ശരീരത്തോടും ആത്മാവിനോടും സൗഹൃദം കൂടുന്ന റമദാൻ
”നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പ് തുറക്കുമ്പോഴുള്ളതാണ് ഒന്ന്!. രണ്ടാമത്തെത് തന്റെ നാഥനെ നേരിൽ ദർശിക്കുമ്പോഴും” (ബുഖാരി) ശരീരവും ആത്മാവും, ദീനും ദുനിയാവും തമ്മിലുള്ള താളപ്പൊരുത്തം എത്ര സുന്ദരമായാണ് ഈ നബി വചനത്തിൽ വരച്ച് വെക്കപ്പെട്ടിരിക്കുന്നത്. ശരീരത്തിന്റെ ആത്മീയമായ അനുഭവവും, ആത്മാവിന്റെ ഭൗതികമായ ആഘോഷവുമാണ് നോമ്പ്. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്ന ഒരു വിശ്വാസിക്ക്, നോമ്പ് മുറിച്ച് ശരീരത്തിന്റെ ആവശ്യം നിറവേറ്റുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തെ, പരലോകത്ത് വെച്ച് തന്റെ സൃഷ്ടാവിനെ നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന ആത്മീയമായ സന്തോഷത്തോട് ചേർത്ത് പറയുക. മറ്റൊരർഥത്തിൽ, അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് കൊണ്ട് മാത്രം ആഹാരവും ലൈംഗിക ബന്ധവും ഉപേക്ഷിക്കുന്ന വിശ്വാസി, ഓരോ പകലും അത് വിജയകരമായി പൂർത്തിയാക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ആനന്ദത്തെ, അല്ലാഹുവിനെ കൺനിറയെ കണ്ടു തൃപ്തിയടയുമ്പോൾ അനുഭവിച്ചേക്കാവുന്ന അനുഭൂതിയോട് സമീകരിക്കുക.
ഇസ്ലാമിന്റെ വിമർശകർ നോമ്പിനെയും റമദാനിനെയും കുറിച്ച് ഉന്നയിക്കുന്ന പ്രധാന വിഷയം നോമ്പിലൂടെ ശരീരത്തെ പീഡിപ്പിക്കുന്നതിൽ ദൈവം ആനന്ദം കാണുന്നു എന്നാണ്. യഥാർഥത്തിൽ ശരീര പീഡനം നോമ്പിന്റെ ഉദ്ദേശ്യം ആയിരുന്നുവെങ്കിൽ, പകൽ കൂടുതൽ പട്ടിണി കിടക്കുന്നവർക്ക് കൂടുതൽ പ്രതിഫലം നൽകുക എന്നാകേണ്ടിയിരുന്നു അല്ലാഹുവിന്റെ നയം. മറിച്ച് നോമ്പ് എത്രത്തോളം അല്ലാഹുവിന് പ്രിയങ്കരം ആകുന്നുവോ അതുപോലെ പ്രിയങ്കരമായിത്തീരുകയാണ് വിശ്വാസിയുടെ നോമ്പ് തുറയും. ”നിങ്ങൾ വൈകി അത്താഴം കഴിക്കുക, നോമ്പ് തുറക്കാൻ തിടുക്കം കൂട്ടുക” എന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. ശരീരത്തെ ക്ഷീണിപ്പിക്കുക എന്നത് അല്ലാഹുവിന്റെ നയമല്ല. റമദാനിൽ രോഗം കൊണ്ടോ യാത്ര കൊണ്ടോ നോമ്പ് നോൽക്കുവാൻ പ്രയാസം നേരിടുന്നവർക്ക് ബദൽ സംവിധാനങ്ങൾ നിർദേശിച്ച് ഇളവുകൾ നൽകുകയാണ് അല്ലാഹു ചെയ്യുന്നത്. എളുപ്പമാണ് നിങ്ങൾക്കവൻ ഉദ്ദേശിക്കുന്നത്, പ്രയാസമല്ല എന്നാണ് വിശുദ്ധ ഖുർആനിൽ ഇതിനു കാരണമായി പറയുന്നത്. (ബഖറ: 185)
