അല്ലാഹു തൗബ ചെയ്യുന്നവരെ ഇഷ്ട്ടപ്പെടുന്നു
തഖ്വയോട് കൂടി ജീവിക്കുമ്പോൾ ആ മാർഗത്തിൽ നമ്മെ ബാധിക്കുന്ന മുൾചെടികളെ അവഗണിച്ചു കളയുന്നതിനെ പറ്റിയാണ് കഴിഞ്ഞ അധ്യായത്തിൽ നാം സൂചിപ്പിച്ചത്. എല്ലാ തടസങ്ങളും ഉണ്ടായിരിക്കെ തന്നെ നമ്മൾ അല്ലാഹുവിലേക്ക് അടുക്കാൻ ശ്രമിക്കും തോറും ഇടക്കൊക്കെ മുള്ള് തറക്കുക സ്വഭാവികമാണ്. അതിൽ നമുക്കൊന്നും ചെയ്യാനില്ല താനും. പ്രവാചകൻ (സ) അരുളി: ”ആദം സന്തതിയിലെ എല്ലാവരും പാപം ചെയ്യുന്നവരാണ്” അല്ലാഹുവിലേക്കുള്ള വഴിയിൽ സഞ്ചരിക്കുമ്പോൾ തന്നെ മുള്ള് തറച്ചവരും തിന്മ ചെയ്തവരുമാണ് നാം. അത്തരം വീഴ്ചകൾ എല്ലാവർക്കും സംഭവിക്കുമെങ്കിലും അക്കൂട്ടത്തിലെ ഏറ്റവും ശ്രേഷ്ഠർ അല്ലാഹുവിലേക്ക് താമസം കൂടാതെ തിരിഞ്ഞു നടക്കുന്നവരാണ്. “തെറ്റുകാരിലെ ഏറ്റവും ശ്രേഷ്ഠർ പാപമോചനം തേടുന്നവരാകുന്നു.”
അല്ലാഹു നമ്മെ സൃഷ്ടിച്ചത് തിന്മ ചെയ്യാതിരിക്കാനല്ല, മറിച്ച് തിന്മയോട് നാം എന്ത് സമീപനമാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലാക്കാനാണ്. ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. തൗബ എന്ന വാക്കിൻ്റെ അർത്ഥം അല്ലാഹുവിലേക്ക് മടങ്ങുക എന്നാണ്, ചെയ്തു പോയ പാപത്തിൻ്റെ എല്ലാ അനന്തര ഫലങ്ങളിൽ നിന്നും നാം മുക്തമായി എന്ന് അതിന് അർത്ഥമില്ല. തൗബ എന്ന വാക്ക് അല്ലാഹുവും നമ്മളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ് എന്ന് നാം തിരിച്ചറിയണം.
പാപിയാവുക എന്നത് മാനുഷികമാണെങ്കിൽ പശ്ചാത്താപം സ്വീകരിക്കുക എന്നത് അല്ലാഹുവിന്റെ ദൈവികതയുടെ ഭാഗമാണ്. ഇത് രണ്ടിനേയും നാം ചേർത്ത് മനസ്സിലാക്കുമ്പോൾ അറിഞ്ഞു കൊണ്ട് ചെയ്ത തിന്മയുടെ കാര്യത്തിൽ പോലും കുറ്റബോധമുണ്ടാവുകയും അത് ഏറ്റുപറഞ്ഞ് അല്ലാഹുവിലേക്ക് തിരിഞ്ഞുനടക്കാനും നാം സന്നദ്ധരാവും.
