിരമായ നാടുകളുണ്ടാകാം. ചില നാട്ടിൽ ഇസ്തിസ്ഖാഅ് നമസ്കാരം നടന്നിരിക്കാം. ചൂടോ തണുപ്പോ ശക്തമായ നാടുകളുണ്ടാകും. സൂര്യൻ ഉദിക്കുകയും വ്യക്തമായി ഉദിക്കാതിരിക്കുകയും ചെയ്യുന്ന നാടുകളുമുണ്ടാകും.
പണ്ഡിതന്മാർ പറഞ്ഞത് പ്രകാരം; ലൈലത്തുൽ ഖദ്ർ ചില ആളുകൾക്ക് മാത്രം പ്രത്യേകമായതായിരിക്കുമോ? അവർ മാത്രം അടയാളങ്ങൾ കാണുന്നു, സ്വപ്ന ദർശനമുണ്ടാകുന്നു സാധാരണ അവസ്ഥക്ക് വിരുദ്ധമായി കറാമത്തുണ്ടാകുന്നു എന്നിങ്ങനെയെല്ലാമാകാം. അതല്ല, മുസ്ലിം സമൂഹത്തിന് മുഴുവനുമാണോ? പ്രത്യേകിച്ച് അടയാള ദർശനമൊന്നുമില്ലാതെ അതിൽ പ്രവർത്തനങ്ങൾകൊണ്ട് ധന്യമാക്കുന്നവർക്ക് ആ രാവ് ലഭിക്കുന്നു, അല്ലാത്തവർക്ക് നഷ്ടമാകുന്നു എന്ന രീതിയാണോ?
ഒന്നാമത്തേതാണ് ശരിയെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുമ്പ് പറഞ്ഞ അബൂ ഹുറൈറയും ആയിശ ബീവിയും നിവേദനം ചെയ്ത ഹദീസാണ് അവരതിന് തെളിവായി പിടിക്കുന്നത്. ലൈലത്തുൽ ഖദ്ർ ഏതാണെന്ന് ഒരാൾക്ക് മനസ്സിലായാൽ അവൻ വിജയികളിൽ പെട്ടവനാണെന്നതിനുള്ള തെളിവാണതെന്ന് മനസ്സിലാക്കാമെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. എന്നാലതിന് വ്യക്തമായ അടിസ്ഥാനമൊന്നുമില്ല. ലൈലത്തുൽ ഖദ്റെന്നത് എല്ലാവർക്കും വേണ്ടിയുള്ളതാണ്.
ഒരാളതിൽ തന്മ ചെയ്താൽ അതിനവൻ പ്രതിഫലം നേടുന്നു. വിധേയത്വത്തിന്റെയും ആരാധനയുടെയും നമസ്കാരത്തിന്റെയു ഖുർആൻ പാരായണത്തിന്റെയും നാളാണത്. ദിക്റുകൾ, പ്രാർഥനകൾ, സ്വദഖ, സൽക്കർമങ്ങൾ എന്നിവകൊണ്ട് ധന്യമാക്കേണ്ട രാവ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഏറ്റവും ചുരുങ്ങിയത് അന്നേ ദിവസം ഇശാളും സുബ്ഹിയും ജമാഅത്തായി നമസ്കരിക്കാനെങ്കിലും അവൻ ശ്രമിക്കണം. ഒരാൾ ഇശാഅ് ജമാഅത്തായി നമസ്കരിച്ചാൽ അവൻ രാത്രിയുടെ പകുതിയും നമസ്കരിച്ചത് പോലെയാണ്. ഒരാൾ സുബ്ഹി ജമാഅത്തായി നമസ്കരിച്ചാൽ ആ രാത്രി മുഴുവൻ നമസ്കരിച്ചത് പോലെയാണെന്ന് ഒരു ഹദീസിലുണ്ട്. ലൈലത്തുൽ ഖദ്ർകൊണ്ട് വിജയികളായവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടെ.
(അവലംബം- islamonline.net)