ഇസ്ലാമിലെ ആരാധന കർമങ്ങളിൽ നമസ്കാരത്തിനും സകാത്തിനും ശേഷമാണ് നോമ്പിനെ പ്രവാചകൻ പരിചയപ്പെടുത്തിയിട്ടുള്ളത്. പക്ഷെ, അല്ലാഹുവിന് തന്റെ അടിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കർമമാണെന്ന് തോന്നുമാറ് നോമ്പിനെ കുറിച്ച് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ”ആദമിന്റെ മക്കളുടെ എല്ലാ കർമവും അവനു വേണ്ടിയുള്ളതാണ്. നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നൽകുന്നത് ഞാനാണ്” എന്ന് അല്ലാഹു പറഞ്ഞതായി ഹദീസിൽ കാണാം. (ബുഖാരി, മുസ്ലിം) ശരീരത്തിന്റെ ആവശ്യങ്ങളെ പരപ്രേരണകളിൽ നിന്ന് മുക്തമായി സ്വയം നിയന്ത്രിക്കാൻ പഠിക്കുകയാണ് അല്ലാഹുവിന്റെ ദാസനായ ഒരു വിശ്വാസി. വിശക്കാതിരിക്കാൻ ആഗ്രഹിക്കുന്ന ശരീരം വിശപ്പ് അറിയുകയും, കാമം കൊതിക്കുന്ന മനസ്സ് സ്വയം നിയന്ത്രിക്കാൻ ശീലിക്കുകയുമാണ് നോമ്പിലൂടെ സംഭവിക്കുന്നത്. വിശപ്പിന് ഒരു ഭാഷയെ ഉള്ളൂ. എന്തിന് വേണ്ടി വിശക്കുന്നു എന്ന് ചോദിച്ചാൽ ഉത്തരം എന്തോ അതാണ് വിശപ്പിന്റെ ഭാഷ. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവന്റെ വിശപ്പിന്റെ ഭാഷ മുഴു പട്ടിണിയാണ്. ഉറ്റവരിൽ ആരെങ്കിലും മരണപ്പെടുന്ന ദിവസം ഒരാൾക്ക് വിശക്കാതിരിക്കുന്നത് വ്യക്തി ജീവിതത്തിലെ ദുരന്തം വിശപ്പിനെ അതിജീവിക്കുന്നത് കൊണ്ടാണ്. കൊളസ്ട്രോൾ കൊണ്ടോ മറ്റു ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കഴിയാത്തവന്റെ ‘വിശപ്പി’ന്റെ ഭാഷ അമിതമായ ഭക്ഷണ ശീലമാണ്. എന്നാൽ, അല്ലാഹുവിനോടുള്ള സ്നേഹം വിശപ്പിനെ അതി ജീവിക്കുമ്പോൾ അതിന്റെ പേരാണ് നോമ്പ്.
പ്രകൃതിയുടെ ഉപാസനയാണ് നോമ്പ്. എല്ലാ മുൻകാല സമൂഹങ്ങളിലും ഏതെങ്കിലും രൂപത്തിൽ നിലനിന്നിരുന്ന ആരാധന കർമം എന്ന നിലക്കാണ് അല്ലാഹു നോമ്പിനെ നിർബന്ധമാക്കിയത് തന്നെ. ”നിങ്ങളുടെ മുൻകാല സമൂഹത്തിന് നിർബന്ധമാക്കപ്പെട്ട പ്രകാരം, നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ‘തഖ്വ’ കൈകൊള്ളുന്നവർ ആയേക്കാമല്ലോ” (ബഖറ:183) നിലവിലുള്ള എല്ലാ മതങ്ങളിലും പല തരത്തിലുമുള്ള ഉപവാസ രീതികൾ നിലവിലുണ്ട്. എങ്കിലും, പകൽ മുഴുവൻ അന്നപാനീയങ്ങൾ ഒഴിവാക്കി നോമ്പ് അനുഷ്ഠിക്കുന്ന രീതി ഇസ്ലാമല്ലാത്ത ഒരു മതത്തിലും കാണാനാവില്ല. മുൻകാല സമൂഹത്തിൽ നിലനിന്നിരുന്നതാണ് എന്നതോടൊപ്പം തന്നെ, നിലവിലുള്ള ഇതര രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ, പ്രത്യക്ഷത്തിൽ ശരീര പീഡനം എന്ന് വ്യാഖ്യാനിക്കാവുന്ന ഇസ്ലാമിലെ നോമ്പിന്റെ ലക്ഷ്യം എന്ത് എന്നതാണ് പ്രധാനം. ‘തഖ്വ’യാണ് നോമ്പിന്റെ ലക്ഷ്യമായി അല്ലാഹു പരിചയപ്പെടുത്തുന്നത്. ‘ജീവിത വിശുദ്ധി’ എന്ന് ഇതിനെ തർജമ ചെയ്യാം. നോമ്പ്, കേവലം നോമ്പിനുള്ളതല്ല. ജീവിതത്തെ ശുദ്ധീകരിക്കാൻ വേണ്ടിയാണ്. ഒരു വിശ്വാസി കടന്നുചെല്ലുന്ന എല്ലാ മേഖലകളിലും വിശുദ്ധി സൂക്ഷിക്കാനാണ് നോമ്പ് ആവശ്യപ്പെടുന്നത്.