പശ്ചാത്തപിച്ച് മടങ്ങുന്നതിലൂടെ നാം അല്ലാഹുവിൻ്റെ അടുക്കൽ നമുക്കുള്ള പ്രീതിയുടെ അളവ് വർധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം പശ്ചാത്തപിച്ച് മടങ്ങുന്ന തവ്വാബീങ്ങളെ അവൻ ഇഷ്ടപ്പെടുന്നു. അല്ലാഹുവിന്റെ റസൂൽ പറയുന്നത് നോക്കൂ: “നിങ്ങൾ പാപം ചെയ്യാത്തവരാണെങ്കിൽ അല്ലാഹു നിങ്ങൾക്ക് പകരം പാപം ചെയ്യുന്നവരെ കൊണ്ടുവരുമായിരുന്നു. അവർ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും, അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യും” പശ്ചാത്താപവും പശ്ചാത്തപിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നു. പാപത്തേയും പശ്ചാത്താപത്തേയും ഇങ്ങനെ ചേർത്ത് മനസ്സിലാക്കുന്നത് എത്ര ഹൃദ്യമാണ്. ചെയ്തു പോയ പാപം മായ്ച്ചു കളയാൻ നിങ്ങൾ ശ്രമിക്കുന്നിടത്തോളം ആ പാപം കാരണം ഇസ്ലാം നിങ്ങളെ തോറ്റുപോയവനായി കണക്കാക്കില്ല.
തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങുന്ന കാലത്തോളം ഒരു തിന്മ കാരണവും അല്ലാഹുവിൻ്റെ സ്നേഹം നിങ്ങൾക്ക് തടയപ്പെടുകയില്ല. പാപമോചനം ഹൃദയത്തിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചാണ് റസൂൽ പഠിപ്പിക്കുന്നത്. റസൂൽ(സ) അരുളി: “തൗബയിലൂടെ തിന്മ കാരണം ഹൃദയത്തിലുണ്ടായ കറുത്ത പുള്ളി നീക്കം ചെയ്യുന്നതിന് പകരം അത് മിനുക്കിയെടുക്കുകയാണ് ചെയ്യുന്നത്.” തൗബ മുഖേന ഒരു ദുഷ്കർമത്തിനുണ്ടാവുന്ന പരിണാമം കൂടി റസൂൽ(സ) പഠിപ്പിക്കുന്നു: “(പാപമോചനം ചെയ്യുന്നതോട് കൂടി) ഒരു തിന്മ നിങ്ങളുടെ കണക്കു പുസ്തകത്തിൽ നന്മയായിട്ട് രേഖപ്പെടുത്തപ്പെടുന്നതാണ്” അഥവാ നിഷ്കളങ്കമായ തൗബ ദുഷ്കർമങ്ങളെ സൽകർമങ്ങൾ ആക്കി മാറ്റുകയാണ്. തൗബ ചെയ്യുന്നതിലൂടെ നാം തിന്മ ചെയ്യുന്നതിന് മുമ്പുള്ളതിനേക്കാൾ അല്ലാഹുവിലേക്ക് അടുക്കുകയും അവന് കൂടുതൽ പ്രിയമുള്ളവർ ആവുകയും ചെയ്യുന്നു.
തിന്മയിൽ അകപ്പെട്ടു പോയതിന് ശേഷം തൗബ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങുമ്പോൾ അവൻ നമുക്ക് വാഗ്ദാനം ചെയ്യുന്ന പദവി, പാപം ചെയ്യാൻ സ്വാതന്ത്ര്യമില്ലാത്ത പാപമുക്തരായ മാലാഖമാരേക്കാൾ ഉയർന്നതാണ്. അതുകൊണ്ടാണ് അല്ലാഹു തിന്മ ചെയ്യാനുള്ള സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകിയത് അനീതി അല്ലാതായി മാറുന്നത്. അല്ലാഹുവിങ്കൽ പശ്ചാത്താപിയായ മനുഷ്യൻ്റെ സ്ഥാനം പാപമുക്തരായ മലക്കുകളേക്കാൾ മേലെയാണ്.