ആത്മസംസ്കരണം തന്നെയാണ് ജീവിതവിശുദ്ധിയുടെ ഒന്നാമത്തെ വഴി. നോമ്പുകാരന് ആത്മാവിനെ ദുഷ്ചിന്തകളിൽ നിന്നും മുക്തമാക്കാൻ കഴിയണം. സ്വന്തത്തെ കുറിച്ച അത്യാഗ്രഹങ്ങളിൽ നിന്നും, അപരനെ കുറിച്ച ദുഷ് വിചാരങ്ങളിൽ നിന്നും മോചനം നേടി, അല്ലാഹുവിൽ മനസ്സ് സമർപ്പിച്ച് ആത്മ നിർവൃതി കൊള്ളുവാനുള്ള സിദ്ധിയാണ് നോമ്പിലൂടെ നേടി എടുക്കേണ്ടത്. വിശുദ്ധ ഖുർആൻ ഇറങ്ങിയ മാസത്തെ തന്നെ ഇതിനായി തെരഞ്ഞെടുത്തതിന്റെ ഒന്നാമത്തെ ലക്ഷ്യവും, ആത്മ സംസ്കരണത്തിലൂടെ വിശുദ്ധി കൈകൊള്ളുക എന്നതാണ്. അതുകൊണ്ട് ഖുർആനുമായി കൂടുതൽ ബന്ധം പുലർത്തുവാൻ, രാത്രി നേരങ്ങളിൽ ഖുർആൻ ഓതിക്കൊണ്ട് തന്നെ നിന്ന് നമസ്കരിച്ച് അല്ലാഹുവുമായി സമ്പർക്കം പുലർത്തുവാൻ നബി (സ) വളരെയധികം പ്രോത്സാഹിപ്പിക്കുന്നതായി കാണാം. റമദാനിലെ രാത്രി നമസ്കാരവും, ഖുർ്ആൻ പാരായണവുമെല്ലാം കഴിഞ്ഞകാല പാപങ്ങൾ പൊറുത്തുതരുന്നതിനുള്ള ഉപാധികളാണ് എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കാല പാപങ്ങൾ ബോധ്യപ്പെടുകയും, അത് പൊറുത്ത് തരുന്നതിനായി അല്ലാഹുവിനോട് ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്യുന്ന വിശാസിയെ അല്ലാഹു കാണാതിരിക്കില്ല. രാത്രിയുടെ അന്ത്യയാമങ്ങളിൽ കൈകൾ ഉയർത്തി പ്രാർഥിക്കുന്നവന്റെ അർഥന കേൾക്കുവാൻ അല്ലാഹു താഴെ ആകാശത്തിലേക്ക് ഇറങ്ങിവരും എന്ന് ആലങ്കാരികമായി സൂചിപ്പിക്കുകയുണ്ടായി റസൂൽ (സ). അങ്ങനെ, നോമ്പിലൂടെ, നോമ്പ് നോറ്റുകൊണ്ട് നിർവഹിക്കുന്ന നമസ്കാരങ്ങളിലൂടെ, ഖുർആനുമായി നിരന്തര ബന്ധം പുലർത്തുന്നതിലൂടെ ആത്മസംസ്കരണം നേടുകയാണ് യഥാർ്ഥ വിശ്വാസി ചെയ്യുന്നത്.
പാപം മനുഷ്യസിദ്ധമാണ്. ”നിങ്ങൾ പാപം ചെയ്യുന്നില്ല എങ്കിൽ, അല്ലാഹു നിങ്ങളെ മാറ്റി, പാപം ചെയ്യുകയും, പാപ മോചനം തേടുകയും, അങ്ങനെ അല്ലാഹു പൊറുത്ത് കൊടുക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അല്ലാഹു കൊണ്ടുവരും” എന്ന് നബി തിരുമേനി (സ) പറയുകയുണ്ടായി. (തിർമുദി) അഞ്ച് നേരത്തെ നമസ്കാരവും, ഒരു ജുമുഅ മുതൽ മറ്റൊരു ജുമുഅ വരെയും, ഒരു റമദാൻ മുതൽ മറ്റൊരു റമദാൻ വരെയും, അതിനിടയിലുള്ള പാപങ്ങളെ കഴുകിക്കളയുവാനുള്ള അവസരങ്ങളാണ് എന്ന് നബി (സ) പഠിപ്പിക്കുകയുണ്ടായി. (മുസ്ലിം) ‘റമദാൻ’ എന്ന പദത്തിന്റെ അർഥം ‘കരിച്ച് കളയുന്നത്’ എന്നാണ്. അറിഞ്ഞോ അറിയാതെയോ, ഒരു വിശ്വാസിയുടെ ജീവിതത്തിൽ സംഭവിക്കുന്ന വീഴ്ചകളെ കരിച്ചുകളയാൻ റമദാനിനോളം ലഭിക്കുന്ന മറ്റൊരു അവസരം എന്താണ്? വിശ്വാസിയുടെ ഏറ്റവും മൂർച്ചയുള്ള ആയുധമാണ് തൗബ. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള പാപ-പാപമോചന ബന്ധത്തെ കുറിക്കുവാൻ ‘തൗബ’ എന്ന അറബി പദത്തോളം പോന്ന മറ്റൊരു പദമില്ല. ‘മടക്കം’ എന്നാണ് അതിന്റെ് അർഥം. ചെയ്തുപോയ തെറ്റുകളെ ഒർത്ത് പശ്ചാത്തപിക്കുന്നതിനെ അല്ലാഹുവിലേക്കുള്ള ‘മടക്കം’ എന്നാണ് അല്ലാഹു വിശേഷിപ്പിക്കുന്നത്. തിരിച്ച് അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നതിനെയും ‘തൗബ’ എന്ന് തന്നെയാണ് അല്ലാഹു വിളിക്കുന്നത്. സൃഷ്ടി, സ്രഷ്ടാവിലേക്ക് മടങ്ങുന്നത് പോലെ, സൃഷ്ടാവ് തിരിച്ചും മടങ്ങുന്ന അതിസുന്ദരമായ പാപ-പാപ മോചന സങ്കൽപമാണ് ഇസ്ലാമിന്റെത്. ആത്മാർഥമായി തൗബ ചെയ്യുന്ന വിശ്വാസികളെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ”വിശ്വസിച്ചവരേ, അല്ലാഹുവിനോട് പശ്ചാത്തപിക്കുവിൻ നിഷ്കളങ്കമായ പശ്ചാത്താപം. നാഥൻ നിങ്ങളുടെ പാപങ്ങൾ ദൂരീകരിക്കുകയും നിങ്ങളെ, താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വർഗീയാരാമങ്ങളിൽ പ്രവേശിപ്പിക്കുകയും ചെയ്തേക്കും. അത് അല്ലാഹു അവന്റെ പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നിന്ദിക്കാത്ത ദിവസമാകുന്നു. അവർക്ക് മുന്നിലും വലതുവശത്തും അവരുടെ പ്രകാശം വെട്ടിത്തിളങ്ങുന്നുണ്ടാകും. അവർ പ്രാർഥിക്കുന്നുമുണ്ടാകും: നാഥാ, ഞങ്ങളുടെ പ്രകാശം പൂർത്തീകരിച്ചുതരേണമേ, ഞങ്ങളോട് പൊറുക്കേണമേ, നീ എന്തിനും കഴിവുള്ളവനല്ലോ.” ( തഹരീം:08)