ഇബ്നുൽ ഖയ്യിം(റ) ഇതേ ആശയം അവതരിപ്പിക്കുന്നത് രണ്ട് പ്രവാചകന്മാരുടെ ഉദാഹരണം മുൻനിർത്തിയാണ്. ആദം(അ) ക്ക് പിഴവ് പറ്റിയപ്പോൾ ശൈത്താൻ അതീവ സന്തോഷവാനായിരുന്നു എന്ന് ഇബ്നുൽ ഖയ്യിം(റ) വിവരിക്കുന്നുണ്ട്. പക്ഷെ ഒരു മുങ്ങൽവിദഗ്ധൻ കടലിൻ്റെ ഏറ്റവും താഴെ തട്ട് വരെ ആഴ്ന്ന് ഇറങ്ങുമ്പോൾ മാത്രമാണ് അദ്ദേഹത്തിന് അവിടെനിന്ന് മുത്തും പവിഴവും ശേഖരിച്ച് മടങ്ങി വരാൻ സാധിക്കുന്നത് എന്ന കാര്യം ശൈത്താൻ തിരിച്ചറിഞ്ഞില്ല. എന്നത് പോലെ, ഭൂമിയിലേക്ക് താഴ്ത്തപ്പെട്ടെങ്കിലും പശ്ചാത്താപിച്ചു മടങ്ങിയ ഭൂമിയിലുള്ള ആദം(അ) സ്വർഗത്തിലുള്ള പാപിയായ ആദമിനേക്കാൾ അല്ലാഹുവിൻ്റെ അടുക്കൽ കൂടുതൽ ശ്രേഷ്ഠനാവുകയായിരുന്നു. യൂനുസ്(അ) യുടെ കാര്യവും സമാനമാണ്. യൂനുസ്(അ) لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ
”നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു” എന്ന് പ്രാർത്ഥിച്ചു.
തിമിംഗലത്തിൻ്റെ വായിൽ അകപ്പെട്ട ശേഷം പശ്ചാത്തപിച്ച് മടങ്ങിയ യൂനുസ് നബി മുമ്പുള്ളതിനേക്കാൾ ശ്രേഷ്ഠനായത് കൊണ്ടാണ് അദ്ദേഹത്തെ പറ്റി അല്ലാഹു {فَاجْتَبَاهُ رَبُّهُ فَجَعَلَهُ مِنَ الصَّالِحِينَ}
”അദ്ദേഹത്തിൻറെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു” എന്ന് പറഞ്ഞത്. അങ്ങനെ തിരിഞ്ഞു നടക്കുന്നതോട് കൂടി നമ്മുടെ ഹൃദയങ്ങൾ കൂടുതൽ തെളിമയാർന്നതും നമ്മുടെ തിന്മകൾ സൽകർമങ്ങളായി മാറുകയും അല്ലാഹുവിൻ്റെ ദൃഷ്ടിയിൽ നമ്മുടെ പദവി ഏറെ ഉയരുകയും ചെയ്യുന്നു. നമ്മുടെ ഭൂതവും ഭാവിയും വർത്തമാനവും സൃഷ്ടിച്ചവനാണ് നമ്മുടെ നാഥൻ. കഴിഞ്ഞ കാലങ്ങളിൽ നാം ചെയ്ത തിന്മകൾ ആലോചിച്ച് സമയം കളയുന്നതിൽ കാര്യമില്ല. കാരണം ഭൂതകാലത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ചാൽ അല്ലാഹു നമുക്ക് കൂടുതൽ മെച്ചപ്പെട്ട ഭാവി പ്രദാനം ചെയ്യുകയും നാം അല്ലാഹുവിലേക്ക് അടുക്കാൻ കൂടുതൽ പ്രചോദിതരാവുകയും ചെയ്യും. നമ്മുടെ പാപങ്ങളിലും പശ്ചാത്താപങ്ങളിലും സൽകർമങ്ങളിലും അല്ലാഹുവിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ നമ്മെ അവൻ ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ. ( തുടരും )
വിവർത്തനം – ടി.എം ഇസാം