തൗബ ചെയ്ത്, ആത്മാവിനെ സംസ്കരിച്ച് ജീവിതത്തെ ശുദ്ധീകരിക്കാൻ തീരുമാനിക്കുന്ന ഒരു നോമ്പുകാരന്, അതിനുള്ള സമ്പൂർണ അവസരം നൽകുകയാണ് അല്ലാഹു ചെയ്യുന്നത്. ശഅബാൻ മാസത്തിൽ തന്നെ ജുമുഅ ഖുതുബയിൽ അല്ലാഹുവിന്റെ റസൂൽ പറയാറുണ്ടായിരുന്ന ഒരു പ്രസിദ്ധമായ വചനം ഇതാണ് വ്യക്തമാക്കുന്നത്. ”റമദാൻ സമാഗതമായാൽ, സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും, നരക കവാടങ്ങൾ അടക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യുന്നു” (മുസ്ലിം) നരക കവാടങ്ങൾ അടക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്തരാക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ, പിന്നെ എന്തുകൊണ്ട് ‘റമദാൻ’ മാസത്തിലും ലോകത്ത് അനേകായിരം തിന്മകളും, അക്രമങ്ങളും അരങ്ങേറുന്നു എന്ന് ചോദിക്കാം. ഈ നബി വചനത്തെ അക്ഷരാർഥത്തിൽ എടുക്കുമ്പോൾ ഈ സംശയത്തിന് പഴുതുണ്ടുതാനും. എന്നാൽ, റമദാൻ വ്യക്തിയിലും സമൂഹത്തിലും അല്ലഹുവിനാൽ നൽകപ്പെടുന്ന അവസരങ്ങളുടെ പ്രവിശാലമായ ലോകത്തെയാണ് ഈ ഹദീസ് പരിചയപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാം. സ്വർഗ പ്രവേശത്തിലുള്ള അവസരങ്ങൾ മറ്റൊരു മാസത്തിലും ഇല്ലാത്ത വിധം മലക്കെ തുറക്കപ്പെട്ടിരിക്കുന്നു. നരക പ്രവേശത്തിന്റെ സാധ്യതകൾ പരമാവധി കുറക്കാവുന്ന തരത്തിൽ അടക്കപ്പെട്ടിരിക്കുന്നു. വിശ്വാസികളെ ഒരു നിലക്കും സ്വാധീനിക്കാൻ കഴിയാത്ത രീതിയിൽ പിശാചുക്കൾ നിസ്സഹായരും, ദുർബലരും ആക്കപ്പെട്ടിരിക്കുന്നു. എന്നാൽ, അല്ലാഹു തുറന്നുവെച്ച സ്വർഗീയ കവാടങ്ങളെ സ്വയം അടച്ച് കളയുന്ന, അല്ലാഹു അടച്ച നരക കവാടങ്ങളെ സ്വയം തുറക്കുന്ന, അല്ലാഹു ബന്ധനസ്തരാക്കിയ പിശാചുക്കളുടെ ചങ്ങലക്കെട്ടുകൾ അഴിച്ചുകൊടുത്ത് അവരെ സഹായിച്ച്, അവരുമായി സഹവാസം കൂടുന്നവർക്കെല്ലാം എന്ത് റമദാൻ? എന്ത് നോമ്പ്?
വിശപ്പിനേയും കാമത്തെയും നിയന്ത്രിച്ച്, ശരീരത്തിന്റെ ചോദനകൾക്ക് മേൽ ആത്മാവ് നേടിയെടുക്കുന്ന വിജയം തന്നെയാണ് ഒന്നാമതായി റമദാൻ. റമദാനിന്റെ ഫലങ്ങളായി പറയപ്പെടുന്ന മറ്റെല്ലാ ന്യായങ്ങളെക്കാളും ആത്മാവിന്റെ വിജയം തന്നെയാണ് നോമ്പിന്റെ അടിസ്ഥാന ലക്ഷ്യം. ഇത് തന്നെയാണ് വിശ്വാസികളെ ജീവിത വിശുദ്ധിയുള്ളവരാക്കി മാറ്റുന്നത്. സമസൃഷ്ടികളോടുള്ള ഇടപാടുകളിൽ ആണ് അല്ലാഹുവിന്റെ ദൂതൻ ഇത് പ്രതിഫലിച്ച് കാണണം എന്ന് വിശദീകരിക്കുന്നത്. അതുകൊണ്ടാണ്, മോശമായ സംസാരവും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ല എങ്കിൽ, ഒരാൾ പട്ടിണി കിടക്കണം എന്ന ഒരു ആവശ്യവും അല്ലാഹുവിന് ഇല്ല എന്ന് പ്രവാചകൻ (സ) പറഞ്ഞത്. അത് കൊണ്ടാണ്, മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെടേണ്ടി വരുമ്പോൾ, സംസാരം കോപത്തിലേക്ക് വഴി മാറുന്നതിന് മുമ്പ് ‘ഞാൻ നോമ്പുകാരൻ ആണ്’ എന്ന് സ്വയം പറഞ്ഞ് പിന്തിരിയണം എന്ന് റസൂൽ (സ) പറഞ്ഞത്. അഥവാ, ആത്മാവ് ശരീരത്തെ മാത്രമല്ല, മനസ്സിനെയും കർമങ്ങളെയും നിയന്ത്രിക്കുകയാണ്. കോപത്തിന് പകരം ‘ക്ഷമ’ പരിശീലിപ്പിക്കുകയാണ്. തിന്മകളിൽ നിന്ന് അകന്നു നിൽക്കാനുള്ള ക്ഷമ പോലെ തന്നെ, മാനസിക ദൗർബല്യങ്ങളെ തിരുത്താനുള്ള ക്ഷമ. വിജയിച്ച മനുഷ്യൻ (ൗെരരലളൈൗഹ വൗാമി) സത്യത്തോടൊപ്പം ‘ക്ഷമ’ കൂടി പരസ്പരം പ്രസരിപ്പിക്കുന്നവനാണ് എന്നാണല്ലോ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് (അൽ അസ്വർ). ‘ക്ഷമ’ പരിശീലിപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. ക്ഷമയിലൂടെ, ആത്മാവ് മനസ്സിന്റെ മേൽ വിജയം നേടുകയാണ്.
ആത്മീയ വിജയത്തിനായി തയ്യാറെടുക്കുന്ന വിശ്വാസികളുടെ, സാമൂഹികമായ വസന്ത കാലമാണ് റമദാൻ. അതുകൊണ്ടാണ് മറ്റേത് മാസങ്ങളിൽ നിന്നും വ്യത്യസ്തമായി റമദാനിനെ വിശ്വാസികൾ പ്രത്യേകമായി വരവേൽക്കുന്നത്. പള്ളികളും വീടുകളും ‘നനച്ചു കുളി’കളാൽ ഒരുങ്ങുന്നു. പള്ളികൾ സംഘടിത നമസ്കാരങ്ങളിലൂടെ, ഉൽബോധന ക്ലാസ്സുകളിലൂടെ, ഖുർആൻ പാരായണങ്ങളിലൂടെ, നോമ്പുതുറകളിലൂടെ കൂടുതൽ സജീവമാകുന്നു. കുടുംബങ്ങളും ബന്ധുക്കളും പരസ്പരം സന്ദർശിക്കുന്നു. അകന്നുപോയ ബന്ധങ്ങൾ റമദാൻ കാലത്ത് വിളക്കി ചേർക്കപ്പെടുന്നു. കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ ഒരു ആത്മീയ വസന്തം പൂവണിയുന്നു. ചെറുപ്പകാലത്തെ നോമ്പനുഭവങ്ങൾ നമ്മുടെ മനസ്സുകളിൽ ഗൃഹാതുരത്വം സൃഷ്ടിക്കുന്നത്, കുട്ടി മനസ്സുകളിൽ ഒരിക്കൽ അനുഭവിച്ച് മറന്ന ആത്മീയ അനുഭൂതികൾ കൊണ്ട് കൂടിയാണ്. ഉള്ളവനും ഇല്ലാത്തവനും കയ്യയച്ച് ഉദാരരാകുന്നു റമദാനിൽ. ‘പിശാചുക്കളെ പിടിച്ച് കെട്ടി, പിരിവുകാരെ തുറന്ന് വിടുകയാണ് റമദാൻ’ എന്ന് തമാശയിൽ പറയാറുണ്ട്. ‘പിരിവുകൾക്ക്’ അപ്പുറമുള്ള സാമൂഹിക സംവിധാനങ്ങളെ കുറിച്ച് ചിന്തിക്കുവാൻ മുസ്ലിം സമുദായം ഇന്നും തയ്യാറായിട്ടില്ല. എങ്കിലും, സമുദായത്തിന്റെ ഉദാരത പ്രകടമാവുന്നുണ്ട് റമദാനിൽ. റസൂൽ (സ) റമദാൻ ആകുമ്പോൾ കൂടുതൽ ഉദാരനാകുമായിരുന്നു എന്ന് അവിടുത്തെ പ്രിയ പത്നി ആഇശ (റ) പറഞ്ഞിട്ടുണ്ട്.
റമദാനിലെ ഇസ്ലാമിന്റെ സാമൂഹ്യ മുഖം കൂടുതൽ അനാവരണം ചെയ്യുന്ന ഒന്നാണ് നോമ്പ് തുറകൾ. വീടുകളും പള്ളികളും നോമ്പ് തുറകളാൽ ജനങ്ങളിലേക്ക്, അവരുടെ വിശപ്പിന്റെ വിളിയിലേക്ക് വാതിലുകൾ തുറന്നിടുകയാണ് ചെയ്യുന്നത്. വിശന്നവനെ ഊട്ടുകയാണ് നോമ്പ് തുറകൾ. അല്ലാഹുവിന് വേണ്ടി വിശക്കുന്നവർ ഒരുമിച്ചിരുന്നു വിശപ്പ് മാറ്റി അല്ലാഹുവിനെ കണ്ടു മുട്ടുന്ന അതെ സന്തോഷം പ്രകടിപ്പിക്കുന്ന അവസരമാണ് നോമ്പ് തുറകൾ. അഥവാ, വിശ്വാസികൾ കൂട്ടായി നടത്തുന്ന ആത്മീയതയുടെ വിരുന്ന്. അവിടെ വിരുന്നിന് വിളിക്കുന്നവരും വിളിക്കപ്പെടുന്നവരും ഇല്ല. എല്ലാവരും വിരുന്നുകാർ. ആദ്യം കഴിക്കുന്നവരും പിന്നെ കഴിക്കുന്നവരും ഇല്ല. എല്ലാവരും ഒരുമിച്ച് ഒരേ സമയം, ഒരേ നിമിഷം ഒരു ചീള് കാരക്ക, അല്ലെങ്കിൽ ഒരിറ്റ് വെള്ളം നാവിൽ വെക്കുന്ന അപൂർവമായ അവസരം. അല്ലാഹുവും മലക്കുകളും ഇത്തരം സദസ്സുകളിൽ പുഞ്ചിരിച്ചു വിശ്വാസികൾക്ക് തണലേകി നിൽപ്പുണ്ടാവും. പക്ഷെ, ഇന്ന് നാം കാണുന്ന പല നോമ്പ് തുറകളിലും ആത്മീയതയല്ലാത്ത എല്ലാം അവിടെ കാണും. അല്ലാഹുവും മലക്കുകളും അല്ലാത്ത എല്ലാം അവിടെ നിറഞ്ഞ് നിൽക്കും. ഊട്ടപ്പെടേണ്ടവൻ അവിടെ ഉണ്ടാകില്ല. ഊട്ടപ്പെടേണ്ടവനെ ഊട്ടാത്ത എല്ലാ പ്രമാണികളും അവിടെ കാണും. ഒരു വിവാഹ സൽക്കാരത്തിൽ പോലും കാണാത്ത വിവിധ ഇനം വിഭവങ്ങളുടെ എക്സിബിഷൻ ആയി മാറിയിരിക്കുകയാണ് നോമ്പ് തുറകൾ. സ്ത്രീകളായിരിക്കും പലപ്പോഴും വീടുകളിൽ നടത്തപ്പെടുന്ന നോമ്പ് തുറ മാമാങ്കങ്ങളുടെ സകല പ്രയാസങ്ങളും ഏറ്റെടുക്കേണ്ടി വരുന്നത്. വിശ്വാസികളുടെ മാതൃകകൾ ഖുർആൻ പരിചയപ്പെടുത്തിയ ആസിയ ബീവിയുടെയും മർയം ബീവിയുടെയും പിൻ തലമുറയെ നോമ്പ് കാലത്ത് പുണ്യം ലഭിക്കുവാനുള്ള അവസരങ്ങൾ കുറച്ച്, അടുക്കളയിൽ തളച്ചിട്ട് ‘ദീൻ കുറഞ്ഞവർ’ ആക്കി മാറ്റുകയാണ് നമ്മൾ. ഉപയോഗം കുറയേണ്ട അടുക്കളകൾ അങ്ങിനെ മറ്റ് ഏത് മാസത്തെക്കാളും ഉപയോഗിക്കപ്പെടുന്ന ഒന്നായി മാറുന്നു.
വിശക്കുന്നവന്റെ വിശപ്പ് എന്തെന്നറിയുന്ന ആത്മീയ വിശപ്പാണ് റമദാൻ മുന്നോട്ട് വെക്കുന്നത്. പകൽ സമയത്തെ നമ്മുടെ വിശപ്പ് സന്ധ്യയാവുന്നതോടെ തീരും. പക്ഷെ, നിരവധി സന്ധ്യകളും പകലുകളും കഴിഞ്ഞ് പോയിട്ടും വിശപ്പ് മാറാത്തവന്റെ വിശപ്പ് കാണുവാൻ ഒരു വിശ്വാസി കാണിക്കുന്ന ആത്മീയ വിശപ്പ് ഒരു സന്ധ്യക്കും മാറ്റാൻ ആവരുത്. അതെന്ന് മാറുന്നുവോ അന്ന്, റമദാൻ ഒരു വിശ്വാസിയിൽ ഒരു ഫലവും ചെയ്യാൻ കെൽപ്പില്ലാത്ത ഒന്നായി മാറും. എല്ലാ വർഷവും റമദാൻ കിറ്റുകൾ മുറ പോലെ വിതരണം ചെയ്യപ്പെടുന്ന സാമൂഹിക സങ്കൽപ്പത്തിന് പകരം, സ്വയം പര്യാപ്തരായ ഒരു തലമുറയുടെ സൃഷ്ടി റമദാനിനും മുമ്പേ നടക്കേണ്ടതാണ്. നോമ്പിനും മുമ്പേ പ്രവാചകൻ ‘സകാത്തിനെ’ എണ്ണിയതിന്റെ കാരണം ഇത് കൂടിയായിരിക്കാം. അതുകൊണ്ട് സകാത്തിനാൽ നിരന്തരം പുനരുദ്ധരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ ഓഡിറ്റിംഗ് കാലം കൂടിയാണ് റമദാൻ എന്ന് പറയാം.
റമദാൻ, ഓരോ വിശ്വാസിയെയും പുതുതായി സൃഷ്ടിക്കണം. ഓരോ റമദാൻ കഴിയുമ്പോഴും സമൂഹത്തിൽ ഒരു പിടി ആമാശയ അസുഖങ്ങൾ അല്ലാതെ മറ്റൊന്നും ബാക്കി വെക്കാനില്ലാത്ത, റമദാനുകൾക്ക് ഒരു പ്രസക്തിയും ഇല്ല. ആശുപത്രികൾക്ക് വരവ് കൂട്ടുന്നതാകരുത് റമദാൻ. അത്, വ്യക്തിക്കും സമൂഹത്തിനും പ്രസ്ഥാനങ്ങൾക്കും നവ ഊർജം നൽകുന്നതാകണം. റമദാനുകൾ ഇസ്ലാമിക സമൂഹത്തിന്റെ ആന്തരിക വിശുദ്ധിയുടെയും, ബാഹ്യ പരിവർത്തനങ്ങളുടെയും നാട്ടക്കുറിയാകണം. ഇസ്ലമിക ചരിത്രം അതിനു സാക്ഷിയാണ്. അതുകൊണ്ടാണ് ബദറിനു മുമ്പത്തെ റമദാനും ശേഷമുള്ള റമദാനും രണ്ടാകുന്നത്. ഓരോ റമദാനും ഇസ്ലാമിക സമൂഹത്തിൽ പുതിയ പ്രതീക്ഷകൾ നൽകണം. ശിശിര കാലത്തിനു ശേഷം സസ്യങ്ങൾ പുനർജനിക്കുന്നത് പോലെ ഓരോ റമദാനിന് ശേഷവും മുസ്ലിമും മുസ്ലിം ലോകവും പുനർജനിച്ച് കൊണ്ടേയിരിക്കണം.